ഇടുക്കി: രണ്ട് മാസം മുന്‍പ് റവന്യൂവകുപ്പ് പട്ടയം റദ്ദാക്കിയ ഭൂമിയില്‍ വീണ്ടും നിര്‍മ്മാണം. പൂപ്പാറയിലെ സിപിഎം നേതാവ് കെ.കെ അലി കോട്ടക്കുഴിയുടെ ഭാര്യ ഹാജിറയുടെ പേരിലുണ്ടായിരുന്ന, പട്ടയം റദ്ദാക്കിയ വസ്തുവിലാണ് കയ്യേറ്റവും നിര്‍മ്മാണവും.
പരാതിയെത്തുടര്‍ന്ന് ദേവികുളം ആര്‍ഡിഒയാണ് പട്ടയം റദ്ദാക്കിയത്.
ഏലപ്പട്ടയത്തില്‍ ചട്ടം ലംഘിച്ച് നാല് നിലക്കെട്ടിടം നിര്മ്മിച്ചതിനെത്തുടര്ന്നായിരുന്നു പട്ടയം റദ്ദാക്കല്‍. ഇതിനെതിരെ എതിര് കക്ഷികള്‍ ഹൈക്കോടതിയെ സമീപിച്ചു. ജില്ലാകളക്ടര്‍ക്ക് അപ്പീല്‍ നല്‍കാനാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. ഇതേത്തുടര്‍ന്ന് ഹാജിറ ജില്ലാ കളക്ടര്‍ക്ക് അപ്പീല്‍ നല്കി. ഇതിന്റെ ഹിയറിങ് ആരംഭിക്കാനിരിക്കെയാണ് വസ്തു കയ്യേറി കെട്ടിടനിര്‍മ്മാണം.
നിര്‍മ്മാണം തടയാന്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെത്തിയാല്‍ നേരിടാന്‍ ഗുണ്ടാ സംവിധാനത്തിലാണ് നിര്‍മ്മാണ പ്രവര്‍ത്തനം. നിയമ ലംഘനം നടത്തുന്നതിനാല്‍ ഹാജിറ കളക്ടര്‍ക്ക് നല്കിയ അപ്പീല്‍ പരിഗണിക്കരുതെന്ന് കാണിച്ച് റിപ്പോര്‍ട്ട് നല്‍കാനൊരുങ്ങുകയാണ് റവന്യൂ വകുപ്പ്.
കയ്യേറ്റത്തിനെതിരെ നടപടി സ്വീകരിക്കുന്ന ദേവികുളം ആര്‍ഡിഒയ്ക്കെതിരെ സിപിഎം നടത്തിവരുന്ന അനിശ്ചിതകാല സമരം ഇന്ന് മൂന്നാം ദിവസത്തിലേക്ക് കടന്നു. സമരത്തിന്റെ മറപിടിച്ചാണ് ഇപ്പോള്‍ കയ്യേറ്റം നടക്കുന്നത്. മൂന്നാറിലെ പ്രമുഖ കയ്യേറ്റക്കാരാണ് സിപിഎമ്മിന്റെ സമരം സ്പോണ്സര് ചെയ്തിരിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: