കോടാലി: മറ്റത്തൂര്‍ പഞ്ചായത്തിലെ കോടാലി,അന്നാംപാടം,കൊരേച്ചാല്‍,ചെമ്പുച്ചിറ,നൂലുവള്ളി തുടങ്ങിയ പ്രദേശങ്ങളിലെ നൂറു കണക്കിന് വീടുകളിലെ കുടിവെള്ള ആവശ്യം നിറവേറ്റിയിരുന്ന അന്നാംപാടം കുടിവെള്ള പദ്ധതിയുടെ മോട്ടോര്‍ കത്തിയതിനെത്തുടര്‍ന്ന് കുടിവെള്ള വിതരണം പൂര്‍ണ്ണമായും നിന്നു. പ്രദേശത്ത് കടുത്ത വേനലില്‍ കിണറുകളും ജലസ്രോതസ്സുകളും വറ്റിയതിനെത്തുടര്‍ന്ന് കുടിവെള്ളത്തിന് ജനങ്ങളുടെ ഏക ആശ്രയമാണ് നിലച്ചത്.ഈ പദ്ധതിയില്‍ ഒരു മോട്ടോര്‍ മാത്രമാണുണ്ടായിരുന്നത്. ഇതിനു തകരാറു സംഭവിച്ചാല്‍ പകരം പ്രവര്‍ത്തിപ്പിക്കാന്‍ മറ്റൊരു അഡീഷണല്‍ മോട്ടോര്‍ അനുവദിക്കണമെന്ന് ഉപഭോക്താക്കള്‍ വര്‍ഷങ്ങളായി ആവശ്യപ്പെട്ടു വന്നിരുന്നു.
രണ്ടു വര്‍ഷം മുന്‍പ് സ്ഥലം എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും പദ്ധതിക്ക് പുതിയ മോട്ടോര്‍ അനുവദിച്ചു എന്ന് അവകാശപ്പെട്ടിരുന്നു. പദ്ധതിക്ക് അഡീഷണല്‍ മോട്ടോര്‍ അനുവദിച്ച എംഎല്‍എക്ക് അഭിവാദ്യമര്‍പ്പിച്ച് ഇടത് യുവജന സംഘടനയുടെ ആഭിമുഖ്യത്തില്‍ നാടുനീളെ ഫഌക്സ് പ്രചാരണവും നടത്തിയിരുന്നു.
രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം പുതിയ മന്ത്രിസഭ അധികാരത്തിലെത്തി അന്നത്തെ എംഎല്‍എ മന്ത്രിയായിട്ടും അനുവദിച്ചു എന്നവകാശപ്പെട്ട മോട്ടോര്‍ മാത്രം എത്തിയില്ല. പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന മോട്ടോറിന് തകരാറു സംഭവിച്ചാല്‍ ജനങ്ങളുടെ കുടിവെള്ളം മുട്ടുന്നത് തുടര്‍ക്കഥയാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: