പാലക്കാട്:വാളയാറില്‍ സഹോദരിമാര്‍ പീഡിപ്പിക്കപ്പെട്ട് ജീവനൊടുക്കിയ സംഭവത്തില്‍ പോലീസിന്റെ ഭാഗത്തു നിന്ന് ഗുരുതരമായവീഴ്ച ഉണ്ടായതായി തെളിഞ്ഞു. എസ്ഐയെ സസ്പെന്‍ഡു ചെയ്തതും വി.എസ്.മുഹമ്മദ് കാസീം, പി.വാസുദേവന്‍ എന്നീ ഡിവൈഎസ്പിമാര്‍ക്കും കസബ മുന്‍ സിഐ. വിപിന്ദാസിനുമെതിരെയാണ് വകുപ്പുതല നടപടിക്ക് നീക്കമാരംഭിച്ചതും ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി എം.ജെ. സോജന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.
ജനുവരി 13ന് മൂത്തകുട്ടി കൃതിക തൂങ്ങിമരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിനാണ് വാളയാര്‍ പോലീസ് കേസെടുത്തത്. പിന്നീട് തുടര്‍ നടപടികള്‍ ഉണ്ടായില്ല. ലൈംഗിക ചൂഷണത്തിനിരയായെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും പോലീസ് അവഗണിച്ചു. ചേച്ചി മരിച്ച ദിവസം രണ്ടുപേര്‍ മുഖം മറച്ച് പുറത്തുപോയെന്ന ഇളയകുട്ടിയുടെ മൊഴിയും പോലീസ് മുഖവിലക്കെടുത്തില്ല. ഒറ്റമുറിവീട്ടിലെ കട്ടിലിനു മുകളില്‍ കസേരയിട്ടു കയറിയാണ് ശരണ്യ തൂങ്ങിമരിച്ചത്.എന്നാല്‍ കേവലം ഒമ്പതുവയസ്സു പ്രായമുള്ള കുട്ടിക്ക് ഇത് ചെയ്യുവാന്‍ സാധിക്കുമോ എന്ന സംശയവും നിലനില്ക്കുന്നു.
അന്വേഷണം കൃത്യമായ രീതിയില്‍ നടന്നതാണെങ്കില്‍ ശരണ്യ(9)യുടെമരണം ഒഴിവാക്കാമായിരുന്നു.സഹോദരിമാരില്‍ മൂത്തയാളുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും ഡോക്ടറുടെ മൊഴിയിലും പീഡനം സംബന്ധിച്ച സൂചനയുണ്ടായിട്ടും കേസെടുക്കാനും പ്രതിയെ പിടികൂടാനും നടപടിയുണ്ടായില്ലെന്നാണ് കണ്ടെത്തല്‍. ആരോപണ വിധേയനായ വ്യക്തിയെ പോലീസ് കസ്റ്റഡിയിലെടുത്തു വിട്ടയയ്ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: