കൊച്ചി: ലാവ്ലിന് ഇടപാടില്‍ പൊതുപ്രവര്‍ത്തകരുടെ ഔദ്യോഗിക പദവി ദുരുപയോഗം, കുറ്റകരമായ ഗൂഢാലോചന തുടങ്ങിയവ നടന്നിട്ടുണ്ടെന്നു വ്യക്തമാണെന്നു സിബിഐ ഹൈക്കോടതിയില്‍ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരായ റിവിഷന്‍ ഹര്‍ജി പരിഗണിക്കവെയാണ് സിബിഐ നിലപാട് വ്യക്തമാക്കിയത്.
കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവ്ലിനല്ലാതെ മറ്റാര്‍ക്കെങ്കിലും നേട്ടമുണ്ടായോയെന്ന് ഹൈക്കോടതി ആരാഞ്ഞു. കമ്പനിക്കല്ലാതെ മറ്റാര്‍ക്കെങ്കിലും നേട്ടമുണ്ടായതായി അന്തിമ റിപ്പോര്‍ട്ടില്‍ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോയെന്നും സിംഗിള്‍ബെഞ്ച് ചോദിച്ചു. ഈ അവസരത്തിലാണ് പ്രതികള്‍ നേട്ടമുണ്ടാക്കിയതു മാത്രമല്ല, ഔദ്യോഗിക പദവി ദുരുപയോഗം, ഗൂഢാലോചന ഉള്‍പ്പെടെ കണക്കിലെടുക്കണമെന്ന് സിബിഐയ്ക്കു വേണ്ടി ഹാജരായ അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെഎം നടരാജ് വാദിച്ചത്.
പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത നിലയങ്ങളുടെ നവീകരണക്കരാര്‍ എസ്എന്‍സി ലാവ്ലിനു നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന കേസില്‍ പിണറായി അടക്കമുള്ളവരെ 2013 നവംബര്‍ അഞ്ചിന് തിരുവനന്തപുരം സിബിഐ കോടതി കുറ്റവിമുക്തരാക്കിയിരുന്നു.
അഞ്ചാം പ്രതി സിദ്ധാര്‍ത്ഥ മേനോന് മരിച്ചുവെന്ന് അഭിഭാഷകന് കോടതിയെ അറിയിച്ചു. പ്രതികളെ കുറ്റവിമുക്തരാക്കിയ സിബിഐകോടതി ഉത്തരവ് നിയമപരമായി നിലനില്‍ക്കില്ല. സാക്ഷിമൊഴികളോ രേഖകളോ വിലയിരുത്താതെയാണ് കുറ്റവിമുക്തരാക്കിയത്. അഡി. സോളിസിറ്റര്‍ ജനറല്‍ വാദിച്ചു. 157 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി.
500 ലേറെ രേഖകളും ഹാജരാക്കി. എന്നാല്‍ ഗൂഢാലോചന, കുറ്റകൃത്യം ഇവയെക്കുറിച്ചുള്ള സാക്ഷിമൊഴികള്‍ കോടതി കണക്കിലെടുത്തില്ല. അന്വേഷണം സിബിഐയ്ക്കു വിട്ടുള്ള ഹൈക്കോടതി ഉത്തരവില്‍ പ്രതികള്‍ ഉന്നത സ്വാധീനമുള്ളവരായതിനാല്‍ സ്വതന്ത്ര ഏജന്‍സിയുടെ അന്വേഷണം അനിവാര്യമാണെന്ന് പറഞ്ഞിട്ടുണ്ട്. ലാവ്ലിന് ഇടപാടില്‍ സര്‍ക്കാരിന് അപരിഹാര്യമായ നഷ്ടമുണ്ടായെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. അദ്ദേഹം വാദിച്ചു.
കരാറിനു പിന്നില്‍ കപടലക്ഷ്യമില്ലെന്ന് പ്രതികളെ കുറ്റവിമുക്തരാക്കുന്ന ഉത്തരവിലുണ്ട്. ഇതു ശരിയല്ല. ഔദ്യോഗിക പദവിയുടെ ദുരുപയോഗം, കുറ്റകരമായ ഗൂഢാലോചന എന്നിവ നിലനില്‍ക്കുമെന്നും സി.ബി.ഐയ്ക്കു വേണ്ടി ഹാജരായ അഡി. സോളിസിറ്റര്‍ വാദിച്ചു. ഹര്‍ജിയില്‍ ഇന്നു വാദം തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: