കോട്ടയം: മാറിമാറി വരുന്ന സര്‍ക്കാരുകള്‍ സ്ത്രീസുരക്ഷാ പദ്ധതികള്‍ ആവിഷ്കരിക്കുന്നുണ്ടെങ്കിലും സുരക്ഷ ഉറപ്പാക്കാന്‍ കഴിയാതെ പോകുന്നത് അവ കൈകാര്യം ചെയ്യുന്നതിലുള്ള അപാകതയാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ലതികാ സുഭാഷ്. ലക്ഷങ്ങള്‍ ചെലവഴിക്കുന്ന പദ്ധതികള്‍ പ്രാബല്യത്തില്‍ വരാതെപോകുന്നത് ഖേദകരമാണെന്ന് പത്രസമ്മേളനത്തില്‍ അവര്‍ പറഞ്ഞു.
വനിതാദിനത്തില്‍ നിരവധി പരിപാടികള്‍ നടക്കുമ്പോഴും സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെടുന്നു. ഇവ തടയേണ്ടത് അനിവാര്യമാണ്. പൊതു സ്ഥലങ്ങളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ തടയാനും സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുവരുത്താനും നിരീക്ഷണ കാമറകള്‍ സ്ഥാപിക്കണം. ശിക്ഷയുടെ പോരായ്മ നമ്മുടെ നാട്ടില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. അതിനാല്‍ ശിക്ഷയുടെ കാഠിന്യം വര്‍ധിപ്പിക്കണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
സ്ത്രീ സുരക്ഷ ലക്ഷ്യമാക്കി ലതികാ സുഭാഷ് തയാറാക്കിയ പ്രൊജക്ട് മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും വിവിധ കക്ഷിനേതാക്കള്‍ക്കും നല്കി. പൊതു സ്ഥലങ്ങളില്‍ കാമറ സ്ഥാപിക്കണമെന്ന നിര്‍ദ്ദേശമാണ് പ്രൊജക്ടില്‍ പ്രധാനം. കൂടാതെ, നവ മാധ്യമത്തിന്റെ ദുരുപയോഗം കര്‍ശനമായി നേരിടാന്‍ സൈബര്‍ നിയമങ്ങള്‍ പുനക്രമീകരിക്കണമെന്നും പ്രൊജക്ട് നിര്‍ദ്ദേശത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: