ഒരു ലോക വനിതാ ദിനംകൂടി കടന്നുപോയിരിക്കുന്നു. പ്ലാനറ്റ് 50-50 എന്നതായിരുന്നു ഇക്കഴിഞ്ഞ വനിതാ ദിനത്തിന്റെ മുദ്രാവാക്യം. സ്ത്രീക്കും പുരുഷനും തുല്യ അവകാശം എന്നതാണ് ഈ മുദ്രാവാക്യത്തിന്റെ അന്തഃസത്ത.
ലിംഗസമത്വം സ്ത്രീകള്‍ തലമുറകളായി കണ്ടുവരുന്ന ദിവാസ്വപ്നമാണ്. ഒരിക്കലും നടക്കാത്ത സുന്ദര സ്വപ്നം. ഈ സ്വപ്നം കാണുന്ന കേരളം ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ സ്ത്രീ വിരുദ്ധ സംസ്ഥാനമായി മാറുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. ഇന്ന് ടിവി തുറന്നാല്‍, പത്രങ്ങള്‍ എടുത്താല്‍ ഏറ്റവും ആവര്‍ത്തിക്കപ്പെടുന്ന വാക്കാണ് ‘പീഡനം’. ഏത് പ്രായത്തില്‍പ്പെട്ട സ്ത്രീകളും പീഡിപ്പിക്കപ്പെടുന്നു.
പീഡനങ്ങളുടെ നാടായ കേരളത്തെ ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഏറ്റവും ഒടുവിലത്തേത്. ക്രിസ്തീയ പുരോഹിതനായ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും, അവളെ പള്ളിവക ആശുപത്രിയില്‍ പ്രസവിപ്പിച്ചശേഷം ക്രിസ്തീയ അനാഥാലയത്തില്‍ ഏല്‍പ്പിച്ചുകൊടുക്കുകയുമായിരുന്നു. ഇതിന് കൂട്ടുനിന്നതാകട്ടെ കര്‍ത്താവിന്റെ മണവാട്ടികള്‍ എന്നറിയപ്പെടുന്ന രണ്ടു കന്യാസ്ത്രീകളും.
കഥാപുരുഷനായ പാതിരി അറസ്റ്റിലായി. ഇയാള്‍ക്കും കന്യാസ്ത്രീക്കും ഒളിവില്‍ പോകാന്‍ ടിക്കറ്റെടുത്ത പാതിരിയെ സഭയുടെ അധികാര കേന്ദ്രത്തില്‍നിന്നു മാറ്റിയിട്ടുണ്ട്. അതേസമയം കുട്ടിയെ അനാഥാലയത്തിലേക്ക് മാറ്റാന്‍ സഹായിച്ച കന്യാസ്ത്രീകള്‍ മുന്‍കൂര്‍ ജാമ്യം നേടിയിരിക്കുന്നു. ഹീനകൃത്യം ചെയ്ത ഫാദര്‍ റോബിന് കാനഡയിലേക്ക് കടക്കാന്‍ ടിക്കറ്റ് ശരിയാക്കിക്കൊടുത്ത പാതിരിയെയാണ് സഭ പിആര്‍ഒ സ്ഥാനത്തുനിന്ന് നീക്കിയത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത സംഭവം തെളിയിക്കുന്നതും കത്തോലിക്ക സഭയില്‍ നടക്കുന്ന സദാചാര ബോധമില്ലായ്മയാണ്. കത്തോലിക്കാ പുരോഹിതര്‍ക്ക് വിവാഹം ചെയ്യാന്‍ അനുവാദമില്ല. അതുകൊണ്ടുതന്നെ അവിഹിതബന്ധങ്ങള്‍ക്കുള്ള സാധ്യത വളരെ കൂടുതലാണ്.
ഫാദര്‍ റോബിന് വടക്കുംചേരി കൊട്ടിയൂരിലെ സെന്റ് സെബാസ്റ്റ്യന്‍ പള്ളി വികാരിയാണ്. സദാചാരമൂല്യങ്ങള്‍ പകര്‍ന്നുനല്‍കേണ്ട പാതിരി പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടത് അവളെ ഗര്‍ഭിണിയാക്കിയത് സ്വന്തം പിതാവാണെന്ന് പറയണം എന്നാണ്. നിര്‍ധനരായ കുടുംബത്തിന് 10 ലക്ഷം രൂപയും ഇതിന് പാതിരി വാഗ്ദാനം ചെയ്തുവത്രെ.
അറസ്റ്റിലായ പാതിരി കൈയില്‍ വിലങ്ങുമായി കോടതിയില്‍നിന്ന് പുറത്തുവന്നപ്പോള്‍ ജനങ്ങള്‍ കൂവിവിളിക്കുന്നത് ദൃശ്യമാധ്യമങ്ങളില്‍ കേള്‍ക്കാമായിരുന്നു. പള്ളികള്‍ വിശുദ്ധ ആരാധനാലയങ്ങള്‍ മാത്രമല്ല, ലൈംഗിക തൃഷ്ണ ശമിപ്പിക്കുന്നതിനുള്ള സ്ഥലംകൂടിയാണെന്ന് പറയേണ്ടിവരുന്നതില്‍ ഖേദമുണ്ട്.
ഗര്‍ഭിണിയായ പെണ്‍കുട്ടിയെ പള്ളിയുടെ കീഴിലുള്ള ആശുപത്രിയിലേക്ക് മാറ്റിയാണ് പ്രസവം നടത്തിയത്. അതിനുശേഷമാണ് പള്ളിവക അനാഥാലയത്തിലേക്ക് മാറ്റിയത്. പ്രസവം നടന്ന സംഭവം നിയമപ്രകാരം ബന്ധപ്പെട്ടവരെ പള്ളിക്കാര് അറിയിച്ചതുമില്ല. കുറ്റകൃത്യത്തിന് കൂട്ടുനില്‍ക്കുകയായിരുന്നവെന്ന് ചുരുക്കം.
പെണ്‍കുട്ടിയുടെ കുടുംബം പാതിരിക്കെതിരെ പരാതി നല്കാന് പേടിച്ചത് അയാള്‍ ഒരു പ്രമുഖ പത്രത്തിന്റെയും ദൃശ്യമാധ്യമത്തിന്റെയും ഡയറക്ടര്‍കൂടി ആയതിനാലാണ്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയാണ് വാര്‍ത്ത പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഫാദര്‍ റോബിന്റെ നിര്‍ബന്ധ പ്രകാരം പെണ്‍കുട്ടി തന്നെ ഗര്‍ഭിണിയാക്കിയത് സ്വന്തം പിതാവാണെന്ന് പറഞ്ഞെങ്കിലും പോലീസ് കര്‍ശനമായി ചോദ്യം ചെയ്തപ്പോഴാണ് സത്യം പറഞ്ഞത്. കുടുംബക്കാരും സംഭവം ഒതുക്കിത്തീര്‍ക്കാനാണ് ശ്രമിച്ചത്. അമ്മയെയും കുഞ്ഞിനെയും രൂപതയ്ക്കു കീഴിലുള്ള അനാഥാലയത്തിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.
ഇതുപോലെ പല സംഭവങ്ങളും കത്തോലിക്കാ സഭയില്‍ നടക്കുന്നുണ്ട്. പുരോഹിത കുപ്പായം ഉപേക്ഷിച്ച ഒരാള്‍ തന്റെ ജീവചരിത്രത്തില്‍ ക്രിസ്ത്യന്‍ പാതിരിമാര്‍ ലൈംഗിക അതിക്രമങ്ങള്‍ നടത്തുന്നതിനെപ്പറ്റി വിവരിച്ചിട്ടുണ്ട്. ‘ഒരു വൈദികന്റെ ഹൃദയമിതാ’ എന്നാണ് പുസ്തകത്തിന്റെ പേര്.
സിസ്റ്റര്‍ ജെസ്മി കന്യാസ്ത്രീ വസ്ത്രം ഉപേക്ഷിച്ചതും പാതിരിമാരുടെ ലൈംഗിക ശല്യം മൂലമാണ്. ജസ്മിയുടെ ആത്മകഥയായ ‘ആമേന്‍’ എന്ന കൃതിയിലും പാതിരിമാരുടെ ലൈംഗികാതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി എഴുതിയിട്ടുണ്ട്. ജസ്മി പറയുന്നത് പാതിരി-കന്യാസ്ത്രീ മന്ദിരങ്ങള്‍ ലൈംഗിക വേഴ്ചകള്‍ നടക്കുന്ന സ്ഥലങ്ങളാണെന്നാണ്. കത്തോലിക്കാ പുരോഹിതന് സ്ത്രീകളെ ലൈംഗിക ഉപഭോഗവസ്തുവായി മാത്രം കാണുന്നു.
പാതിരിമാരും കന്യാസ്ത്രീകളും തമ്മിലുള്ള അവിഹിതബന്ധങ്ങള്‍ നാട്ടില്‍ പാട്ടാണ്. ഇങ്ങനെ ഒരു ദൃശ്യം കണ്ടതിലാണല്ലൊ സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടത്. ഒരു പത്തൊമ്പതുകാരിയെ മൂവാറ്റുപുഴയിലെ സ്കൂള്‍ ഡോര്‍മിറ്ററിയില്‍ ലൈംഗികമായി ആക്രമിച്ചതിന് പാതിരി അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. പാലക്കാട്ടും ഒരു പെണ്‍കുട്ടിയെ വികാരി ആക്രമിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. നേരത്തെ വികാരിമാര്‍ ലൈംഗികമായി ഉപയോഗിച്ച അഞ്ച് കന്യാസ്ത്രീകളുടെ വാര്‍ത്ത വന്നിരുന്നു. കൊട്ടിയൂരെ പെണ്‍കുട്ടിയുടെ കുഞ്ഞും പള്ളിവക അനാഥാലയത്തിലാണുള്ളത്.
ജുവൈനല്‍ ജസ്റ്റിസ് ആക്ടും മറ്റും കുട്ടികളുടെ രക്ഷയ്ക്കായി നിലവിലുണ്ടെങ്കിലും പാതിരിമാരുടെ ലൈംഗികാക്രമണങ്ങളെപ്പറ്റി പൊതുവെ ക്രൈസ്തവര്‍ പരാതിപ്പെടാറില്ല.
ഇന്ന് കേരളം ഇന്ത്യയിലെ ക്രൈം ക്യാപ്പിറ്റല്‍ ആയി മാറുന്നത് സ്ത്രീകളുടേയും കുട്ടികളുടേയും വൃദ്ധരുടെയും നേര്‍ക്കുള്ള അക്രമങ്ങള്‍ വര്‍ധിക്കുന്നതിനാലാണ്. വാളയാറില്‍ കൗമാരക്കാരികളായ രണ്ട് കുട്ടികള്‍ തൂങ്ങിമരിച്ചത് ലൈംഗികാതിക്രമത്തിന് വിധേയരായപ്പോഴാണ്. ഇതൊക്കെ നടന്നിട്ടും നമ്മള് പരിഷ്കൃത സമൂഹമാണെന്ന് അവകാശപ്പെടുന്നതാണ് വിചിത്രം.
കേരളത്തില്‍ ജനമൈത്രി, പിങ്ക് പോലീസ് തുടങ്ങിയവ സ്ത്രീ സംരക്ഷണത്തിനായുണ്ട്. പക്ഷേ കുറ്റകൃത്യങ്ങളില്‍ 30 ശതമാനം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ കൊച്ചിയാണത്രെ ഏറ്റവും അപകടകരം. കൊച്ചിയിലെ കുറ്റകൃത്യനിരക്ക് ദേശീയ ശരാശരിയേക്കാള്‍ വളരെ ഉയര്‍ന്നതാണ്.
ദിനപ്പത്രങ്ങള്‍ ബലാത്സംഗ സ്ത്രീപീഡന വാര്‍ത്തകള്‍ ഇല്ലാതെ പുറത്തുവരുന്നില്ല. ഒരു ഒന്‍പതു വയസ്സുകാരിയെ ഉടുപ്പ് വാങ്ങിത്തരാം എന്നുപറഞ്ഞ് വിളിച്ചുകൊണ്ടുപോയി പീഡിപ്പിച്ചതും വാര്‍ത്തയായിരുന്നു.
ഇന്ന് സോഷ്യല്‍ മീഡിയയും അപകടമേഖലയാകുന്നു. ഒരു പ്രമുഖ നടിയെ ഉപദ്രവിച്ച് ഫേസ്ബുക്കില്‍ ഇടുമെന്ന് ഭീഷണിപ്പെടുത്തിയത് അടുത്തകാലത്താണല്ലോ. ബാല ലൈംഗിക പീഡന വാര്‍ത്തകളും ഫേസ്ബുക്കില്‍ പ്രചരിക്കുന്നു. 2014 ലെ യുനിസെഫ് പഠനം പറയുന്നത് 120 ദശലക്ഷം 20 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ ലൈംഗികപീഡനത്തിനിരയാകുന്നു എന്നാണ്.
ബാലബലാത്സംഗങ്ങള്‍ 151 ശതമാനം വര്‍ധിച്ചുവത്രെ. 2009 ല്‍ 5484 ആയിരുന്നത് 2014 ആയപ്പോഴേക്കും 13766 ആയി എന്നാണ് എന്‍സിആര്‍ബി കണക്കുകള്‍ പറയുന്നത്.
‘സഖി’യും ‘നിര്‍ഭയ’യും നടത്തുന്ന ബീന സെബാസ്റ്റ്യന്‍ പറയുന്നത് ഇന്ന് പൊതുവെ പുരുഷന്മാര്ക്ക് ലൈംഗികാസക്തി വര്‍ധിക്കുകയും നിയന്ത്രണശേഷി നഷ്ടപ്പെട്ടിരിക്കുകയും ആണെന്നാണ്. കുട്ടികള്‍ക്ക് റോള്‍ മോഡലുകള്‍ ഇല്ല. അച്ഛന് വിവാഹമോചനം നേടുമ്പോള്‍ അമ്മയുടെ സുഹൃത്തുക്കളായെത്തുന്നവരും മക്കളെ പീഡിപ്പിക്കുന്നു. ചില രണ്ടാനച്ഛന്മാരുടെ പീഡനം തുടര്‍ക്കഥയാണ്. നമുക്ക് വിദ്യാഭ്യാസമുണ്ട്. പക്ഷേ വിവേകമില്ല. അറിവ് അത്യാവശ്യമാണ്. അത് പകര്‍ന്നുകൊടുക്കാന്‍ അധ്യാപകരും മാതാപിതാക്കളും ശ്രദ്ധിക്കണം. അല്ലെങ്കില്‍ കുട്ടികള്‍ വൈകൃതങ്ങളിലേക്ക് വഴുതിവീഴും.
കുട്ടികള്‍ എന്നും സ്നേഹം കൊതിക്കുന്നവരാണ്. അത് നല്കാന് വീടും സ്കൂളും തയ്യാറാകണം. പക്ഷെ ഇന്ന് സമൂഹം ലൈംഗികവല്‍ക്കരിക്കപ്പെട്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയ, വീഡിയോ പാര്‍ലറുകള്‍ മുതലായവയാണ് ഇതിന്റെ വിഹാരരംഗം. ബന്ധങ്ങള്‍ക്ക് പവിത്രതയില്ല. ശേഖര്‍ ശേഷാദ്രി എന്ന മനഃശാസ്ത്രജ്ഞന് പറയുന്നപോലെ കുട്ടികളെ ഏതാണ് നല്ല തൊടല്, ഏതാണ് ചീത്ത എന്ന് പഠിപ്പിക്കണം.
സ്ത്രീശാക്തീകരണം രാഷ്ട്രീയ പ്രക്രിയയാണ്. സാമൂഹിക രാഷ്ട്രീയ രംഗത്ത് സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കണം. ഇന്ന് ആഗോളതലത്തില്‍ പാര്‍ലമെന്റുകളിലെ സ്ത്രീ പ്രാതിനിധ്യം വെറും 22.8 ശതമാനമാണ്. ഇന്ത്യയിലെ സ്ത്രീ രാഷ്ട്രീയ പ്രാതിനിധ്യം 10 ശതമാനത്തില്‍ താഴെ. ഇതിനൊക്കെ മാറ്റം വന്നാലല്ലാതെ ലൈംഗിക പീഡനങ്ങള്‍ അവസാനിക്കുമെന്ന് കരുതാനാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: