രാജ്യം ഉറ്റുനോക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുന്നതിനു തൊട്ടുമുന്പുതന്നെ ഉത്തര്‍പ്രദേശ് വാര്‍ത്താപ്രാധാന്യം നേടിയിരിക്കുകയാണ്. മധ്യപ്രദേശിലെ ഷാജാപ്പൂരില്‍ ഇക്കഴിഞ്ഞ മാര്‍ച്ച് ഏഴിന് ഭോപ്പാല്‍-ഉജ്ജയിന്‍ പാസഞ്ചര്‍ ബോംബുവച്ച സംഘത്തിന്റെ തലവനെന്ന് കരുതപ്പെടുന്ന മുഹമ്മദ് സെയ്ഫുള്ളയെ ലക്നൗവില്‍ 12 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ സുരക്ഷാഭടന്മാര് വധിച്ച സംഭവമാണ് ഇതിനിടയാക്കിയത്.
സംഘത്തില്‍പ്പെട്ട ഏഴുപേര്‍ പിടിയിലാവുകയും ചെയ്തു. ഇന്ത്യയിലെ ആദ്യ ഐഎസ് ആക്രമണമാണെന്ന കരുതപ്പെടുന്ന സംഭവത്തിലെ പ്രതികളാണിവരെന്ന് പ്രത്യേകതയുമുണ്ട്. പതിവുപോലെ ഏറ്റുമുട്ടലിന്റെ വിശ്വാസ്യത ചോദ്യംചെയ്ത് ചില കേന്ദ്രങ്ങളില്‍നിന്ന് വിമര്‍ശനവും ഉയര്‍ന്നിരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വോട്ടര്‍മാര്‍ക്കിടയില്‍ മതപരമായ ്രധുവീകരണം ലക്ഷ്യമിട്ട് നടത്തിയ ഏറ്റുമുട്ടലാണെന്ന ആരോപണമാണ് ചാനല്‍ ചര്‍ച്ചകളില്‍ ചിലര്‍ ഉയര്‍ത്തിയത്. ദല്‍ഹിയിലെ ബാട്ട്ലാ ഹൗസ് ഏറ്റുമുട്ടലുമായും, മുംബൈയിലെ ഭീകരാക്രമണവുമായും ബന്ധപ്പെട്ട് ഭീകരരുടെ പക്ഷത്തുനിന്ന് ഇത്തരം ആരോപണങ്ങള്‍ ചിലര്‍ ഉന്നയിക്കുകയുണ്ടായെങ്കിലും അവ അടിസ്ഥാനരഹിതമാണെന്ന് പിന്നീട് തെളിഞ്ഞു.
ഏറ്റുമുട്ടല്‍ സംബന്ധിച്ച വസ്തുതകള്‍ പൂര്‍ണമായി പുറത്തുവരുന്നതിനു മുന്‍പുതന്നെ വിവാദങ്ങള്‍ കുത്തിപ്പൊക്കി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നവര്‍ക്ക് മറുപടിയെന്നോണം കൊല്ലപ്പെട്ട ഭീകരന്റെ ബാപ്പതന്നെ രംഗത്തുവന്നത് ശ്രദ്ധേയമാണ്. ‘രാഷ്ട്രവിരുദ്ധനായ ഒരുവന് എന്റെ മകനായിരിക്കാനാവില്ല’ എന്നാണ് സയ്ഫുള്ളയുടെ ബാപ്പ സര്‍താജ് ഖാന് അഭിപ്രായപ്പെട്ടത്. തനിക്ക് ഇനി അവനെ കാണേണ്ടെന്നും മൃതദേഹം ഏറ്റുവാങ്ങില്ലെന്നുംകൂടി അറത്തുമുറിച്ച് പറഞ്ഞ ഈ ബാപ്പയുടെ വാക്കുകള്‍ ഭീകരവാദത്തിന് മതത്തിന്റെ നിറം നല്കി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നവര്‍ക്കുള്ള മറുപടിയാണ്.
ഭീകരവാദത്തിന് മതമില്ലെന്നും അതുകൊണ്ടുതന്നെ ഇസ്ലാമിക ഭീകരര്‍ എന്നു വിളിക്കരുതെന്നും ശഠിക്കുന്നവര്‍തന്നെയാണ് ഭീകരര്‍ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെടുമ്പോള്‍ ന്യൂനപക്ഷവേട്ട എന്നു പറഞ്ഞ് രംഗത്തുവരുന്നത്. അടുത്തിടെ കശ്മീരില്‍ മൂന്ന് സുരക്ഷാഭടന്മാര് കൊല്ലപ്പെട്ട സംഭവത്തില്‍ നാട്ടുകാര്‍ ഭീകരര്‍ക്കൊപ്പം നിന്നു പോരാടുകയുണ്ടായി. ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നുവെങ്കില്‍ അവര്‍ സുരക്ഷാഭടന്മാരാവട്ടെ എന്ന രാജ്യദ്രോഹപരമായ നിലപാടാണ് പലര്‍ക്കും.
മാരകശേഷിയുള്ള അത്യന്താധുനിക ആയുധങ്ങളുമായെത്തുന്ന ഭീകരരെ ജീവന് പണയംവെച്ചാണ് സുരക്ഷാസേന നേരിടുന്നത്. ഇതൊരു യുദ്ധംതന്നെയാണ്. യുദ്ധമുഖത്ത് റൂള്‍ബുക്ക് നോക്കി മാത്രം കാര്യങ്ങള്‍ ചെയ്യാനാവില്ല. പഞ്ചാബിലെ ഭീകരവാദത്തെ കെ.പി.എസ്. ഗില്‍ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അടിച്ചമര്‍ത്തിയത് രണ്ടുംകല്‍പ്പിച്ചുള്ള ഏറ്റുമുട്ടലിലൂടെയാണ്. പഞ്ചാബില്‍ പ്രയോഗിച്ച് വിജയിച്ചത് കശ്മീരിലും മറ്റിടങ്ങളിലും പാടില്ലെന്ന് വാശിപിടിക്കുന്നത് രാജ്യതാല്‍പര്യമല്ലെന്ന് വ്യക്തം.
2008 നവംബറില്‍ 164 പേര് കൊല്ലപ്പെട്ട മുംബൈ ഭീകരാക്രമണത്തെ നേരിട്ട സുരക്ഷാഭടന്മാര്ക്കും പഴി കേള്‍ക്കേണ്ടിവന്നു. ഭീകരാക്രമണം ‘ഹിന്ദു ഭീകരര്‍’ ആസൂത്രണം ചെയ്തതാണെന്നും, എടിഎസ് തലവന്‍ ഹേമന്ത് കര്‍ക്കറെയെ വധിച്ചത് അവരാണെന്നുംവരെ ചില കോണ്‍ഗ്രസ് നേതാക്കള്‍ അങ്ങേയറ്റം നിരുത്തരവാദപരമായി ആരോപിച്ചു. ഭോപ്പാലില്‍ ജയില്‍വാര്‍ഡനെ മൃഗീയമായി കൊലപ്പെടുത്തി ജയില്‍ ചാടിയ ‘സിമി’ ഭീകരര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടപ്പോഴും ‘പ്രച്ഛന്ന ഭീകരര്‍’ എന്നു വിളിക്കാവുന്ന ചിലര്‍ അനാവശ്യമായ കോലാഹലങ്ങള്‍ ഉയര്‍ത്തുകയുണ്ടായി.
ഇന്ത്യയില്‍ നടക്കുന്ന ഭീകരാക്രമണങ്ങളില്‍ പാക്കിസ്ഥാന്റെ പങ്ക് പകല്‍പോലെ വ്യക്തമാണ്. ലോകരാജ്യങ്ങള്‍തന്നെ അത് അംഗീകരിച്ചിട്ടുള്ളതുമാണ്. ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രമായ പാക്കിസ്ഥാനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന ആവശ്യം രാജ്യാന്തര വേദികളില്‍ ഇന്ത്യ ഉന്നയിച്ചുവരുന്നുമുണ്ട്. ഇതൊക്കെ അറിയാമായിരുന്നിട്ടും ഭീകരരെ നേരിടുന്ന സുരക്ഷാഭടന്മാരെയും അതിനെ പിന്തുണയ്ക്കുന്ന സര്‍ക്കാരിനെയും കുറ്റപ്പെടുത്തുന്നവര്‍ ആരുടെ കരങ്ങള്‍ക്കാണ് ശക്തി പകരുന്നതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
2008 ലെ മുംബൈ ഭീകരാക്രമണം നടത്തിയത് പാക്കിസ്ഥാനിലെ ഭീകരസംഘടനകള്‍തന്നെയാണെന്ന് മുന്‍ പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മഹ്മൂദ് അലി ദുറാനി കഴിഞ്ഞ ദിവസം പ്രസ്താവിക്കുകയുണ്ടായി. പാക്കിസ്ഥാന് ഔദ്യോഗികമായി നിഷേധിച്ചുപോന്ന ഒരു കാര്യമാണ് ദുറാനി സമ്മതിച്ചിരിക്കുന്നത്. എന്നിട്ടും ഇന്ത്യയിലെ ചിലര്‍ക്ക് ഇക്കാര്യത്തില്‍ മനംമാറ്റമുണ്ടാവുന്നില്ല എന്നത് ദുരൂഹമാണ്. വോട്ടുബാങ്കിനെ പ്രീണിപ്പിക്കാന്‍ മതവും രാഷ്ട്രീയവും കൂട്ടിക്കുഴക്കുന്നവര്‍ ഭീകരവാദത്തെയും അതിനായി ഉപയോഗിക്കുകയാണ്. ഇത് ഒരുതരത്തിലും അനുവദിക്കപ്പെട്ടുകൂടാ.
എന്തിന്റെ പേരിലായാലും മനുഷ്യജീവന് തരിമ്പും വിലകല്‍പ്പിക്കാത്തവരാണ് ഭീകരവാദികള്‍. ഉമ്മ പച്ചക്കറി വാങ്ങാന്‍ പോയിരിക്കുന്ന ചന്തയിലും താന്‍ ബോംബുസ്ഫോടനം നടത്തുമെന്നാണല്ലോ ബാട്ലഹൗസ് ഏറ്റുമുട്ടല്‍ കേസിലെ പ്രതിയും ഉത്തര്‍പ്രദേശിലെ അസംഗഢ് സ്വദേശിയുമായ ഭീകരന് പ്രഖ്യാപിച്ചത്. ഭീകരരുടെ മനുഷ്യാവകാശത്തിനുവേണ്ടി സംസാരിക്കുന്നവര്‍ ഇതൊക്കെ കണ്ടില്ലെന്നു നടിക്കുകയാണ്. ദല്‍ഹി ലജ്പത് നഗറില്‍ ബോംബുസ്ഫോടനം നടത്തി 13പേരെ കൊലപ്പെടുത്തിയ കേസില്‍ വിചാരണക്കോടതി വധശിക്ഷ വിധിക്കുകയും ഹൈക്കോടതി ജീവപര്യന്തമാക്കുകയും ചെയ്തവരിലൊരാളായ മൊഹമ്മദ് നൗഷാദ് എന്ന ഭീകരന്റെ ജാമ്യഹര്‍ജി തള്ളി സുപ്രീംകോടതി പറഞ്ഞത് എല്ലാവര്ക്കും പാഠമാകണം.
നിരപരാധികളെ കൊന്നൊടുക്കുന്ന ഭീകരര്‍ക്ക് ജാമ്യമോ പരോളോ നല്‍കാനാവില്ല. ഇത്തരം ഹീനകൃത്യങ്ങള്‍ ചെയ്തശേഷം തങ്ങള്‍ക്കും കുടുംബമുണ്ടെന്നും ഉത്തരവാദിത്വമുണ്ടെന്നുമുള്ള വാദം പരിഗണിക്കാനാവില്ല. ഇതുപോലുള്ള കിരാതമായ കൃത്യങ്ങള്‍ ചെയ്തതിന് ശിക്ഷിക്കപ്പെടുന്നതോടെ നിങ്ങളുടെ കുടുംബജീവിതത്തിനും കുടുംബാംഗളുമായുള്ള ബന്ധത്തിനും അന്ത്യമാകും. ചീഫ്ജസ്റ്റിസ് ജെ.എസ്. ഖേഹറും ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, സഞ്ജയ് കൗള്‍ എന്നിവരുമുള്‍പ്പെട്ട ബെഞ്ചാണ് അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം ഇതു പറഞ്ഞത്. ലക്നൗവില്‍ കൊല്ലപ്പെട്ട ഭീകരന്റെ ബാപ്പ പറയുന്ന വാക്കുകളിലും ഈ വിധിന്യായം പ്രതിധ്വനിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: