തിരുവനന്തപുരം: നിയമസഭയ്ക്കുള്ളില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റം. മുഖ്യമന്ത്രിയും നടുത്തളത്തിലിറങ്ങി പ്രതിപക്ഷത്തോട് ആക്രോശിച്ചു. പ്രതിപക്ഷം തനിക്കെതിരെയും ആക്രോശിച്ചെന്ന് മുഖ്യമന്ത്രി. ഭരണപ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ പോര്‍വിളിച്ചു. സഭയ്ക്ക് നിരക്കാത്തതെന്ന് സ്പീക്കര്‍. വിവാദ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യുന്നതില്‍ സപീക്കര്‍ പക്ഷാഭേദം കാട്ടിയെന്ന് പ്രതിപക്ഷം.
ശൂന്യവേളയില്‍ അടിയന്തര പ്രമേയനോട്ടീസ് അവതരണത്തിനിടെയാണ് സഭയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. കൊച്ചി മറൈന്‍ ഡ്രൈവില്‍ ശിവസേന നടത്തിയ സദാചാര ഗുണ്ടായിസത്തിന് പോലീസ് ഒത്താശ ചെയ്തത് സഭ നിര്‍ത്തിവച്ച് ചര്‍ച്ചചെയ്യണമെന്നായിരുന്നു ഹൈബി ഈഡന് ആവശ്യപ്പെട്ടത്. അടിയന്തിര പ്രമേയാവതരണം നിരാകരിച്ചതോടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ വാക്കൗട്ട് പ്രസംഗത്തിനിടയില്‍ ഗുരുവായൂരിലെ പ്രസാദ ഊട്ടിനായി ചാവക്കാട് നിന്നു പതിനയ്യായിരം ലിറ്റര്‍ കുടിവെള്ളം കൊണ്ടുവന്ന ടാങ്കര്‍ ഗുണ്ടകള്‍ തടഞ്ഞുനിര്‍ത്തി റോഡിലൊഴുക്കിയതിന് പോലീസും കൂട്ടുനിന്നു എന്നാരോപിച്ചു.
യുഡിഎഫിലെ രണ്ട് കൗണ്‍സിലര്‍മാരാണ് കുടിവെള്ള വിതരണം തടസ്സപ്പെടുത്തിയതെന്ന് ഗുരുവായൂര്‍ എംഎല്‍എ കെ.വി.അബ്ദുള്‍ഖാദര്‍ ആരോപിച്ചു. ഇതോടെ രമേശ് ചെന്നിത്തല ക്ഷുഭിതനായി. അബ്ദുള്‍ഖാദര്‍ എന്തിനാണ് ഗുരുവായൂരിലെ പ്രസാദം ഊട്ട് തടസ്സപ്പെടുത്തിയത് ന്യായീകരിക്കുന്നതെന്ന്’ചോദിച്ചു. വിവാദ പ്രസ്താവന നീക്കണമെന്നാവശ്യപ്പെട്ട് ഭരണപക്ഷം ബഹളം വച്ചതോടെ പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശം സഭാ രേഖകളില്‍ നിന്ന് നീക്കംചെയ്തതായി സ്പീക്കര്‍ അറിയിച്ചു. ഇതോടെ പ്രതിപക്ഷം നടുത്തളത്തിലേക്കിറങ്ങി മുദ്രാവാക്യം വിളിച്ച് സ്പീക്കറുടെ ഡയസിന് മുന്നിലെത്തി.
ശിവസേനക്കാരെ പ്രതിപക്ഷം വാടകയ്ക്ക് എടുത്തതാണെന്ന് സംശയിക്കുന്നെന്നും ഇത് ഹീന നാടകമാണെന്നും മുഖ്യമന്ത്രി പറഞ്ഞതോടെ പ്രതിപക്ഷ പ്രതിഷേധം മുഖ്യമന്ത്രിക്ക് നേരെയായി. ഭരണപക്ഷ അംഗങ്ങള്‍ മുഖ്യമന്ത്രിക്ക് പിന്നില്‍ അണിനിരന്നതോടെ ഇരുവിഭാഗങ്ങളും തമ്മില്‍ വാക്കേറ്റമായി. സ്പീക്കര്‍ എഴുന്നേറ്റ് നിന്ന് ബഹളം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ സഭ സംഘര്‍ഷത്തിലേക്ക് കടക്കുന്നു എന്ന് മനസിലാക്കിയതോടെ തത്കാലം നിര്‍ത്തിവച്ചതായി അറിയിച്ചു. സ്പീക്കര്‍ ചെയര്‍വിട്ട് പോയിട്ടും ഇരുപക്ഷങ്ങളും തമ്മില്‍ പോര്‍വിളി ശക്തമായി തുടര്‍ന്നു.
ഈ സമയം മുഖ്യമന്ത്രി നടുത്തളത്തിലേക്ക് ഇറങ്ങി. ‘എന്നെ വിരട്ടാനാണോ ഭാവം, നിങ്ങള്‍ക്കതിന് കഴിയുമോ’ എന്ന് ചോദിച്ച് തിരുവഞ്ചൂര്‍, പി.ടി.തോമസ്, പി.കെ.ബഷീര്‍ എന്നിവരോട് മുഖ്യമന്ത്രി രോഷാകുലനായി. സ്പീക്കര്‍ ഇരുവിഭാഗത്തെയും ഒരുമിച്ച് ചര്‍ച്ചയ്ക്ക് വിളിച്ചെങ്കിലും പ്രതിപക്ഷം തയ്യാറായില്ല. തുടര്‍ന്ന് ഇരുപക്ഷവുമായി വേറിട്ട് ചര്‍ച്ച നടത്തിയശേഷമാണ് സഭ പുനഃരാരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: