കോഴിക്കോട്: പനമരത്ത് പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ സണ്‍ഡേ സ്കൂള്‍ അദ്ധ്യാപകനും കേരള കത്തോലിക്കാ മൂവ്മെന്റ് മാനന്തവാടി രൂപതാ കോ ഓര്‍ഡിനേറ്ററുമായ സിജോ ജോര്‍ജിനെ കല്‍പ്പറ്റ പോക്സോ കോടതി പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പോക്സോ ആക്ട്, ജുവനല്‍ ആക്ട് എന്നിവ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. പെണ്‍കുട്ടിയെ പ്രവേശിപ്പിച്ച കോഴിക്കോട്ടെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍, പെണ്‍കുട്ടി പ്രസവിച്ചതിന് ശേഷം നവജാത ശിശുവിനെ താമസിപ്പിച്ച കോഴിക്കോട്ടെ സെന്റ് ബര്‍ണഡിറ്റ് ഹോം പുനരധിവാസ കേന്ദ്രം, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഓഫീസ് എന്നിവിടങ്ങളില്‍ ഡിവൈഎസ്പി മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം തെളിവെടുത്തു.
ഇതിനിടയില്‍ മാതാപിതാക്കള്‍ക്കൊപ്പം പുനരധിവാസ കേന്ദ്രത്തില്‍ അഭയം തേടിവന്ന പെണ്‍കുട്ടി പ്രവേശനഫോറത്തില്‍ പത്തൊമ്പത് വയസ്സാണ് രേഖപ്പെടുത്തിയതെന്ന വാദവുമായി പുനരധിവാസ കേന്ദ്രത്തിന്റെ അധികൃതര്‍ രംഗത്തെത്തിയിട്ടുണ്ട്. ഫോറത്തില്‍ 1997 ഒക്ടോബര്‍ 14 ലാണ് ജനന തീയ്യതിയായി രേഖപ്പെടുത്തിയതെന്നും താമസിച്ചാണ് സ്കൂളില്‍ ചേര്‍ത്തതെന്നാണ് മാതാപിതാക്കള്‍ വിശദീകരിച്ചതെന്നുമാണ് ഇവരുടെ അവകാശം. ഒരു യുവാവുമായി സ്നേഹത്തിലാണെന്നും വിവാഹം കഴിക്കാന്‍ ഉറപ്പിച്ചിരിക്കുകയാണെന്നും അതിനിടയില്‍ കുഞ്ഞുപിറന്നാല് ബുദ്ധിമുട്ടാകും എന്നതിനാലാണ് സ്ഥാപനത്തിലെത്തിയതെന്ന് മാതാപിതാക്കള്‍ പറഞ്ഞതായി പുനരധിവാസ കേന്ദ്രം പത്രകുറിപ്പില്‍ വ്യക്തമാക്കി.
തുടര്‍ന്ന് ബീച്ച് ജനറല്‍ ഹോസ്പിറ്റല്‍, പിവിഎസ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ ഗര്‍ഭകാല ശ്രുശൂഷ നടത്തുകയും 2016 ഡിസംബര്‍ 28 ന് യുവതി പെണ് കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു. കുഞ്ഞിനെ തങ്ങള്‍ക്ക് വേണ്ടായെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് കോഴിക്കോട് സിഡബ്ല്യുസി ചെയര്‍ പേഴ്സണ്‍ അഡ്വ. ശ്രീലാമേനോനെ വിവരം അറിയിച്ചതെന്നും തുടര്‍ന്ന് സറണ്ടര്‍ ഡീഡില്‍ ഒപ്പുവെച്ചതെന്നും പ്രസ്താവനയില്‍ പറയുന്നു .സിഡബ്ല്യുസി ചെയര്‍ പേഴ്സന്റെ നിര്‍ദ്ദേശ പ്രകാരം മാര്‍ച്ച് ഒമ്പതിന് അഡോപ്ഷന്‍ നിര്‍ത്തിവെക്കാന്‍ സംസ്ഥാന അഡോപ്ഷന്‍ അതോറിറ്റിയോട് അപേക്ഷിച്ചിട്ടുണ്ടെന്നും പുനരധിവാസ കേന്ദ്രം അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: