കളമശേരി: നഗരസഭയ്ക്ക് നഷ്ടമാക്കിയ തുക ഉദ്യോഗസ്ഥരില്‍നിന്നോ കരാറുകാരില്നിന്നോ തിരിച്ചു പിടിക്കാന്‍ ഓഡിറ്റ് വിഭാഗത്തിന്റെ നിര്‍ദ്ദേശം. ചട്ടം അനുവദിക്കുന്നതിനേക്കാള്‍ കൂടുതല്‍ നിരക്ക് നിര്മ്മാണകരാറുകാര്ക്ക് അനുവദിച്ച 2,03837 രൂപ തിരികെ പിടിക്കാന്‍ നിര്‍ദ്ദേശിച്ച് കളമശേരി നഗരസഭയുടെ 2015-16 ഓഡിറ്റ് റിപ്പോര്‍ട്ട്. നഗരസഭയുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ചെയ്ത കരാറുകാരില്‍ നിന്നോ തുക അനുവദിച്ച ഉദ്യോഗസ്ഥരില്‍ നിന്നോ തിരികെ ഈടാക്കാനാണ് നിര്‍ദ്ദേശം. കോളനികളുടെ സംരക്ഷണഭിത്തി നിര്‍മ്മാണം, ഫൗണ്ടേഷന് പ്രവൃത്തികള്‍, റോഡ് കോണ്‍ക്രീറ്റിംഗ് എന്നിവയിലാണ് രണ്ട് ലക്ഷത്തിലധികം രൂപയുടെ വെട്ടിപ്പ് കണ്ടു പിടിച്ചിരിക്കുന്നത്. ഗുണനിലവാരം ഉയര്‍ത്തി ചെയ്തതിനാലാണ് നിരക്ക് വര്‍ധിപ്പിച്ചതെന്ന മുനിസിപ്പല്‍ എഞ്ചിനീയറുടെ വിശദീകരണം തള്ളിക്കൊണ്ടാണ് ഓഡിറ്റിംഗ് വിഭാഗം നടപടി ആവശ്യപ്പെട്ടിരിക്കുന്നത്.
പട്ടികജാതി കോളനി സംരക്ഷണ ഭിത്തി നിര്‍മ്മാണത്തിന് 4,15,759 രൂപയാണ് ചെലവാക്കിയത്. കരാര്‍ നല്കിയതിനേക്കാള് 49,985 രൂപ അധികം. ഈ പണം കരാറുകാരനില്‍ നിന്നോ ഉദ്യോഗസ്ഥനില്‍ നിന്നോ ഈടാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മതിലിന്റെ ഫോം വര്‍ക്കിന് സ്ക്വയര്‍ മീറ്ററിന് അനുവദനീയമായ 522.29 രൂപയ്ക്ക് പകരം 656.27 നല്കി. അധിക രൂപയായ 133.98 രൂപ വീതം 373.08 സ്ക്വയര്‍ മീറ്ററിന് കണക്കാക്കുമ്പോള്‍ 49,985 രൂപ വരും. ഉദ്യോഗസ്ഥര്‍ കരാറുകാര്‍ക്ക് അനുകൂലമായി നിന്നുവെന്നാണ് കണ്ടെത്തല്‍.
മന്നോപ്പിളളി എസ്സി കോളനിയുടെ സംരക്ഷണ ഭിത്തി നിര്‍മ്മാണത്തിലും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. ഫൗണ്ടേഷന് പ്രവര്‍ത്തികള്‍ കോണ്‍ക്രീറ്റ് നിര്‍മ്മാണവുമായി ഉള്‍പ്പെടുത്തി കണക്കാക്കിയതിനാല്‍ ചെലവ് അധികമായി . ഫൗണ്ടേഷന് സ്ക്വയര്‍ മീറ്റര്‍ ക്യൂബടിസ്ഥാനത്തില് 8288.81 രൂപയേ അനുവദിക്കാവൂ. എന്നാല്‍ കോണ്‍ക്രീറ്റ് നിര്‍മ്മാണത്തിനനുവദിച്ച 9510.73 നിരക്ക് ഫൗണ്ടേഷനും ബാധകമാക്കിയപ്പോള്‍ 1221.93 രൂപ വീതം 76 സ്ക്വയര്‍ മീറ്റര്‍ ക്യൂബിന് നല്കി. മുനിസിപ്പല്‍ എഞ്ചിനീയറുടെ വിശദീകരണം തൃപ്തികരമല്ലെന്നും 93,805 രൂപ തിരികെ പിടിക്കണമെന്നും ഓഡിറ്റ് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.
റോഡ്, ചപ്പാത്ത് എന്നിവയുടെ കോണ്‍ക്രീറ്റിംഗിന് പ്രത്യേക നിരക്കുള്ളപ്പോള്‍ ഫ്ലോറിംഗ് നിരക്ക് നല്കി എഞ്ചിനീയറിംഗ് വിഭാഗം 60,043 രൂപയുടെ വെട്ടിപ്പു നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. മണിയന്ത്രമുഗള് സംരക്ഷണ ഭിത്തി, ഇലവുങ്കല്‍ റോഡ്, ചാലുങ്കല്‍ ബൈലെയിന്‍ റോഡ്, പൈപ്പ് ലൈന്‍ എന്‍എസ്എസ് വനിത വികസന കേന്ദ്രം റോഡ് പുത്തലത്ത് ടെമ്പിള്‍ റോഡ്, കുഴിക്കാട്ടുകാവ് റോഡ് ചപ്പാത്ത്, പെരിങ്ങഴ ബൈലൈന്‍ കോണ്‍ക്രീറ്റിംഗ്, വിവിധ ബൈലൈനുകള്‍ എന്നിവിടങ്ങളിലെ നിര്‍മ്മാണ പ്രവര്‍ത്തികളാണ് അധിക രൂപ ചെലവാക്കിയത്. ഒരു സ്ക്വയര്‍ മീറ്റര്‍ ക്യൂബിന് 7600.89 രൂപ വീതമേ അനുവദിക്കാവൂ. എന്നാല്‍ 8008. 17 രൂപ വീതം നല്കി. ആകെ നടന്ന 176 .18 മീറ്റര്‍ സ്ക്വയര്‍ ക്യൂബ് വര്‍ക്കില്‍ 7 കരാറുകാര്‍ക്ക് 18% അധികമായാണ് തുക ലഭിച്ചത്. ആ തുകയായ 60,043. 21 ഈടാക്കാനാണ് ഓഡിറ്റിംഗ് വിഭാഗം ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: