കൊച്ചി: എസ്എഫ്ഐയുടെ സദാചാര ഗുണ്ടായിസത്തിനെതിരെ സിപിഐ. മുഖപത്രമായ ജനയുഗത്തില്‍ നല്‍കിയിരിക്കുന്ന എഡിറ്റോറിയലിലാണ് എസ്എഫ്ഐയെ സിപിഐ രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്.
സദാചാര പോലീസിങ്ങിന് അനുകൂലമായി കേരളത്തിലെ ഒരു വിഭാഗം പോലീസ് ഉദ്യോഗസ്ഥരെങ്കിലും അറിഞ്ഞോ അറിയാതെയോ നിലകൊള്ളുന്നുവെന്നത് സര്‍ക്കാര്‍ ഗൗരവത്തോടെ നോക്കിക്കാണണമെന്നും എഡിറ്റോറിയലില്‍ വ്യക്തമാക്കുന്നു.
കൊച്ചി മറൈന്‍ ഡ്രൈവില്‍ ശിവസേന പ്രവര്‍ത്തകര്‍ നടത്തിയ സദാചാര ഗുണ്ടായിസം ചര്‍ച്ചയായ സാഹചര്യത്തിലും പ്രതിഷേധങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് യൂണിവേഴ്സിറ്റി കോളേജ് വിഷയം പരാമര്‍ശിച്ചുളള സിപിഐയുടെ ഒളിയമ്പ്.
എറണാകുളത്തും കോഴിക്കോടുമുള്‍പ്പെടെ സദാചാര പോലീസ് ചമഞ്ഞ് രംഗത്തുവന്നത് മതത്തിന്റേയും ധാര്‍മികതയുടേയും കുത്തക അവകാശപ്പെടുന്ന വര്‍ഗീയ യാഥാസ്ഥിതിക ശക്തികളാണെങ്കില്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലടക്കം മറ്റു ചില സ്ഥലങ്ങളില്‍ സദാചാര പൊലീസ് ചമഞ്ഞത് വിപ്ലവകാരികളെന്ന് സ്വയം നടിക്കുന്ന സംഘടനകളുടെ പ്രതിനിധികളാണെന്നത് അസ്വസ്ഥജനകമാണ്.
ഏത് സംഘടനയുടേയും പ്രത്യയശാസ്ത്രത്തിന്റേയും പേരിലായിക്കൊള്ളട്ടെ സദാചാരത്തിന്റെ പേരില്‍ നിയമം കയ്യിലെടുക്കാനും പൗരജനങ്ങളുടെ അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ ലംഘിക്കാനും മുതിരുന്നവരെ നിലയ്ക്ക് നിര്‍ത്താനും അത്തരക്കാരെ മാതൃകാപരമായും കര്‍ക്കശമായും നേരിടാന്‍ സര്‍ക്കാര്‍ കരുതല്‍ നടപടി സ്വീകരിക്കാന്‍ ഇനിയും അറച്ചുനിന്നുകൂട. എന്നും എഡിറ്റോറിയലില്‍ പറയുന്നു.
ഫെബ്രുവരി ഒമ്ബതിനാണ് യൂണിവേഴ്സിറ്റി കോളെജില്‍ സംസാരിച്ചിരിക്കുകയായിരുന്ന സൂര്യഗായത്രി, അഷ്മിത, സുഹൃത്തായ ജിജീഷ് എന്നിവര്‍ക്കുനേരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ അടങ്ങുന്ന സംഘത്തിന്റെ സദാചാര ഗുണ്ടാ ആക്രമണം ഉണ്ടാകുന്നത്.പെണ്‍കുട്ടികള്‍ക്കൊപ്പം യുവാവ് ഇരിക്കുന്നതിനെ ചൊല്ലിയുള്ള വാക്കുതര്‍ക്കമാണ് കയ്യാങ്കളിയിലെത്തിയത്. ഇതിനെ ചോദ്യം ചെയ്തതിന് പിന്നാലെ ആയിരുന്നു മര്‍ദ്ദനവും അസഭ്യവര്‍ഷവും.
തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളിലായി 13 എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് എതിരെയും ജിജീഷിനെതിരെയും ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസടുത്തിട്ടുണ്ട്. എന്നാല്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.കൂടാതെ പോലീസ് നിഷ്ക്രിയമായിട്ടാണ് പെരുമാറുന്നതെന്ന് നേരത്തെ വിദ്യാര്‍ത്ഥിനികള്‍ ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു.എസ്എഫ്ഐയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് ലേഖനം അവസാനിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: