വത്തിക്കാന്‍: ആഗോളതലത്തില്‍ പാതിരിമാരുടെ സദാചാരരഹിതമായ ജീവിതത്തില്‍ ആശങ്കാകുലനായ ഫ്രാന്‍സിസ് മാര്‍പാപ്പ നിര്‍ണായകമായ പുതിയ നീക്കങ്ങള്‍ക്ക് തുടക്കമിട്ടു. വിവാഹിതരെ പാതിരിമാരായി നിയമിക്കാനുള്ള സാധ്യതകള്‍ ആരായാനാണ് പോപ്പ് ഫ്രാന്‍സിസ് ആലോചിക്കുന്നത്. ഇതിന്റെ ആദ്യ സൂചന വത്തിക്കാനില്‍ നിന്നും വന്നു കഴിഞ്ഞു. വിവാഹിതര്‍ക്കും ഇനി പാതിരിമാരാകമെന്ന പുതിയ നിര്‍ദേശമാണ് കത്തോലിക്ക സഭയുടെ പരമാദ്ധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നല്‍കിയിരിക്കുന്നത്.
ഒരു സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് മാര്‍പാപ്പ തന്റെ നിലപാട് വ്യക്തമാക്കിയത്. വിരി പ്രോബറ്റി നിര്‍ദേശം എന്ന പേരായിരിക്കും ഇതിന് നല്‍കുകയെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു. പാതിരിമാരുടെ അഭാവം മൂലം നൂറു കണക്കിന് പള്ളികളാണ് ബ്രസീലിലും ജര്‍മനിയിലും അടച്ചുപൂട്ടിയത്. യൂറോപ്പിലും ലാറ്റിനമേരിക്കയിലും മറ്റും പാതിരിമാരാവാന് ആളെ കിട്ടാത്തതും ഈ തീരുമാനത്തിന് പിന്നിലുണ്ട്.
ക്രൈസ്തവരുടെ നീചമായ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നേരത്തെ മാര്‍പാപ്പ തുറന്നടിച്ചിരുന്നു. നാണംകെട്ട ജീവിതം നയിച്ച് വിശ്വാസിയെന്നു പറഞ്ഞു നടക്കുന്നതിനേക്കാള്‍ നിരീശ്വരവാദിയാകുന്നതാണ് നല്ലതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞത്.
പറയുന്നതൊന്ന് പ്രവര്‍ത്തിക്കുന്നത് മറ്റൊന്ന് എന്ന രീതിയില്‍ ജീവിക്കുന്നത് നിന്ദ്യമാണ്. കത്തോലിക്കനാണ്, എല്ലാ ദിവസവും കുര്‍ബാനയില്‍ പങ്കെടുക്കും എന്നെല്ലാം പറയും. അവര്‍ ചെയ്യുന്നതോ? ജോലിക്കാര്‍ക്ക് കൃത്യമായി ശമ്പളം നല്‍കില്ല. ജനങ്ങളെ ചൂഷണം ചെയ്യും. നികൃഷ്ടമായ ജോലികള്‍ ചെയ്യും. കള്ളപ്പണം വെളുപ്പിക്കും. ശരിക്കുമൊരു ഇരട്ട ജീവിതം. ഭൂരിഭാഗം ക്രിസ്ത്യാനികളും ഇത്തരക്കാരാണ്, മാര്‍പാപ്പ ചൂണ്ടിക്കാട്ടിയിരുന്നു.
സാധാരണ വിശ്വാസികള്‍ മാത്രമല്ല, മതപ്രഭാഷണം നടത്തുന്നവരും പുരോഹിതരും വരെ ഇത്തരത്തിലാണെന്നും അദ്ദേഹം പറഞ്ഞു. പുരോഹിതര്‍ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനെതിരെ ശക്തമായ താക്കീതും അന്ന്വ അദ്ദേഹം നല്‍കിയിരുന്നു. ഇത്തരക്കാര്‍ സാത്താന്റെ കുര്‍ബാനയാണ് അര്‍പ്പിക്കുന്നത്. അവരെ സഭയില്‍ നിന്നു പുറത്താക്കുമെന്നും മാര്‍പാപ്പ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഈ വര്‍ഷം ഇന്ത്യ, കൊളംബിയ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കുവാന്‍ താത്പര്യപ്പെടുന്നതായും പോപ്പ് അഭിമുഖത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
കത്തോലിക്ക സഭയിലെ പാതിരിമാര്‍ക്ക് വിവാഹിതരാവാനുള്ള അനുമതി നല്‍കണമെന്ന ആവശ്യം ശക്തമാണ്. സഭയില്‍ പുരോഗമനപരമായ പല തീരുമാനങ്ങള്‍ക്കും മുന്‍കൈ എടുക്കുന്ന പോപ്പ് ഫ്രാന്‍സിസ് ഇക്കാര്യത്തിലും അനുകൂല നിലപാട് എടുക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ പാതിരിമാര്‍ക്ക് വിവാഹത്തിന് അനുമതി നല്‍കുന്നതിനോട് അദ്ദേഹത്തിന് താത്പര്യം ഇല്ലെന്നാണ് സൂചന.
കേരളത്തില്‍ പാതിരിമാരുടെ പീഡനകേസുകള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ പോപ്പിന്റെ തീരുമാനത്തെ മറ്റൊരു തലത്തില്‍ വ്യാഖ്യാനിക്കുന്നവരുമുണ്ട്.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: