ഇരിട്ടി: മേഖലയില്‍ കരിങ്കല്‍ ഉല്പന്നങ്ങള്ക്ക് വില കുത്തനെ വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് ക്രഷറുകളില്‍ നിന്നുള്ള ഉല്പന്ന നീക്കം തടസപ്പെടുത്തി അനിശ്ചിത കാല ഉപരോധ സമരം തുടങ്ങി. വിവിധ കരിങ്കല്‍ ഉല്പന്നങ്ങളുമായി പോകുകയായിരുന്ന ക്രഷര്‍ കമ്പനികളുടെ 26 വന്‍കിട ടിപ്പര്‍ വാഹനങ്ങള്‍ തടഞ്ഞുവച്ചു. ടിപ്പര്‍ എര്‍ത്ത് മൂവേര്സ് സമിതിയും സംയുക്ത ടിപ്പര്‍ തൊഴിലാളി യൂണിയനുമാണ് സമര രംഗത്തിറങ്ങിയിട്ടുള്ളത്. സമരക്കാരും പോലിസും തമ്മില്‍ ചില കേന്ദ്രങ്ങളില്‍ വാക്കേറ്റവും നേരിയ സംഘര്‍ഷാവസ്ഥയും ഉണ്ടായി. ഇന്നു മുതല്‍ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ചെറുകിട വാഹനങ്ങളടക്കം തടയുമെന്ന് സമരക്കാര്‍ അറിയിച്ചു.
മേഖലയിലുള്ള 12 വന്‍കിട ക്രഷറുകളിലായി മെറ്റല്‍, പൊടി, ചിപ്സ്, എം സാന്‍ഡ് എന്നിങ്ങനെയുള്ള ഉല്പന്നങ്ങള്ക്ക് ഒരടിക്ക് അഞ്ചു രൂപ മുതല്‍ ഏഴു രൂപ വരെയാണ് അഞ്ചു ദിവസം മുമ്പ് വര്‍ധിപ്പിച്ചത്. നിലവിലുള്ള വില തന്നെ തന്നെ എറണാകുളത്തും പെരുമ്പാവൂരും വാങ്ങുന്നതിനെക്കാള്‍ ഇരട്ടിയാണെന്ന ആരോപണങ്ങള്‍ക്കിടയിലാണ് വീണ്ടും വര്‍ധനവ് വരുത്തിയത്.
കൂട്ടിയ വില പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ടിപ്പര്‍ എര്‍ത്ത് മൂവേര്സ് സമിതിയും സംയുക്ത ടിപ്പര്‍ തൊഴിലാളി യൂണിയനും നല്കിയ കത്തു പരിഗണിക്കാത്തതിനെ തുടര്‍ന്നാണ് ഉല്‍പ്പന്നങ്ങളുമായി പോകുന്ന വാഹനങ്ങള്‍ തടയാന്‍ തീരുമാനിച്ചത്. ക്രഷറുകളില്‍ നിന്ന് ഉല്പന്നങ്ങള് വാങ്ങി പൊതുജനങ്ങള്‍ക്ക് എത്തിച്ചു നല്‍കുന്നത് പ്രധാനമായും പുറമെ നിന്നുള്ള ടിപ്പര്‍ വാഹനങ്ങളാണ്. ഇവരുടെ യൂണിയനുകളാണ് സമര രംഗത്തുള്ളത്. ഇത്തരം വാഹനങ്ങളല്ലാതെ ക്രഷറുകളുടെ ഉടമസ്ഥതയിലുള്ള വിദേശ ഇനം വന്‍കിട ടിപ്പര്‍ വാഹനങ്ങള്‍ മുഖേന നേരിട്ട് കരാറുകാര്‍ക്ക് ഉല്പന്നങ്ങള് എത്തിച്ചു നല്‍കുന്നുണ്ട്. ഇങ്ങനെ ഉല്പന്നങ്ങളുമായി പോയ വാഹനങ്ങളാണ് മാടത്തില്‍ പതിമൂന്നും കുന്നോത്ത് അഞ്ചും കൂട്ടുപുഴയില്‍ മൂന്നും ആനപ്പന്തി കവലയില്‍ അഞ്ചും വാഹനങ്ങള്‍ സമരക്കാര്‍ തടഞ്ഞുവച്ചത്. മാടത്തില്‍ സംസ്ഥാനാന്തര പാതയില്‍ ടിപ്പറുകള്‍ തടഞ്ഞുവെക്കുന്നത് ഗതാഗത പ്രശ്നമുണ്ടാക്കുമെന്നും മാറണമെന്നും പൊലിസ് ആവശ്യപ്പെട്ടത് തര്‍ക്കമുണ്ടാക്കി. ഇവിടെ നാട്ടുകാരും വില വര്‍ധനയ്ക്കെതിരെയുള്ള പ്രതിഷേധം ഉന്നയിച്ച് സമരക്കാര്‍ക്ക് ഒപ്പം ചേര്‍ന്നു. ആനപ്പന്തികവലയില് തടഞ്ഞ അഞ്ചു ടിപ്പറുകള്‍ ക്രഷറിലേക്ക് തന്നെ തിരിച്ചയച്ചു.
പിക്കപ്പ് ജീപ്പു പോലുള്ള ചെറുകിട വാഹനങ്ങളില്‍ കരിങ്കല്‍ ഉല്പന്നങ്ങള് കൊണ്ടു പോകുന്നത് ഇന്നലെ തടസപ്പെടുത്തിയിരുന്നില്ല. ഇന്ന് ഇതും തടയും. ഇന്നലെ രാവിലെ ആറു മുതല്‍ തുടങ്ങിയ തടയല്‍ സമരത്തിന് ടിപ്പര്‍ എര്‍ത്ത് മൂവേര്സ് സമിതി ജില്ലാ പ്രസിഡന്റ് എം.കെ. ഇബ്രാഹിം, സംയുക്ത ടിപ്പര്‍ തൊഴിലാളി യൂണിയന് മേഖല പ്രസിഡന്റ് വി.മുരളീധരന്, പ്രസാദ് കീര്‍ത്തനം, ജയന് വടവതി, ഉണ്ണി കേളന്‍പീടിക, മുനീര്‍ മാടത്തില്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: