കായംകുളം: പര്‍ദ്ദയിട്ട പെണ്കുട്ടിയെനോക്കിയതിന് നൂറനാട് നസ്രത്ത് ഭവനില്‍ വിന്‍സന്റിന്റെ മകന് വിജിത്തി (18)നെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു. മര്‍ദ്ദന രംഗം ചിത്രീകരിച്ച എരുവ പടിഞ്ഞാറ് കൊച്ചുവീട്ടില്‍ സനൂജിനെ റിമാന്‍ഡ് ചെയ്തു. മറ്റ് രണ്ടു പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. എരുവ സ്വദേശികളായ ഇല്ലത്ത് ആഷിഖ്(20), ചെറുകാവില്‍ കിഴക്കേതില്‍ ഫൈസല്‍ (20) എന്നിവര്‍ക്കുവേണ്ടിയാണ് അന്വേഷണം ഊര്‍ജിതമാക്കിയത്.
കഴിഞ്ഞ 16ന് കായംകുളം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബന്ധുവിനെ കാണാന്‍ എത്തിയ വിജിത്ത് ആശുപത്രിയ്ക്കുള്ളില്‍ പര്‍ദ്ദയിട്ട് നിന്ന പെണ്‍കുട്ടിയെ നോക്കിയതിനായിരുന്നു ക്രൂരമായ മര്‍ദ്ദനം. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി മൊബെയിലിലും ഇന്റര്‍നെറ്റിലും പ്രചരിപ്പിച്ചിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് എഡിജിപിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് കായംകുളം ഡിവൈഎസ്പി: ദേവമനോഹര്‍ ഇവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
ക്രൂരമായ മര്‍ദ്ദനമേല്‍ക്കേണ്ടിവന്നിട്ടും ജീവനില്‍ ഭയന്ന് വിജിത്ത് വീട്ടുകാരോടുപോലും വിവരം പറഞ്ഞിരുന്നില്ല. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുഞ്ഞമ്മയെ കാണാന്‍ വരുന്ന വഴിയിലാണ് സംഭവം. പര്‍ദ്ദയിട്ട പെണ്‍കുട്ടിയെ നോക്കിയതിന് രണ്ടുയുവാക്കള്‍ ചേര്‍ന്ന് കായംകുളം ഗവ.ആശുപത്രിയ്ക്ക് സമീപം അതിക്രൂരമായി വിജിത്തിനെ മര്‍ദ്ദിച്ച് അവശനാക്കുകയായിരുന്നു. മാവേലിക്കരയിലുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ ആനിമേഷന്‍ വിദ്യാത്ഥിയാണ് വിജിത്ത്. അസഹനീയമായ വേദന കാരണം ജൂണ്‍ 1ന് വീട്ടുകാരോട് വിവരം പറഞ്ഞിരുന്നു. തുടര്‍ന്ന് അടൂര്‍ ഗവ.ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായ യുവാവിന് വാരിയെല്ലിന് ഒടിവ് സംഭവിച്ചിട്ടുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: