ഇതിനേക്കാള്‍ ഗുരുതരമായ സ്ഥിതിയായിരുന്നു സഞ്ജീവ് ഭട്ടിനെതിരെ സുപ്രീംകോടതി കണ്ടെത്തിയത്. സഞ്ജീവ് ഭട്ട് സര്‍ക്കാരിന് എതിരായ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളെ സ്വന്തം പാര്‍ട്ടിയായാണ് വിശേഷിപ്പിച്ചത് (ഭട്ടിന്റെ കേസിലെ വിധി, പുറം 11). ഭട്ട് സുപ്രീംകോടതി നിയോഗിച്ച അഭിഭാഷകനെ (അമിക്കസ് ക്യൂറി) സ്വാധീനിക്കാന്‍ ശ്രമിച്ചു (പുറം 12). ഭട്ട് ഒരു സന്നദ്ധസംഘടനാ പ്രവര്‍ത്തകയുമായും അവരുടെ അഭിഭാഷകനുമായും നിരന്തരം ബന്ധപ്പെട്ടിരുന്നു (പുറം 12). പ്രതിപക്ഷത്തിന്റെ ക്രോസ് വിസ്താരത്തിന് അനുവാദം നല്കിയ ഭട്ട് സര്‍ക്കാര്‍ ക്രോസ് വിസ്താരത്തെ എതിര്‍ത്തു. ഭട്ട് ഉയര്‍ത്തിയിരുന്ന ഏറ്റവും വലിയ ആരോപണം കലാപം പൊട്ടിപ്പുറപ്പെട്ട ഫെബ്രുവരി 27 രാത്രിയില്‍ മുഖ്യമന്ത്രി നരേന്ദ്രമോദി ഔദ്യോഗിക വസതിയില്‍ വിളിച്ച യോഗത്തില്‍ ഭട്ട് പങ്കെടുത്തിരുന്നുവെന്നും ഹിന്ദു കലാപകാരികള്‍ക്കെതിരെ നടപടി വൈകിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു എന്നുമായിരുന്നു. കെ.ഡി.പാന്ത് എന്ന പോലീസ് ഉദ്യോഗസ്ഥന് തന്നോടൊപ്പമുണ്ടായിരുന്നുവെന്നും ഭട്ട് അവകാശപ്പെട്ടിരുന്നു. ഭട്ടിന്റെ പേരില്‍ ഇതുസംബന്ധിച്ച ഒരു സത്യവാങ്മൂലവും നല്‍കിയിരുന്നു. എസ്ഐടി ഇതേക്കുറിച്ച് തെളിവുകള്‍ ശേഖരിച്ചു. ഭട്ട് പറഞ്ഞ ദിവസം യോഗത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നില്ലെന്ന് രേഖകളുടെ അടിസ്ഥാനത്തില്‍ തന്നെ തെളിയിച്ചു. ഒരു കേസിന്റെ രേഖകള്‍ പരിഭാഷപ്പെടുത്തി നോട്ടറിയെക്കൊണ്ട് സാക്ഷ്യപ്പെടുത്താന്‍ പാന്ത് ഫെബ്രുവരി 25 മുതല്‍ 28 വരെ മുംബൈയില്‍ ആയിരുന്നുവെന്ന രേഖകളും ടെലിഫോണ്‍ രേഖകളും എസ്ഐടി കണ്ടെത്തി. ഭട്ട് നിര്‍ദ്ദേശിച്ചതനുസരിച്ച് താന്‍ കള്ളം പറയുകയായിരുന്നുവെന്ന് പാന്ത് പിന്നീട് സാക്ഷ്യപ്പെടുത്തുകയും ചെയ്തു.
ഭട്ടിന്റെ പേരില്‍ നേരത്തെതന്നെ വ്യാജ രേഖകള്‍ ചമയ്ക്കുകയും കള്ളക്കേസുണ്ടാക്കുകയും ചെയ്തതിന് നടപടി എടുത്തിരുന്നതാണ്. ജമോദ്പൂര്‍ ഗ്രാമത്തില്‍ ഒരാളിനെ വെടിവെച്ച് കൊല്ലുകയും 140 പേരെ ടാഡ നിയമം അനുസരിച്ച് അറസ്റ്റുചെയ്യുകയും ചെയ്ത സംഭവത്തില്‍ കോടതി ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് വിധിച്ചതാണ്. മറ്റൊരു സംഭവത്തില്‍ ഗുജറാത്ത് ഹൈക്കോടതിയിലെ അഡീഷണല്‍ ജഡ്ജായിരുന്ന ആര്.ആര്. ജയിനിന്റെ നിര്‍ദ്ദേശമനുസരിച്ച് അഭിഭാഷകനായ എസ്.എസ്. രാജപുരോഹിതിന്റെ വീട് തട്ടിയെടുക്കാന്‍ അയാളെ മയക്കുമരുന്ന് കേസില്‍ പെടുത്തി. ഈ കേസിലും ഭട്ടിനെതിരെ നടപടിയെടുക്കാന്‍ നേരത്തെ തന്നെ വിജിലന്‍സ് നിര്‍ദ്ദേശിച്ചതാണ്.
ഭട്ടിന്റെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവുമായുള്ള ഇ-മെയില്‍ സന്ദേശങ്ങളും എസ്ഐടി കണ്ടെതിതിയിരുന്നു, ‘എസ്ഐടി അംഗങ്ങള്‍ക്കെതിരെയും സുപ്രീംകോടതി കേസില്‍ ആരോപണങ്ങള്‍ ഉയര്‍ത്താന്‍ ശ്രമിക്കണ’മെന്ന് ഭട്ട് സന്ദേശത്തില്‍ ആവശ്യപ്പെട്ടു (പുറം 39). അമിക്കസ്ക്യൂറിയെ സ്വാധീനിക്കാനായി വഴികള്‍ കണ്ടെത്തണമെന്ന് മറ്റൊരു സന്ദേശത്തില്‍ പറഞ്ഞു. മറ്റൊരു ഇ-മെയില്‍ സന്ദേശത്തില്‍ ’27 ന് രാത്രി യോഗത്തിന് പോകുന്നതിന് തൊട്ടുമുന്പുതന്നെ കണ്ടിരുന്നതായി പറയാന്‍ ഒരു പത്രപ്രവര്‍ത്തകനെ സ്വാധീനിക്കാന്‍’ ഭട്ട് ആവശ്യപ്പെട്ടിരുന്നു (പുറം 41). അമിക്കസ് ക്യൂറിയെയും സുപ്രീം കോടതിയെയും മാധ്യമങ്ങള്‍ വഴി സ്വാധീനിക്കാനും ഭട്ട് ആവശ്യപ്പെട്ടിരുന്നു. എസ്ഐടി അന്വേഷണംമൂലം ഉണ്ടായിട്ടുള്ള തിരിച്ചടികള്‍ പരിഹരിക്കാന്‍ ദേശീയതലത്തില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും മറ്റൊരു സേന്ദശത്തില്‍ പറഞ്ഞിരുന്നു (പുറം 43). ഈ സംഭവവുമായി ബന്ധമില്ലാത്ത മറ്റൊരു കത്ത് ഉദ്ധരിച്ച് എസ്ഐടി അന്വേഷണവിവരങ്ങള്‍ അഡീഷണല്‍ അഡ്വ. ജനറലിന് ചോര്‍ത്തിക്കൊടുത്തതായി കോടതിയെ തെറ്റിദ്ധരിപ്പിക്കാനും ശ്രമം നടത്തി. ഇതില്‍നിന്നെല്ലാം മോദിക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങളുടെ പിന്നില്‍ ആരാണെന്ന് വ്യക്തമാണ്. ടീസ്റ്റ സെതല്‍വാദും സഞ്ജീവ് ഭട്ടും സ്ഥാനക്കയറ്റം കിട്ടാതെ മോഹഭംഗം വന്ന ആര്.ബി. ശ്രീകുമാറും ചില കോണ്‍ഗ്രസ് നേതാക്കളും ചേര്‍ന്നാണ് മോദിക്കെതിരായ എല്ലാ ആരോപണങ്ങളും കെട്ടിപ്പൊക്കിയിരുന്നത്. ആര്.കെ. രാഘവന് എന്ന സത്യസന്ധനായ ഉദ്യോഗസ്ഥന് എല്ലാ തെളിവുകളും വസ്തുനിഷ്ഠമായി പരിശോധിക്കാനും വിലയിരുത്താനും തയ്യാറായതുകൊണ്ടു മാത്രമാണ് നരേന്ദ്രമോദി ബലിയാടാകാതിരുന്നത്. മോദി വിമര്‍ശനാതീതനാണ് എന്ന അഭിപ്രായമില്ല. പക്ഷേ, സത്യത്തിന്റെ പേരില്‍, ഉള്ള സംഭവങ്ങളുടെ പേരില്‍ അദ്ദേഹത്തെ വിമര്‍ശിക്കട്ടെ. ഏറ്റവും കുറഞ്ഞത് വ്യാജ ആരോപണങ്ങള്‍ കെട്ടിച്ചമയ്ക്കാതിരിക്കാനുള്ള അന്തസ്സെങ്കിലും വേണം.
മുസ്ലിം ഭൂരിപക്ഷ പ്രദേശത്തുനിന്ന് ഹിന്ദുക്കള്‍ക്കോ, ഹിന്ദുഭൂരിപക്ഷ പ്രദേശത്തുനിന്ന് മുസ്ലിങ്ങള്‍ക്കോ വീട് വിറ്റുപോകണമെങ്കില്‍ എംഎല്‍എയുടെയോ കളക്ടറുടെയോ അനുവാദം വേണം. ഇത് ചിലയിടത്തൊക്കെ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടാകാം. അതിനെ പര്‍വ്വതീകരിച്ച് കാട്ടുന്നത് അബദ്ധമാണ്. ഇത് ഗുജറാത്തില്‍ മാത്രമല്ല, കേരളത്തിലും സംഭവിക്കുന്നുണ്ട്. മട്ടാഞ്ചേരിയിലും താനൂരും വെള്ളയിലും ഒക്കെ ഇതേ സംഭവം അരങ്ങേറിയിട്ടുണ്ട്. മട്ടാഞ്ചേരി കലാപത്തെക്കുറിച്ച് നടത്തിയ പഠനത്തില്‍ ഡോ. മുരളീധരന് നായര്‍ ഈ സംഭവം ഉയര്‍ത്തിക്കാട്ടിയിരുന്നു. ഇക്കാര്യം മാതൃഭൂമി കണ്ടില്ലെന്ന് നടിക്കുന്നു. മാതൃഭൂമിയുടെ ജനനത്തിന് ഒരുവര്‍ഷം മുന്‍പ് നടന്ന മാപ്പിള ലഹള ആയിരക്കണക്കിന് ആളുകളെയാണ് കൊന്നൊടുക്കിയത്. ആയിരങ്ങളെ മതപരിവര്‍ത്തനം ചെയ്തു. മഹാത്മാ ഗാന്ധി മുതല്‍ മഹാകവി കുമാരനാശാന്റെ ദുരവസ്ഥ വരെ മാപ്പിള ലഹളയുടെ ക്രൂരത വരച്ചുകാട്ടിയിരുന്നു.
മാതൃഭൂമി മാനേജിംഗ് ഡയറക്ടറായിരുന്ന കെ. മാധവന് നായര്‍ മലബാര്‍ കലാപം എന്ന പുസ്തകത്തില്‍ മാപ്പിളമാര്‍ നടത്തിയ നരനായാട്ടിന്റെ ചിത്രം വരച്ചുകാട്ടിയിട്ടുണ്ട്. മാതൃഭൂമി പ്രസിദ്ധീകരണം തന്നെയായ വില്യം ലോഗന്റെ മലബാര്‍ മാന്വല്‍ ടിപ്പുവിന്റെയും ഹൈദറിന്റെയും പടയാട്ടകാലത്തുണ്ടായ ക്രൂരതകള്‍ വിവരിച്ചിട്ടുണ്ട്. പിഞ്ചുകുഞ്ഞുങ്ങളെ ആനയുടെ കഴുത്തില്‍ കെട്ടിയിട്ടും അമ്മമാരെ ആനയുടെ കാലില്‍ കെട്ടിയിട്ടും കൊന്നൊടുക്കിയ കിരാത ചിത്രം ലോഗനൊപ്പം ബര്‍ത്തലോമിയോയും പങ്കുവച്ചിട്ടുണ്ട്. ഈ സംഭവങ്ങളെ കുറിച്ചുകൂടി കെ. മാധവന് നായരുടെ, ആദ്യ മാനേജിംഗ് ഡയറക്ടറുടെ ഓര്‍മ്മ പുതുക്കുന്ന ശതാബ്ദി വേളയില്‍ അന്വേഷിക്കാനുള്ള നട്ടെല്ല് മാതൃഭൂമിക്ക് ഉണ്ടാകുമോ? മലബര്‍ കലാപം ഇന്ന് അച്ചടിയിലില്ല. മാധവന് നായരുടെ മരണത്തിനുശേഷം മാത്രം ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശിച്ചിരുന്ന രണ്ട് അദ്ധ്യായങ്ങള്‍ ഉള്‍പ്പെടുത്തി പുസ്തകം പുനഃപ്രസിദ്ധീകരിക്കുമോ? മാപ്പിള ലഹളക്കാലത്തെ ക്ഷേത്രധ്വംസനവും, മലബാറിലെ സാമൂഹിക ജീവിതത്തെ അത് എങ്ങനെയാണ് തകര്‍ത്തെറിഞ്ഞതെന്നും മാധവന് നായര്‍ വരച്ചുകാട്ടിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ കൂടി സത്യസന്ധമായി അന്വേഷിക്കുമോ? മാതൃഭൂമി പത്രം പ്രസിദ്ധീകരിച്ചുകൊണ്ട് ആദ്യം എഴുതിയ മുഖപ്രസംഗത്തില്‍ കെ.പി. കേശവമേനോന് പറഞ്ഞിരുന്നു, ‘സര്‍വ്വ ചരാചരങ്ങളുടെയും ജീവിത വിന്യാസത്തിനും ലക്ഷ്യപൂര്‍ത്തീകണത്തിനുമാണ് മാതൃഭൂമി നിലകൊള്ളുക’യെന്ന്.
സത്യം, സമത്വം, സ്വാതന്ത്ര്യം പറയുന്നവര്‍ ആ വാക്കുകള്‍ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ ശ്രമിക്കണം. രാഷ്ട്രീയ അധികാരത്തിനും അധികാരത്തിന്റെ അപ്പക്കഷ്ണങ്ങള്‍ക്കുമായി പവിത്രമായ ആ പേര് നശിപ്പിക്കരുത്. ഉറിയിലെ സൈനികാക്രമണം ഇന്ത്യതന്നെ ആസൂത്രണം ചെയ്തതല്ലേ? ഗോധ്രയില്‍ തീവണ്ടി കത്തിച്ചത് ആര്‍എസ്എസ്സുകാരല്ലേ തുടങ്ങിയ സംശയങ്ങള്‍ മാതൃഭൂമി ഉയര്‍ത്തുമ്പോള്‍ അത് രാമന്റെ ദുഃഖമല്ല, ഭാരതത്തിന്റെ ദുഃഖമായി മാറുകയാണെന്ന് അറിയണം.
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: