ന്യൂദല്‍ഹി: കുത്തനെ കൂട്ടിയ പെട്രോള്‍ വിലയില്‍ നാമമാത്രമായ കുറവ് പ്രഖ്യാപിച്ചു. ലിറ്ററിന് രണ്ട് രൂപയുടെ കുറവ് ഇന്നലെ അര്‍ധരാത്രി നിലവില്‍വന്നു. പെട്രോള്‍ വിലവര്‍ധനക്കെതിരെ രാജ്യവ്യാപകമായി കടുത്ത പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് പൊതുമേഖലാ എണ്ണക്കമ്പനികളുടെ തീരുമാനം.
കഴിഞ്ഞ മാസം 24 നാണ് പെട്രോള്‍ വിലയില്‍ ഏറ്റവും വലിയ വര്‍ധന വരുത്തിയത്. ആറ് രൂപയോളമാണ് അന്ന് ഒറ്റയടിക്ക് കൂട്ടിയത്. പെട്രോള്‍ വില നിയന്ത്രണം നീക്കിയെങ്കിലും കേന്ദ്രസര്‍ക്കാരിന്റെ ഒത്താശയോടെയാണ് പൊതുമേഖലാ എണ്ണക്കമ്പനികള്‍ വിലവര്‍ധന പ്രഖ്യാപിച്ചത്. ഇതിനെതിരെ യുപിഎയുടെ പ്രമുഖ ഘടകകക്ഷികളായ ടിഎംസി, ഡിഎംകെ തുടങ്ങിയവയും ചില കേന്ദ്രമന്ത്രിമാരും പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. എന്‍ഡിഎയും ഇടതുപാര്‍ട്ടികളും ദേശവ്യാപകമായി ബന്ദ് അടക്കമുള്ള പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ചിരുന്നു. അടിക്കടിയുണ്ടാകുന്ന പെട്രോള്‍ വില വര്‍ധനയിലുള്ള പ്രതിഷേധം ടിഎംസി അധ്യക്ഷയും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി ഇന്നലെ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെ അറിയിച്ചിരുന്നു.
ഇതേസമയം, പെട്രോള്‍ വിലവര്‍ധന പൂര്‍ണമായി പിന്‍വലിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. നാമമാത്രമായി വിലകുറച്ച നടപടിയില്‍ രാജ്യത്തെ ജനങ്ങള്‍ തൃപ്തരല്ലെന്നും വരുംദിവസങ്ങളില്‍ യുപിഎ സര്‍ക്കാരിനെ പാഠം പഠിപ്പിക്കുമെന്നും ബിജെപി വക്താവ് രാജീവ് പ്രതാപ് റൂഡി വ്യക്തമാക്കി.
ഭാഗികമായി വിലകുറച്ച നടപടി അസ്വീകാര്യമാണെന്നും പൂര്‍ണമായി പിന്‍വലിക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്നും സിപിഎം പൊളിറ്റ് ബ്യൂറോ വ്യക്തമാക്കി. പെട്രോള്‍ വിലയില്‍ ഇന്നലെ വരുത്തിയ കുറവ് തീരെ അപര്യാപ്തമാണെന്നും വിലവര്‍ധന പൂര്‍ണമായി പിന്‍വലിക്കണമെന്നും സിപിഐ ദേശീയ സെക്രട്ടറി ഡി. രാജയും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: