ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭയിലെ 43-വാര്‍ഡുകളില്‍ വേണ്ടവിധം കുടിവെള്ളം ലഭിക്കുന്നില്ലെ ന്നാരോപിച്ച് കുടിവെള്ളപ്രശ്നത്തില്‍ ഗുരുവായൂരിലെ പ്രതിഷേധം ശക്തമായി.
പുറത്ത് ബി.ജെ.പി ഗുരുവായൂര്‍ നിയോജക മണ്ഡലം പ്രവര്‍ത്തകര്‍ പ്രകടനമായ് എത്തിയായിരുന്നു ശക്തമായ താക്കീത് നല്കി നഗരസഭാ ഭരണത്തിനെതിരെ ആഞ്ഞടിച്ച് പ്രതിഷേധം രേഖപ്പെടുത്തിയത്.
കടപ്പുറം പഞ്ചായത്തില്‍ നിന്നും കൊണ്ടുവന്ന ഒരുകുടം ശുദ്ധജലവുമായി രാവിലെ 11-മണിയോടെ പടിഞ്ഞാറേ നടയില്‍നിന്നും ആരംഭിച്ച ബി.ജെ.പിയുടെ പ്രതിഷേധ മാര്‍ച്ച്, മജ്ഞുളാല്‍ പരിസരത്ത് വെച്ച് പോലീസ് തടഞ്ഞു. പടിഞ്ഞാറേനടയില്‍ നിന്നും ആരംഭിച്ച പ്രതിഷേധ മാര്‍ച്ചിന് ബി.ജെ.പി ഗുരുവായൂര്‍ നഗരസഭ പ്രസിഡണ്ട് കെ.ആര്. ചന്ദ്രന്, അനില്‍ മഞ്ചറമ്പത്ത്, രാജന്തറയില്, ബാലന് തിരുവെങ്കിടം, വി.കെ. ശശികുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
നഗരസഭ കവാടത്തിലേക്ക് നീങ്ങിയ പ്രവര്‍ത്തകരെ ഗുരുവായൂര്‍ അസി: പോലീസ് കമ്മീഷണര്‍ കെ.കെ. ശിവദാസിന്റെ നേതൃത്വത്തിലുള്ള വന്‍ പോലീസ് സംഘമാണ് തടഞ്ഞത്. തുടര്‍ന്ന് നടന്ന സമ്മേളനയോഗം ബി.ജെ.പി ഗുരുവായൂര്‍ നിയോജകമണ്ഡലം പ്രസിഡണ്ട് അനീഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
നിയമസഭക്കകത്ത് കഥയറിയാതെ ആട്ടംകാണുന്നവനെപോലെ പെരുമാറിയ അബ്ദുള്‍ഖാദര്‍ എം.എല്‍.എ ഗുരുവായൂരിലെ ജനങ്ങളോട് മാപ്പുപറയണമെന്ന് അനീഷ്മാസ്റ്റര്‍ ആവശ്യപ്പെട്ടു.
ബി.ജെ.പി നേതാക്കളായ പി.എം. ഗോപിനാഥന്, ദയാനന്ദന് മാമ്പുള്ളി, അഡ്വ: നിവേദിത തുടങ്ങിയവര്‍ സംസാരിച്ചു. ഇന്നലെ ഗുരുവായൂര്‍ നഗരസഭയിലെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ചെയര്‍പേഴ്സനെ ഘരാവോചെയ്ത് ഓഫീസ് ഉപരോധിച്ച് നഗരസഭക്കത്ത് പ്രതിഷേധം രേഖപ്പെടുത്തി.
രാവിലെ പത്തരയോടെ മൂന്ന് കാലികുടങ്ങളുമായി നഗരസഭയിലെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ചെയര്‍മാന്റെ ചേംബറിലെ മേശപ്പുറത്ത് നിരത്തിവച്ചു കൊണ്ടായിരുന്നു പ്രതിഷേധത്തിന് തുടക്കമിട്ടത്. തുടര്‍ന്ന് കൗണ്‍സിലര്‍മാര്‍ ചെയര്‍പേഴ്സന്റെ വാതില്കവാടത്തില് കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കി ചെയര്‍പേഴ്സന്റെ ഓഫീസ് ഉപരോധിച്ചു.
ഘരവോസമരത്തിന് ഗുരുവായൂര്‍ നഗരസഭ പ്രതിപക്ഷ നേതാവ് ആന്റോതോമസ്, കൗണ്‍സിലര്‍മാരായ റഷീദ് കുന്നിക്കല്‍, ജോയ് ചെറിയാന്, ബാബുമാസ്റ്റര്‍, പ്രിയാരാജേന്ദ്രന്‍ എന്നിവര്‍ നേതൃത്വംനല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: