കോട്ടയം: സംസ്ഥാന ചലച്ചിത്ര അക്കാദമിയും ആത്മയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന മൂന്നാമത് അന്താരാഷ്ട്ര കോട്ടയം ചലച്ചിത്രോത്സവത്തിന് അനശ്വര തിയേറ്ററില്‍ തുടക്കമായി. 20 പ്രശസ്ത ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. സമൂഹത്തിലെ പാര്ശ്വവല്കൃതരായ തോട്ടി വിഭാഗത്തില്‍പെട്ടവരുടെ ജീവിതയാതനകളെ പ്രമേയമാക്കി സംസ്ഥാന അവാര്‍ഡ് നേടിയ മാന്‍ഹോള്‍ ആയിരുന്നു ഉദ്ഘാടന ചിത്രം. വളര്‍ത്തുമൃഗത്തെ മരണനാനന്തര കര്‍മ്മത്തിന്റെ ഭാഗമായി ബലികൊടുക്കേണ്ടിവന്ന വേളയിലുള്ള മാനസികവ്യഥയിലേയ്ക്ക് വെളിച്ചംവീശുന്ന ‘നൈഫ് ഇന്‍ ദി വാട്ടര്‍ (ചൈന), ശത്രുരാജ്യങ്ങളിലെ കമിതാക്കളുടെ സംഘര്‍ഷം വരച്ചുകാട്ടുന്ന ഹൊറര്‍ സ്റ്റോറി ഓഫ് ഭാപ്പ (ഹിന്ദി), പട്ടിണി അകറ്റാന്‍ പ്രവാസജോലി സ്വീകരിക്കേണ്ടിവരുന്നവരുടെ ആത്മസംഘര്‍ഷം പ്രതിപാദിക്കുന്ന സിങ്ക് (സൗത്ത്ആഫ്രിക്ക) എന്നിവയാണ് ആദ്യദിനത്തില്‍ പ്രദര്‍ശിപ്പിച്ചത്.
ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍ ഉദ്ഘാടനം ചെയ്തു. സംവിധായകന് ജയരാജ് ഭദ്രദീപം തെളിയിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ., മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഡോ. പി.ആര്. സോന, ഡോ. ബി. ഇക്ബാല്‍, വി.ബി. ബിനു, സ്റ്റേറ്റ് ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ വിനായക് കൈസറേ, ജോയ് തോമസ്, പ്രദീപ് നായര്‍, എന്‍.എം.ഹംസ, സുരേഷ് ബാബു, ഫെസ്റ്റിവല്‍ ചെയര്മാന് ജോഷി മാത്യു, ആര്‍ട്ടിസ്റ്റ് സുജാതന്‍, ബിനോയി വേളൂര്‍, ബിനോയി ഇല്ലിക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മെക്സിക്കന്‍ അപാരതയില്‍ അഭിനയിച്ച മേഘ, വിഷ്ണു എന്നിവരെ ആദരിച്ചു.
ചിത്രാകൃഷ്ണന്കുട്ടിയും, ഷാഹുല്‍ കാരാപ്പുഴയും ഒരുക്കിയ മലയാള സിനിമാ നിര്മ്മാണവേളകളിലെ നിശ്ചലഛായാചിത്രങ്ങളുടെയും സിനിമാപരസ്യ രേഖകളുടെയും അപൂര്‍വ്വ പ്രദര്‍ശനവും നടക്കുന്നുണ്ട്. ഇന്ന് വൈകിട്ട് 4.30 ന് സിനിമയും സ്ത്രീ വിദുദ്ധതയും എന്ന വിഷയത്തില്‍ നടക്കുന്ന ഓപ്പണ്‍ഫോറത്തില്‍ ജി.പി. രാമചന്ദ്രന്, കെ.എം. കമല്‍, മ്യൂസ് മേരി തുടങ്ങിയവര്‍ സംബന്ധിക്കും.
ഇന്ന് പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍:
രാവിലെ 10.45 ന് റെഡ് ബട്ടര്‍ഫ്ളൈ ഡ്രീം (ശ്രീലങ്ക) നിധി കിട്ടാനായി അപൂര്വ്വതകളുള്ള പെണ്‍കുട്ടിയെ ബലിദാനത്തിനായി തേടി നടക്കുന്ന നായകനും പ്രേമസാഫല്യം കൈവരിക്കാതെ മാനസികവിഭ്രാന്തിയില്‍ അകപ്പെടുന്ന നായികയും അനാവരണം ചെയ്യുന്നു.
2.15 ന് കഥകളി (മലയാളം) വര്‍ണ്ണാഭമായ ലോകം തേടി അലഞ്ഞ് സ്വന്തം വേരുകളിലേയ്ക്ക് തിരിച്ചെത്തുന്ന യുവാവിന്റെ കഥപറയുന്നു. അംഗപരിമിതനും ആങ്കിലോസിംഗ് സ്പോണ്ടുലൈറ്റിസ് രോഗബാധിതനുമായ സൈജോ കണ്ണാനിക്കല്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ഈ ചിത്രം ഫ്രാന്‍സിലെ നൈസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ലോസ് ആഞ്ചലസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ദാദസാഹിബ് ഫാല്‍കേ ഫിലിം ഫെസ്റ്റിവല്‍ എന്നിവയില്‍ ആദരം നേടിയിരുന്നു.
വൈകിട്ട് 6.00 ന് ഇന്നര്‍ സിറ്റി (അസര്‍ബൈജാനി) പ്രായാധിക്യമുള്ള കാമുകനെ സ്വന്തമാക്കാനുള്ള ഒരു പെണ്‍കുട്ടിയുടെ കഥ പറയുന്ന ചിത്രം കെയ്റോ, ഗോവ അന്താഷ്ട്രമേളകളില് പ്രദര്‍ശിപ്പിച്ചിരുന്നു. രാത്രി 8.30ന് ക്രോണിക്കിള്‍സ് ഓഫ് ഹരി (കന്നഡ).
പ്രതികരിക്കാൻ ഇവിടെ എഴുതുക: