കോട്ടയം: കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷന് കെട്ടിടത്തില്‍ നടക്കുന്നത് പ്രാകൃതമായ മനുഷ്യാവകാശ ധ്വംസനമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. ശുചിമുറി പോലുമില്ലാത്ത സ്റ്റേഷനില്‍ കയറിചെന്ന് നീതി ചോദിക്കാന്‍ പൊതു ജനത്തിന് ഭയമാണെന്നും കമ്മീഷന് അംഗം കെ. മോഹന്‍കുമാര്‍ ഉത്തരവില്‍ പറഞ്ഞു.
അരനൂറ്റാണ്ടിനു മുമ്പുണ്ടായിരുന്ന പ്രൈമറി സ്കൂള്‍ കെട്ടിടത്തിലാണ് 9 വനിതകള്‍ ഉള്‍പ്പെടെ 60 ജീവനക്കാര്‍ ജോലി ചെയ്യുന്നത്. കാഞ്ഞിരപ്പള്ളി പോലൊരു പ്രദേശത്ത് ഇത്തരം അപര്യാപ്തതകള്‍ പോലീസ് സേനക്ക് അഭിമാനകരമല്ലെന്ന് കമ്മീഷന് ചൂണ്ടിക്കാണിച്ചു. ആധുനിക മന്ദിരം നിര്‍മ്മിക്കാന്‍ ബജറ്റ് വിഹിതം അനുവദിക്കുന്നതിന് ആഭ്യന്തരവകുപ്പ് നടപടി ത്വരിതപ്പെടുത്തണം. പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്നവര്‍ക്ക് മാനുഷിക പരിഗണന ലഭിക്കുന്നില്ലെന്ന പരാതി ഇനി ഉണ്ടാകരുതെന്നും കമ്മീഷന് നിര്‍ദ്ദേശിച്ചു.
കോട്ടയം എസ്.പി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ എല്‍. പി. സ്കൂള്‍ കെട്ടിടത്തിലാണ് സ്റ്റേഷന് പ്രവര്‍ത്തിക്കുന്നതെന്ന് സമ്മതിക്കുന്നു. ആയുധ മുറി, വിശമ മുറി, ശുചിമുറി തുടങ്ങിയ സൗകര്യങ്ങള്‍ ഇല്ലെന്നും എസ്.പി യുടെ റിപ്പോര്‍ട്ടിലുണ്ട്. പുതിയ മന്ദിരം നിര്‍മ്മിക്കാന്‍ സ്ഥലം അനുവദിച്ചിട്ടുണ്ടെങ്കിലും ഫണ്ട് ലഭ്യമല്ല. പോലീസ് ആധുനികവത്കരണത്തെയും ജനമൈത്രി പോലീസിനെകുറിച്ചും വലിയ അവകാശവാദങ്ങള്‍ മുഴക്കുന്ന കാലഘട്ടത്തില്‍ ഇത്തരം വസ്തുതകള്‍ നിര്‍ഭാഗ്യകരമാണെന്ന് കമ്മീഷന് ചൂണ്ടികാണിച്ചു. പീപ്പിള്‍സ് യൂണിയന് ഫോര്‍ സിവില്‍ ലിബര്ട്ടീസ്നല്കിയ പരാതിയിലാണ് നടപടി.
കമ്മീഷന് ഉത്തരവിന്റെ പകര്‍പ്പ് മുഖ്യമന്ത്രി, ധന-അഭ്യന്തര സെക്രട്ടറിമാര്‍, ഡി.ജി.പി എന്നിവര്‍ക്ക് അയച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: