കുമളി: പുതിയതായി നിര്‍മ്മിച്ച രണ്ട് ബോട്ടുകള്‍ കൂടി തേക്കടി തടാകത്തിലിറക്കാന് ടൂറിസം കോര്പ്പറേഷന് വനംവകുപ്പ് അനുമതി നല്കി. കെറ്റിഡിസി പുതിയ ബോട്ടുകള്‍ നിര്‍മ്മിച്ച ശേഷം വര്‍ഷങ്ങളായി വനംവകുപ്പിന്റെ അനുമതിക്കായി കാത്തിരിക്കുകയായിരുന്നു. 120 പേര്‍ക്ക് വീതം യാത്ര ചെയ്യാന്‍ കഴിയുന്ന ബോട്ടുകള്‍ക്കാണ് അനുമതി. സര്‍ക്കാരിന്റെ രണ്ടു വകുപ്പുകള്‍ തുടര്‍ന്നുവന്ന ശീത സമരത്തിന് സമാപ്തിയായി. രണ്ട് ബോട്ടുകള്‍ കൂടി സവാരി ആരംഭിക്കുന്നതോടെ 240ല്‍ കൂടുതല്‍ ആളുകള്‍ക്ക് ബോട്ട് സവാരിക്കുള്ള അവസരം തേക്കടിയില്‍ ലഭിക്കും. നിലവില്‍ കെറ്റിഡിസിയുടെ ജലരാജാ എന്ന ബോട്ട് മാത്രമാണ് 120 പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്നത്. വേനല്‍ കാലത്ത് തടാകത്തിലെ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞപ്പോള്‍ വലിയ ബോട്ടുകളുടെ സവാരി വനംവകുപ്പ് തടഞ്ഞിരുന്നു. അതോടെ തേക്കടിയിലെ പ്രധാന ആകര്‍ഷണമായ ബോട്ട് സവാരിക്ക് അവസരം ലഭിക്കാതെ സഞ്ചാരികള്‍ സ്വകാര്യ വ്യക്തികള്‍ നടത്തുന്ന മറ്റു വിനോദ ഉപാധികളിലേക്ക് വഴി മാറിയത് ചര്‍ച്ചയായിരുന്നു. കൂടുതല്‍ ബോട്ടുകള്‍ക്ക് സഞ്ചാര അനുമതി ലഭിക്കുന്നതോടെ തേക്കടിയില്‍ എത്തുന്ന മൂവായിരത്തോളം സഞ്ചാരികള്‍ക്ക് പ്രതിദിനം തടാകത്തില്‍ ഉല്ലാസ യാത്രക്ക് സാഹചര്യമൊരുങ്ങും. വനംവകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്ത് കെറ്റിഡിസി നടത്തി വരുന്ന ഹോട്ടല്‍ ഉള്‍പ്പെടയുള്ള സ്ഥാപനങ്ങളുടെ പാട്ട കരാര്‍ ആറ് മാസത്തിനുള്ളില്‍ പുതുക്കണമെന്ന ആവശ്യവും വനംവകുപ്പ് ഇതോടൊപ്പം ഉന്നയിക്കുന്നു. ഇത്തരം പാട്ട കരാറുകളുടെ കാലാവധി അവസാനിച്ചിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: