കൊച്ചി: കൊട്ടിയൂര്‍ പീഡനക്കേസില്‍ വയനാട് മുന്‍ ശിശുക്ഷേമ സമിതി ചെയര്മാന് ഫാ. തോമസ് തേരകം നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി മാര്‍ച്ച് 13ന് പരിഗണിക്കാന്‍ മാറ്റി. നേരത്തെ ഇതേ കേസില്‍ വൈത്തിരിയിലെ ഹോളി ഇന്‍ഫന്റ് മേരീസ് ഗേള്‍സ് ഹോം അഡോപ്ഷന്‍ സെന്റര്‍ സൂപ്രണ്ട് സിസ്റ്റര്‍ ഒഫീലിയ നല്കിയ ഹര്‍ജിയോടൊപ്പം ഇതും പരിഗണിക്കും.
കൊട്ടിയൂര്‍ പീഡനക്കേസിലെ പ്രതിയായ ഫാ റോബിന് വടക്കുംചേരിയെ കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍ സഹായിച്ചുവെന്നതാണ് ഫാ. തോമസ് തേരകത്തിനെതിരെയുള്ള കുറ്റം. വയനാട് ശിശുക്ഷേമ സമിതിയുടെ ചെയര്‍മാനായിരിക്കെ സംഭവം മറച്ചുവെച്ചെന്നും തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചെന്നും പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടുന്നു. നേരത്തെ ഈ കേസില്‍ ഫാ. തോമസ് തേരകം വയനാട് സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും കഴിഞ്ഞ ദിവസം ഇതു പിന്‍വലിച്ചാണ് ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്.
കൊട്ടിയൂര്‍ പീഡനം: പ്രത്യേക അന്വേഷണ സംഘം
വേണമെന്ന ഹര്‍ജി തള്ളി
കൊച്ചി: കൊട്ടിയൂര്‍ പീഡനക്കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ സ്വദേശി പൊതുപ്രവര്‍ത്തകനായ പിഡി ജോസഫ് നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. കേസില്‍ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ വിശദീകരിച്ച സാഹചര്യത്തിലാണ് ഹര്‍ജി തള്ളിയത്. നിലവിലെ സാഹചര്യത്തില്‍ ഹര്‍ജി അനുവദിക്കാനാവില്ലെന്നു വ്യക്തമാക്കിയാണ് ഹൈക്കോടതിയുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: