കണ്ണൂര്‍: ഡിജിറ്റല്‍ സേവനങ്ങള്‍ ജനകീയമാക്കുന്നതിന് ലക്ഷ്യമിട്ട് ജില്ലാഭരണകൂടം ആവിഷ്കരിച്ച ട്രൈഡി പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലക്കി ഡ്രോ നല്കുന്ന പദ്ധതിയുടെ ഉദ്ഘാടനം കലക്ടറുടെ ചേമ്പറില്‍ നടന്നു. ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് എന്നിവരുടെ സാന്നിധ്യത്തില്‍ ചാല ചിന്മയ സ്കൂള്‍ യൂനിയന്‍ ചെയര്‍പേഴ്സണ്‍ ഷിഗുഫ്ത ആദ്യ പേര് നല്കി രജിസ്റ്റര്‍ ചെയ്തു. ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ട്രൈഡി പദ്ധതിക്ക് കീഴില്‍ കൊണ്ടുവരുന്നതിന് ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതിയില്‍ ഒരു സ്ഥാപനത്തില്‍ നിന്ന് രജിസ്റ്റര്‍ ചെയ്യുന്ന ഓരോ അമ്പത് പേരില്‍ നിന്നും ലക്കി ഡ്രോയിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് സമ്മാനമായി 250 രൂപ അക്കൗണ്ടില്‍ ലഭിക്കും. എല്ലാ ആഴ്ചയും നറുക്കെടുപ്പ് നടക്കും. ഒരു വ്യക്തിയുടെ ആധാര്‍ കാര്‍ഡ്, മൊബൈല്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് എന്നീ മൂന്ന് ഐഡികളും പരസ്പരം ബന്ധിപ്പിക്കുന്നതിലൂടെ കൂടുതല്‍ ഡിജിറ്റല്‍ സേവനങ്ങള്‍ക്ക് അര്ഹനാക്കുകയെന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ബാങ്കുകള്‍, ഐടി മിഷന്, നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ജില്ലാകലക്ടര്‍ മിര്‍മുഹമ്മദ് അലി, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് എന്നിവര്‍ പദ്ധതി വിശദീകരിച്ചു. ജില്ലാ ഇന്‍ഫര്‍മാറ്റിക് ഓഫീസര്‍ ആന്‍ഡ്രൂസ് വര്‍ഗീസ്, ഐ.ടി മിഷന് കോര്‍ഡിനേറ്റര്‍ മിഥുന് കൃഷ്ണ, കേരള ഗ്രാമീണ്‍ ബാങ്ക് റീജ്യണല്‍ മാനേജര്‍ എന്‍.കെ.പ്രസന്ന, എസ്ബിഐ ചീഫ് മാനേജര്‍ പ്രേമാനന്ദന് തുടങ്ങിയവര്‍ പങ്കെടുത്തു. പദ്ധതിയെക്കുറിച്ച് വിശദീകരിക്കുന്ന പ്രൊമോ വീഡിയോയും പ്രദര്‍ശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: