കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലും തളാപ്പ്, പളളിക്കുന്ന്, വളപട്ടണം മേഖലയിലും സിപിഎം നടത്തുന്ന അക്രമങ്ങള്‍ക്ക് പോലീസ് കൂട്ടുനില്‍ക്കുന്നതായ ആക്ഷേപം വ്യാപകമാവുന്നു. സിപിഎം അധികാരത്തിലെത്തിയ ശേഷം ഈ മേഖലകളില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ നിരവധി അക്രമണങ്ങളാണ് നടത്തിയത്. പളളിക്കുന്നില്‍ യുവമോര്‍ച്ച നേതാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഇന്നുവരെ മുഴുവന്‍ പ്രതികളേയും പോലീസ് പിടികൂടിയിട്ടില്ല. പരിക്കേറ്റ യുവമോര്‍ച്ച മണ്ഡലം സെക്രട്ടറി ഇപ്പോഴും എഴുന്നേറ്റ് നടക്കാന്‍ പോലുമാവാതെ ഇരു കാലുകളും തളര്‍ന്ന് കിടപ്പിലാണ്. വളപട്ടണത്ത് 2016 ഒക്ടോബറില്‍ വളപട്ടണത്ത് ആര്‍എസ്എസ് മുഖ്യശിക്ഷകായിരുന്ന ബിനോയ് ബെന്ട്രിക്കിനെ അക്രമിച്ച് ഇരു കാലുകളും തകര്‍ത്ത കേസിലും പോലീസ് ഒരൊറ്റ പ്രതിയേയും അറസ്റ്റ് ചെയ്തിട്ടില്ല. 2017 ജനുവരി 1 ന് ആര്‍എസ്എസ് ക്യാമ്പ് നടന്ന പുതിയതെരു നിത്യാനന്ദ സ്ക്കൂള് അടിച്ചുതകര്‍ത്ത സിപിഎമ്മുകാരായ ഒരൊറ്റ പ്രതികളേയും പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. നഗരത്തില്‍ താണയില്‍ ദേശീയപാതയോട് ചേര്‍ന്ന് കഴിഞ്ഞ 21 ന് യുവാവിനെ ക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തിലും പോലീസ് ഒരാളെ പോലും അറസ്റ്റ് ചെയ്തിട്ടില്ല.
ജില്ലാ ആസ്ഥാനം ഉള്‍പ്പെടുന്ന നഗരത്തിലെ പോലീസിനെ നിയന്ത്രിക്കുന്ന ഡിവൈഎസ്പി റാങ്കിലുളള ഉദ്യോഗസ്ഥനും സിപിഎം ജില്ലാ നേതാക്കളും തമ്മിലുളള അവിഹിത ബന്ധമാണ് മേഖലയിലെ സിപിഎമ്മുകാര്‍ പ്രതിയായ കേസുകളിലെ പ്രതികളെ പിടികൂടാതിരിക്കാന്‍ കാരണമെന്ന വ്യാപക ആരോപണം ഉയര്‍ന്നിട്ടുണ്ട്. നഗരത്തില്‍ അക്രമം നടത്തുന്ന പ്രദേശങ്ങളിലെ അക്രമങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ബ്ലേഡ്-കഞ്ചാവ്-മയക്കു മരുന്ന് മാഫിയകളുമായി സിപിഎമ്മിനുളള ബന്ധമാണ് അക്രമികളെ പിടികൂടുന്നതിന് തടസ്സമാകുന്നത്. സിപിഎം ജില്ലാ നേതൃത്വം പ്രതികളെ പിടികൂടരുതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതിനാലാണ് മിക്ക കേസുകളിലും പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യാത്തത്. പ്രതികളൊന്നും പിടിക്കപ്പെടാത്തതു കൊണ്ടു തന്നെ നഗരത്തിലുള്‍പ്പെടെ അക്രമങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. തുടര്‍ച്ചയായി അക്രമങ്ങള്‍ക്ക് നേതൃത്വം നല്കുന്ന സംഘം തന്നെയാണ് കഴിഞ്ഞ ദിവസം തളാപ്പില്‍ ബിജപി കണ്ണൂര്‍ മണ്ഡലം വൈസ് പ്രസിഡണ്ടിനെ ഗുരുതരമായി വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തിനു പിന്നിലുമെന്നാണ് സൂചന. അക്രമം നടന്ന് രണ്ട് ദിവസം പിന്നിടുമ്പോഴും അക്രമികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടും കേസ് അട്ടിമറിക്കാനുളള സിപിഎമ്മിന്റെ ഗൂഢനീക്കത്തിന് പോലീസ് കൂട്ടുനില്‍ക്കുകയാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. തളാപ്പിലെ അക്രമം സിപിഎമ്മിന്റെ ഉന്നത നേതൃത്വം പാര്‍ട്ടി സഹയാത്രികരായ ക്വട്ടേഷന്‍-മാഫിയ സംഘത്തെ കൂട്ടുപിടിച്ച് ഗൂഢാലോചന നടത്തി നടപ്പിലാക്കിയതാണെന്ന് വ്യക്തമായിട്ടും പോലീസ് പ്രതികളെ പിടികൂടാത്തത് സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ശക്തമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: