ഹൈദരാബാദ്: പതിനഞ്ചു വയസുകാരിയെ ഭാര്യയാക്കാന്‍ മോഹം തോന്നിയത് നാല്പ്പത്തെട്ടുകാരന്. അഞ്ചു മക്കളുടെ അച്ഛന്. പേര് മഹബൂബ്. രാവിലെ താന്‍ പതിനഞ്ചുകാരിയെ വിവാഹം ചെയ്യുന്നു, വൈകിട്ട് മൂത്തമകളുടെ വിവാഹ നിശ്ചയം നടത്തുന്നു അതായിരുന്നു പ്ലാന്‍. ആളാണെങ്കില്‍ ഹെഡ് കോണ്‍സ്റ്റബിളും. എന്തായാലും ഈ കണക്കുകൂട്ടലുകളെല്ലാം തെറ്റി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ശ്രമിച്ചതിന് മഹബൂബിനെ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തു.
ഓള്‍ഡ് ഹൈദരാബാദിലെ കാമാട്ടിപുരയിലെ തന്റെ വീട്ടില്‍ വെച്ച് ഇന്നലെ രാവിലെ പതിനഞ്ചുകാരിയെ വിവാഹം കഴിക്കാനായിരുന്നു മഹബൂബിന്റെ പദ്ധതി. വൈകിട്ട് ഇതേ വീട്ടില്‍വെച്ച് മൂത്തമകളുടെ വിവാഹ നിശ്ചയം നടത്താനും.
കാമാട്ടിപുര പൊലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിളായ മഹബൂബിന് കഴിഞ്ഞ ഒരു വര്‍ഷമായി ഈ പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്നു. ഇയാളുടെ ഭാര്യ ഗുരുതരമായ രോഗം ബാധിച്ച് കിടപ്പിലാണ്.
പെണ്‍കുട്ടിയുടെ എതിര്‍പ്പിനെ അവഗണിച്ച്, അവളുടെ വീട്ടുകാരുടെ സമ്മതത്തോടെയാണ് മഹബൂബ് ബന്ധം തുടര്‍ന്നത്. ഗോവയിലും മുംബൈയിലും പെണ്‍കുട്ടിയെ ഇയാള്‍ കൊണ്ട് പോയിട്ടുണ്ട്. വിവാഹത്തിനായി പെണ്‍കുട്ടിയുടെ മാതാപിതാക്കളെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. തന്റെ സ്വത്തിന്റെ ഒരു ഭാഗം പെണ്‍കുട്ടിയുടെ പേരില്‍ എഴുതിവെക്കാമെന്നായിരുന്നു വാഗ്ദാനം.
മൂത്ത മകളുടെ നിശ്ചയത്തിനുള്ള ഒരുക്കങ്ങളുടെ മറവില്‍ പെണ്‍കുട്ടിയുമായുള്ള വിവാഹം നടത്തനായിരുന്നു ശ്രമം.
എന്നാല്‍ മഹബൂബിന്റെ സഹോദരി തന്നെ ഈ വിവരം പൊലീസിനു കൈമാറി. മഹബൂബിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തെങ്കിലും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്കാന് വിസമ്മതിച്ചതിനാല്‍ അറസ്റ്റ് വൈകി. രണ്ടാം വിവാഹത്തിന് അനുമതി നേടണം എന്ന ചട്ടം ലംഘിച്ചു എന്ന വകുപ്പു കൂടി ചുമത്തിയാണ് അറസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: