സ്വന്തം ലേഖകന്‍
വെള്ളറട: ആര്യങ്കോട് ഇടവാലില് നാടിനെ നടുക്കിയ വെട്ടിക്കൊലയ്ക്ക് നേതൃത്വം നല്‍കിയത് ഡിവൈഎഫ്ഐ ലോക്കല്‍ കമ്മറ്റി സെക്രട്ടറി പ്രിന്‍സ്. കുറെവര്‍ഷങ്ങളായി വെള്ളറടയിലും പരിസരപ്രദേശത്തും പ്രിന്‍സെന്ന ഗുണ്ട പൂണ്ടുവിളയാടുന്നു. 2011 ല്‍ വെള്ളറട സിഐ ആയിരുന്ന റാസിതിനെ റോഡില്‍ വച്ച് പരസ്യമായി തല്ലുകയും സിഐയുടെ തലയില്‍ കല്ലെടുത്ത് അടിച്ച് മാരകമായി പരിക്കേല്‍പ്പിക്കുകയും ചെയ്തത് പ്രിന്‍സാണ്. സി ഐ ഓഫീസ് ആക്രമിച്ച് പോലീസ്ജീപ്പും സ്റ്റേഷനിലെ ഇലക്ട്രോണിക് ഉപകരണങ്ങളും അടിച്ചുതകര്‍ക്കുക, സ്റ്റേഷനില്‍നിന്ന് പ്രതിയെ ബലമായി ഇറക്കികൊണ്ടുപോകുക തുടങ്ങിയ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്കിയ പ്രതിയാണ് ഇയാള്‍.
പൊന്നമ്പിയില്‍ രവീന്ദ്രന്റെ കടയില്‍ കയറി കടയ്ക്കുള്ളിലെ സാധനങ്ങള്‍ വാരി റോഡില്‍ എറിഞ്ഞ് കടയില്‍ നിന്ന് ഒമ്പതിനായിരം രൂപ കവര്‍ന്ന നാലംഗ സംഘത്തിലെ ഒന്നാം പ്രതി കൂടിയാണ് പ്രിന്‍സ്. രാത്രിയുടെ മറവില്‍ വെള്ളറട മണികണ്ഠന്റെ വീട്ടില്‍ അതിക്രമിച്ചുകയറി സ്ഫോടക വസ്തുക്കള്‍ നിറച്ച ട്യൂബ് ലൈറ്റ് അടിച്ചു പൊട്ടിച്ചു ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മണികണ്ഠന്റെ ഭാര്യയെയും മകനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കേസിലും വെള്ളറട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ കയറി കണ്ടക്ടറെ തല്ലിയ കേസിലും പ്രതിക്കെതിരെ വാറണ്ടുണ്ട്. കഴിഞ്ഞ ഡിസംബറില്‍ ഈ പ്രതിയെ പോലീസ് വാറണ്ടോടുകൂടി അറസ്റ്റുചെയ്തപ്പോള്‍ നൂറോളം സിപിഎം പ്രവര്‍ത്തകര്‍ സ്റ്റേഷന് ആക്രമിച്ച് പോലീസുകാരെ കല്ലെറിയുകയും എആര്‍ ക്യാമ്പിലെ പോലീസുകാരന് പ്രശാന്തിന്റെ തല പിളര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.
ചൂണ്ടിക്കല്‍ ഹരിയെ ഏഴുപേരടങ്ങുന്ന സംഘം മരത്തില്‍ കെട്ടിയിട്ട് മര്‍ദിക്കുകയും ഹരിയുടെ കഴുത്തില്‍ ഉണ്ടായിരുന്ന മാല കവരുകയും ചെയ്തതുള്‍പ്പടെ നിരവധികുടുംബങ്ങളുടെ കണ്ണീരിനിടയായ മുഖ്യപ്രതിയാണ് ഈ ഡിവൈഎഫ്ഐ നേതാവ്. ഈ ഗുണ്ടാനേതാവിനെയും കൂട്ടാളികളെയും ചെല്ലും ചെലവും കൊടുത്ത് സംരക്ഷിക്കുന്നത് സിപിഎം ജില്ലാ നേതൃത്വമാണ്. ഇപ്പോള്‍ സിപിഎം ജില്ലാസെക്രട്ടറിയുടെ നേതൃത്വത്തില്‍ അരുണ്‍ കൊലക്കേസ് അന്വേഷണവും അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി ആക്ഷേപം വ്യാപകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: