കൊച്ചി: സുധീരന്റെ തുടര്ച്ചക്കാരനാര്? ചര്‍ച്ചതുടങ്ങി, തീരുമാനം വൈകും. പ്രൊഫ. കെ.വി. തോമസ് മുതല്‍ പി.സി. വിഷ്ണുനാഥ് വരെ സാധ്യതാ പട്ടികയിലുണ്ട്. കെ. മുരളീധരന് മുതല്‍ മുല്ലപ്പള്ളിവരെ ആഗ്രഹിക്കുന്നുണ്ട്. ഞാനില്ലെന്ന് ഉമ്മന്‍ ചാണ്ടി ആവര്‍ത്തിച്ച് പറഞ്ഞതാണ് കാരണം.
ദേശീയതലത്തില്‍ തകര്‍ച്ച പൂര്‍ത്തിയാകുന്ന കോണ്‍ഗ്രസിന് പിടിച്ചു നില്‍ക്കാമെന്ന പ്രതീക്ഷ കേരളത്തിലായിരുന്നു. അതിനിനി ഊന്നുവടിയാര്. ചെറുപ്പക്കാര്‍ വേണമെന്ന്, പ്രായം 50 കഴിഞ്ഞ രാഹുല്‍ ഗാന്ധിയും 70 പിന്നിട്ട സോണിയയും പറയുന്നു. 68 കഴിഞ്ഞ വി.എം. സുധീരന്റെ ഒഴിവില്‍ 70 കഴിഞ്ഞ കെ. വി. തോമസ് വരാനാണ് സാധ്യതയേറെ.
കാരണം മൂന്നാണ്. ഒന്ന്, തോമസിന്റെ ദല്‍ഹി ബന്ധം. ഹൈക്കമാന്‍ഡിന്റെ പ്രിയനാണ്, പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയര്മാന് കൂടിയായ തോമസ്. സ്വന്തം കാര്യങ്ങള്‍ എന്നും അദ്ധ്വാനംകൂടാതെ, എളുപ്പവഴിയില്‍ ദല്‍ഹിവഴി നേടുന്ന നേതാവ്.
രണ്ട്, പ്രായം പ്രശ്നമാണെങ്കിലും മത പരിഗണനയില്‍ മുന്നിലാണ്. പ്രതിപക്ഷ നേതാവ് ഹിന്ദു, കോണ്‍ഗ്രസ് രീതി പ്രകാരം മതസന്തുലനത്തിന് ക്രിസ്ത്യാനി വേണം പാര്‍ട്ടിത്തലപ്പത്ത്. ഉമ്മന്‍ ചാണ്ടി ഇല്ല, പി.ടി. തോമസിനെ പള്ളിക്കു പഥ്യമല്ല. ശേഷിക്കുന്നത് കെ.വി. തോമസ്.
മൂന്ന്, അധിക വര്‍ത്തമാനം പറയില്ല, വിവാദങ്ങള്ക്കിടകൊടുക്കില്ല, നേതാക്കള്‍ തമ്മില്‍ സംഘര്ഷത്തിനിടവരുത്തില്ല. പാര്‍ട്ടി അദ്ധ്യക്ഷസ്ഥാനത്തേക്ക് കാല്‍നൂറ്റാണ്ടായി തുടരുന്ന നാമനിര്‍ദ്ദേശമാകും, ദല്‍ഹിയില്‍ തോമസിന്റെ നറുക്കു വീണേക്കാം. തീരുമാനം വൈകും സോണിയ അമേരിക്കയിലാണ്.
പാര്‍ട്ടിയില്‍ യുവനിരവേണമെന്നാവശ്യങ്ങളുണ്ട്. രാഹുല്‍ഗാന്ധിക്ക് വിശ്വാസം വി. ഡി. സതീശനിലാണ്. പക്ഷേ, മതേതരത്വം പറഞ്ഞാലും സതീശന്റെ മതം പ്രശ്നമാണ്. പി. സി. വിഷ്ണുനാഥനെ ഉമ്മന്‍ചാണ്ടി മൗനമായി പിന്തുണയ്ക്കുന്നു. എന്നാല്‍, മതവും പ്രായവും വിലക്കിടുന്നു. കെ. മുരളീധരനും തടസം ഹിന്ദുലേബല്‍, പുറമെ യോഗ്യതയായി’അധിക’ കഴിവും. കെ. സുധാകരനെ കണ്ണൂര്‍ നേതാവിനപ്പുറം കേരളം സ്വീകരിച്ചേക്കില്ലെന്ന ശങ്കയുണ്ട്. മുല്ലപ്പള്ളി മോഹിക്കുന്നതേയുള്ളു. മുന്നണിയില്‍ മുസ്ലിം ലീഗുള്ളതിനാല്‍, ആ മതത്തില്‍ പെട്ടവരെ കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് ആലോചിക്കാറേ ഇല്ല.
അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പിന്റെ എക്സിസറ്റ് പോള്‍ ഫലത്തില്‍ കേരളത്തിലും ബിജെപി ആഹ്ലാദിക്കുമ്പോഴാണ് സുധീരന്റെ രാജി. യഥാര്‍ത്ഥഫലം വരുമ്പോള്‍ ബിജെപി ദേശീയതലത്തില്‍ ആഘോഷിക്കാനിരിക്കെ, കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് ആലോചിക്കാന്‍ പുതിയ വിഷയം കിട്ടി, ആരാകണം കെപിസിസി അദ്ധ്യക്ഷന്‍.
പ്രസിഡന്റാകാനില്ലെന്ന് ഉമ്മന്‍ചാണ്ടി
കൊച്ചി: സുധീരന്റെ രാജി മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും താന്‍ പദവികളൊന്നും ഏറ്റെടുക്കാനില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പദവികള്‍ ഏറ്റെടുക്കില്ലെന്ന നിലപാടില്‍ മാറ്റമില്ല. സുധീരന്റെ രാജി വിവരം തന്നോട് ആലോചിച്ചിട്ടില്ല. ഇനി എല്ലാ തീരുമാനങ്ങളും എടുക്കേണ്ടത് ഹൈക്കമാന്‍ഡാണ്. ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ പദവികള്‍ സ്വീകരിക്കുമോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘ഞാന്‍ ഒരു തീരുമാനമെടുത്താല്‍ അതില്‍ നിന്നു മാറിയിട്ടുണ്ടോ’ എന്ന മറുചോദ്യമായിരുന്നു മറുപടി. മൂന്നു ദിവസം മുന്‍പു സുധീരനെ വീട്ടില്‍ സന്ദര്‍ശിച്ചിരുന്നെങ്കിലും വിശദമായി സംസാരിക്കാന്‍ പറ്റിയ സാഹചര്യമായിരുന്നില്ല.
കുശലം പറഞ്ഞു മടങ്ങി. ഏതു സാഹചര്യത്തിലാണ് രാജിയെന്ന് അറിയാതെ അഭിപ്രായം പറയുന്നതു ശരിയല്ല. രാജി വെയ്ക്കുന്നത് സംബന്ധിച്ച് ഒരു സൂചന പോലും തനിക്ക് ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് അറിയുന്നത്. അദ്ദേഹവുമായി സംസാരിച്ചശേഷമേ മറ്റുള്ള കാര്യങ്ങള്‍ പറയാനാകൂവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: