ന്യൂദല്‍ഹി: അതിരൂക്ഷമായ വരള്‍ച്ച പഠിക്കാനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കേന്ദ്രസംഘം ഉടന്‍ കേരളത്തിലെത്തും. കൃഷിമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ വരള്‍ച്ച ബാധിത ജില്ലകള്‍ സന്ദര്‍ശിക്കും. കേരളത്തില്‍ നിന്നുള്ള ദേശീയ ജനാധിപത്യസഖ്യം(എന്‍ഡിഎ) നേതൃത്വം കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വരള്‍ച്ചാ ധനസഹായമായി ആവശ്യപ്പെടുന്നത്രയും തുക സംസ്ഥാനത്തിന് നല്‍കുമെന്ന് ധനമന്ത്രി കൂടിക്കാഴ്ചയില്‍ ഉറപ്പു നല്കി. കേന്ദ്രസംഘത്തെ എത്രയും വേഗം അയക്കണമെന്ന നിര്‍ദ്ദേശവും കൃഷിമന്ത്രാലയത്തിന് ധനമന്ത്രി നല്കി.
ഉത്സവാഘോഷങ്ങളുമായി ബന്ധപ്പെട്ട് കരിമരുന്ന് പ്രയോഗത്തിന് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നെന്ന പ്രചാരണം വാസ്തവ വിരുദ്ധമാണെന്ന് കേന്ദ്രവാണിജ്യമന്ത്രി നിര്‍മ്മലാ സീതാരാമന് എന്‍ഡിഎ സംഘത്തെ അറിയിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള നിര്‍ദ്ദേശങ്ങളും നിയന്ത്രണങ്ങളും മാത്രമാണ് ഇപ്പോഴുള്ളത്. കേന്ദ്രസര്‍ക്കാര്‍ പുതിയ യാതൊരു നിയന്ത്രണവും കൊണ്ടുവന്നിട്ടില്ല.
വെടിമരുന്ന് പ്രയോഗവുമായി ബന്ധപ്പെട്ട് സ്വന്തം ഉത്തരവാദിത്വം മറന്ന് കേന്ദ്രത്തെ പഴിചാരുന്നത് കേരള സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് എന്‍ഡിഎ ചെയര്‍മാനും ബിജെപി സംസ്ഥാന അധ്യക്ഷനുമായ കുമ്മനം രാജശേഖരന് പത്രസമ്മേളനത്തില്‍ പറഞ്ഞു. വര്‍ഷങ്ങളായി നടക്കുന്ന ഉത്സവ പരിപാടികള്‍ അതേപടി തുടരാനുള്ള സാഹചര്യം ഇനി ഒരുക്കേണ്ടത് കേരള സര്‍ക്കാരാണെന്നും കുമ്മനം അറിയിച്ചു.
പ്ലാന്റേഷന് വിള ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്ന കാര്യം പരിഗണിക്കുന്നതായും കേന്ദ്രവാണിജ്യമന്ത്രി അറിയിച്ചിട്ടുണ്ട്. റബര്‍പാര്‍ക്ക് ഇന്‍ഡസ്ട്രി ലിമിറ്റഡ് പുനരുദ്ധരിക്കാനും മന്ത്രാലയം ആലോചിക്കുന്നു. സംസ്ഥാനത്തെ ക്രമസമാധാന നില അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണെന്ന് കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ്സിങിനെ അറിയിച്ചിട്ടുണ്ട്.
ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ കൃഷ്ണദാസ്, എന്‍ഡിഎ വൈസ് ചെയര്മാന് രാജീവ് ചന്ദ്രശേഖര്‍ എംപി, ജെആര്‍എസ് നേതാവ് സി.കെ ജാനു, ജെഎസ്എസ് സംസ്ഥാന അധ്യക്ഷന്‍ അഡ്വ. രാജന് ബാബു, കേരളാ കോണ്‍ഗ്രസ് ചെയര്മാന് പി.സി തോമസ്, പിഎസ്പി നേതാവ് കെ. കെ പൊന്നപ്പന്, ബിഡിജെഎസ് ജനറല്‍ സെക്രട്ടറി ടി.വി ബാബു, നാഷണലിസ്റ്റ് കേരളാ കോണ്‍ഗ്രസ് നേതാവ് കുരുവിള മാത്യൂസ്, എല്‍ജെപി സംസ്ഥാന പ്രസിഡന്റ് മൊഹബൂബ്, പ്രൊഫ. റിച്ചാര്‍ഡ് ഹേ എന്നിവര്‍ പ്രതിനിധിസംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: