പാലക്കാട്: വാളയാറില്‍ സഹോദരിമാരായ രണ്ടുപെണ്‍കുട്ടികള്‍ ലൈംഗിക ചൂഷണത്തിനിരയായി മരിച്ച സംഭവത്തില്‍ ഒരു ഡിവൈഎഫ്ഐ പ്രവര്ത്തകന് ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍. കുട്ടികളുടെ അമ്മയുടെ സഹോദരിയുടെ മകനും, അയല്‍വാസിയുമാണ് ഇന്നലെ അറസ്റ്റിലായത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം നാലായി.
അമ്മ ഭാഗ്യത്തിന്റെ ചേച്ചിയുടെ മകനും ആറോളം കേസിലെ പ്രതിയുമായ പാമ്പാംപള്ളം കല്ലങ്കാട് കുട്ടി മധു എന്ന എം. മധു(27) , ആലപ്പുഴ ചേര്‍ത്തല സ്വദേശി പ്രദീപ്കുമാര്‍ (30) എന്നിവരെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. മധുവും പ്രദീപ്കുമാറും പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായി പോലീസ് പറഞ്ഞു.
2012ല്‍ ബിജെപി പ്രവര്‍ത്തകനായ മനുവിനെ വെട്ടിയകേസില്‍ ഏഴാം പ്രതിയാണ് കുട്ടിമധു. കഴിഞ്ഞദിവസം അറസ്റ്റിലായ അമ്മയുടെ ചെറിയച്ഛന്റെ മകന് മധു, അച്ഛന്റെ സുഹൃത്ത് ഇടുക്കി രാജാക്കാട് സ്വദേശി ഷിബു എന്നിവര്‍ക്കെതിരെ ബലാല്‍സംഗം, പോക്സോ, പട്ടികജാതിക്കാര്‍ക്ക് എതിരായ അതിക്രമം തടയല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
മൂത്ത കുട്ടി കൃതികയെ മരണത്തിനു തൊട്ടു മുന്‍പുള്ള ദിവസങ്ങളില്‍ വരെ ഷിബു പീഡിപ്പിച്ചതായിപോലീസ് പറയുന്നു.
ഷിബു എട്ടു വര്‍ഷമായി ഈ കുടുംബത്തോടൊപ്പമാണു താമസം. മധുവിന്റെ മൊബൈല്‍ ഫോണില്‍ നിന്ന് ഇളയപെണ്‍കുട്ടിയുടെ ചിത്രം പോലീസിനു ലഭിച്ചതായാണു സൂചന. ചേച്ചി മരിച്ച ദിവസം മുഖംമൂടി ധരിച്ച രണ്ടുപേരെ കണ്ടതായി ശരണ്യ പറഞ്ഞിരുന്നു. ഇവരിലൊരാള്‍ മധുവാണെന്നു പോലീസ് സ്ഥിരീകരിച്ചു. അന്ന് ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും വിട്ടയക്കുകയായിരുന്നു.
അറസ്റ്റിലായ നാലു പ്രതികളെയെയും ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി. പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും. കുട്ടികളുടെ വീട്ടില്‍ നിന്ന് ലഭിച്ച വസ്ത്രങ്ങളും മുടിയും ഉള്‍പ്പെടെയുള്ളവ വിദഗ്ധപരിശോധനക്ക് വിധേയമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: