ലഖ്നൗ: യുപിയില്‍ ഒറ്റയ്ക്ക് നിന്ന് മൃഗീയ മേധാവിതം നേടിയത് മോദി ഇഫക്ടാണെന്ന് ബിജെപിയുടെ കേന്ദ്ര നേതാക്കള്‍ വ്യക്തമാക്കി. 403 അംഗ നിയമസഭയില്‍ ഇതിനോടകം തന്നെ 275 സീറ്റുകളില്‍ ബിജെപി വ്യക്തമായ ആധിപത്യം ഉറപ്പിച്ചു കഴിഞ്ഞു.
പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് യുപിയില്‍ ബിജെപി അധികാരത്തിലേക്കു വരുന്നത്. സുരക്ഷാ പ്രശ്നങ്ങള്‍ കണക്കിലെടുക്കാതെ നരേന്ദ്ര മോദി നടത്തിയ റോഡ് ഷോ യുപിയെ ഇളക്കി മറിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ലോക്സഭാ മണ്ഡലം അടക്കം ഉള്‍പ്പെടുന്ന രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനത്തിന്റെ ഭരണം പിടിച്ചതോടെ അത് എന്‍ ഡി എ മുന്നണിക്ക് വലിയ ആത്മവിശ്വാസം നല്കിയിരിക്കുകയാണിപ്പോള്.
നോട്ട് അസാധുവാക്കല്‍ നടപടി ബിജെപിക്ക് തിരിച്ചടിയാവുമെന്ന പ്രചരണത്തിന്റെ മുനയൊടിച്ചാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി തിളക്കമാര്‍ന്ന വിജയം നേടിയിരിക്കുന്നത്. കോണ്‍ഗ്രസ്സില്‍ നിന്ന് ഉത്തരാഖണ്ഡും, സമാജ് വാദി – കോണ്‍ഗ്രസ്സ് സഖ്യത്തെ തറപറ്റിച്ച് യുപിയിലും ബി ജെ പി വന്‍ നേട്ടമാണുണ്ടാക്കിയത്. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിനെ അനുസ്മരിപ്പിക്കുന്ന വിജയമാണ് ഉത്തര്‍പ്രദേശിലേത്.
പ്രചരണ രംഗത്ത് രാഹുല്‍ ഗാന്ധി -അഖിലേഷ് യാദവ് സഖ്യം വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയതെങ്കിലും വോട്ടെണ്ണിയപ്പോള്‍ അത് കാവിപ്പടയുടെ മുന്നേറ്റമായി മാറി. ഉത്തരാഖണ്ഡിലും ബിജെപി തനിച്ച് അധികാരത്തിലേക്കെത്തുകയാണ്. 55 സീറ്റുകളിലാണ് ബിജെപി മുന്നേറുന്നത്. കോണ്‍ഗ്രസ് 14 സീറ്റുകളില്‍ മാത്രമാണ് മുന്നേറുന്നത്. നിലവിലെ ഭരണകക്ഷിയാണ് കോണ്‍ഗ്രസ്. 70 സീറ്റുകളുള്ള ഉത്തരാഖണ്ഡില്‍ സര്‍ക്കാരുണ്ടാക്കാന്‍ വേണ്ടത് 36 സീറ്റാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: