കണ്ണൂര്‍: കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി മാനഭംഗത്തിനിരയായി പ്രസവിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റേതെന്ന വ്യാജേന കണ്ണൂരിലെ മാധ്യമ സ്ഥാപനങ്ങളില്‍ കഴിഞ്ഞ ദിവസം തപാലില്‍ ലഭിച്ച പത്രക്കുറിപ്പിന് കമ്മീഷനുമായി ബന്ധവുമില്ലെന്ന് കമ്മീഷന് ഓഫീസില്‍ നിന്ന് അറിയിച്ചു. മനഷ്യാവകാശ കമ്മീഷന്റെ പത്രക്കുറിപ്പുകള്‍ പ്രസിദ്ധീകരിക്കുന്നത് കമ്മീഷന്റെ പബഌക് റിലേഷന്‍സ് ഓഫീസറാണ്. കണ്ണൂരില്‍ പ്രചരിക്കുന്ന പത്രക്കുറിപ്പില്‍ രജിസ്ട്രാറാണ് ഒപ്പിട്ടിരിക്കുന്നത്. എന്നാല്‍ പ്രസ്തുത പത്രക്കുറിപ്പിലുള്ളത് രജിസ്ട്രാറുടെ ഒപ്പല്ലെന്ന് കമ്മീഷന് സ്ഥിതീകരിച്ചിട്ടുണ്ട്. കമ്മീഷന്റേതെന്ന് തോന്നിക്കുന്ന ലെറ്റര്‍പാഡും സീലുമാണ് ഉപയോഗിച്ചിരിക്കുന്നത്. ഇക്കാര്യം കമ്മീഷന് ആക്റ്റിംഗ് ചെയര്‍പേഴ്സന്റെ ശ്രദ്ധയില്‍ കൊണ്ടു വന്നിട്ടുണ്ട്. കൊട്ടിയൂര്‍ സംഭവത്തില്‍ കമ്മീഷന് കേസെടുത്ത് ഡിജിപിയില്‍ നിന്നും കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിയില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ക്രിസ്തുരാജാ ആശുപത്രിക്കെതിരെ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രസ്തുത ഉത്തരവില്‍ കണ്ണൂരിലെ ഗവ. ആശുപത്രിക്കെതിരെ ഒരന്വേഷണവും കമ്മീഷന് പ്രഖ്യാപിച്ചിട്ടില്ല. കമ്മീഷന്റെ പത്രക്കുറിപ്പുകള്‍ തപാലില്‍ അയക്കാറില്ല. ഇ മെയിലും ഫാക്സുമായാണ് അയക്കുന്നത്. വ്യാജ പത്രക്കുറിപ്പില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ക്ക് കമ്മീഷനുമായി യാതൊരു ബന്ധവുമില്ലെന്നും മനുഷ്യാവകാശക്കമ്മീഷന്റെ കുറിപ്പില്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: