കണ്ണൂര്‍: കണ്ണൂരില്‍ സംഘപരിവാര്‍ സംഘടനകള്‍ക്കെതിരെ സിപിഎം നിരന്തരമായി അക്രമം നടത്തുമ്പോഴും പ്രതികളെ അറസ്റ്റ് ചെയ്യാനോ കര്‍ശന നടപടിയെടുക്കാനോ തയ്യാറാകാതെ പോലീസ്. സിപിഎം സെല്‍ഭരണത്തില്‍ പാര്‍ട്ടി ഓഫീസില്‍ നിന്നുള്ള തിട്ടൂരത്തിനനുസരിച്ചാണ് പോലീസ് പ്രവര്‍ത്തിക്കുന്നതെന്നാണ് അക്രമക്കേസുകളിലെ തുടര്‍ നടപടികള്‍ വ്യക്തമാക്കുന്നത്. സിപിഎമ്മിന്റെ ബിനാമിയായി പി.സദാനന്ദന് കണ്ണൂര്‍ ഡിവൈഎസ്പിയായി ചുമതലയേറ്റെടുത്തതിന് ശേഷം ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്കെതിരായി നടന്ന ഒരു അക്രമക്കേസിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അറസ്റ്റുമായി ബന്ധപ്പെട്ട് പാര്‍ട്ടി നേതാക്കളോ അക്രമത്തില്‍ പരിക്കേറ്റവരുടെ ബന്ധുക്കളോ പോലീസുമായി ബന്ധപ്പെട്ടാല്‍ ധിക്കാരപരമായ മറുപടിയാണ് പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുകയെന്ന് പറയുന്നു.
2015 ഫെബ്രുവരി ഇരുപത്തിമൂന്നിനാണ് എടച്ചൊവ്വയില്‍ ബിജെപി പ്രവര്ത്തകന് ജിഷാലിന്റെ വീടിന് നേരെ സിപിഎം സംഘം അക്രമമഴിച്ച് വിട്ടത്. വീട് പൂര്‍ണ്ണമായും തകര്‍ത്ത ക്രിമിനല്‍ സംഘം കാറും ബൈക്കും കത്തിക്കുകയും ചെയ്തു. 2016 നവംബര്‍ 21 ന് പുതിയതെരുവില്‍ ആര്‍എസ്എസ് ശാഖാകാര്യവാഹ് ബിനോയിയുടെ ഇരുകാലുകളും തല്ലിത്തകര്‍ക്കുകയും വെട്ടിപ്പരിക്കേല്പിക്കുകയും ചെയ്തു. ഇരുകാലുകളും തകര്‍ന്ന ബിനോയ് ഇപ്പോഴും ചികിത്സയിലാണ്. 2017 പുതുവത്സര ദിനത്തിലാണ് ഐടിസി ക്യാമ്പ് നടന്ന വളപട്ടണത്തെ നിത്യാനന്ദ സ്കൂള്‍ സിപിഎം സംഘം അടിച്ച് തകര്‍ത്തത്. സ്കൂളിലെ നൂറുകണക്കിന് ജനല്‍ ഗ്ലാസുകളും കസേരകളും കുടിവെള്ള പൈപ്പുകളും പൂര്‍ണ്ണമായും തകര്‍ക്കപ്പെട്ടു. തുടര്‍ന്ന് 2017 ജനുവരി 24 ന് താണയില്‍ ബിജെപി പ്രവര്ത്തകന് വിജിത്തിനെ സിപിഎം സംഘം മൃഗീയമായി വെട്ടിപ്പരിക്കേല്പിച്ചു. വിജിത്ത് ഇപ്പോഴും ചികിത്സയില്‍ കഴിയുയാണ്. ഫെബ്രുവരി 24 ന് കൊറ്റാളിയില്‍ ബിജെപി പ്രവര്ത്തകന് അഭിഷേകിനെ കൊറ്റാളിക്കാവില് വെച്ചും പിന്നീട് വീട്ടില്‍ കയറിയും സിപിഎം സംഘം അക്രമിച്ചു. കഴിഞ്ഞ ദിവസമാണ് കണ്ണൂര്‍ തളാപ്പില്‍ ബിജെപി മണ്ഡലം പ്രസിഡണ്ട് സുശീല്‍ കുമാറിനെയും പ്രവര്‍ത്തകനായ ശിവനെയും സിപിഎം സംഘം വെട്ടിപ്പരിക്കേല്പിച്ചത്. സുശീല്‍കുമാര്‍ ഇപ്പോഴും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. അക്രമവുമായി ബന്ധപ്പെട്ട് പോലീസ് കേസുകള്‍ ചാര്‍ജ്ജ് ചെയ്തിട്ടുണ്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പോലീസിന്റെ നിഷ്ക്രിയതയാണ് സിപിഎം ക്രിമിനല്‍ സംഘങ്ങള്‍ക്ക് അക്രമം ആവര്‍ത്തിക്കുന്നതിന് പ്രചോദനമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: