തിരുവനന്തപുരം: ആത്മസായൂജ്യം നേടി ഭക്തലക്ഷങ്ങള്‍ ആറ്റുകാലമ്മയ്ക്ക് പൊങ്കാല അര്‍പ്പിച്ചു. കണ്ണകീ ചരിതത്തിലെ പാണ്ഡ്യ രാജാവിന്റെ നിഗ്രഹം തോറ്റം പാട്ടുകാര്‍ പാടിക്കഴിഞ്ഞപ്പോള്‍ പൊങ്കാലയ്ക്കുള്ള അടുപ്പുവെട്ട് ചടങ്ങുകളും പൂര്‍ത്തിയാക്കി.
ശുദ്ധപുണ്യാഹത്തിന് ശേഷം 10.45 ന് ക്ഷേത്രതന്ത്രി തെക്കേടത്ത് പരമേശ്വരന് വാസുദേവന്‍ ഭട്ടതിരിപ്പാട് ശ്രീകോവിലില്‍ നിന്നുപകര്ന്ന ദീപം മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരിക്ക് കൈമാറി. തിടപ്പള്ളിയിലെ പൊങ്കാല അടുപ്പുകളില്‍ ദീപം പകര്‍ന്നശേഷം സഹമേല്‍ശാന്തി കേശവന് നമ്പൂതിരിക്ക് മേല്‍ശാന്തി ദീപം കൈമാറി. ദേവീസ്തുതികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പാട്ടുപുരയ്ക്ക് മുന്നില്‍ പ്രത്യേകം തയ്യാറാക്കിയ പണ്ടാരഅടുപ്പിലേക്ക് ദീപം പകര്‍ന്നു. വായക്കുരവകളും കതിനാവെടികളും മുഴങ്ങി. തുടര്‍ന്ന് അനന്തപുരിയെ യാഗശാലയാക്കി ഭക്തലക്ഷങ്ങളുടെ അടുപ്പുകളിലേക്കും ദീപം പകര്‍ന്നു. സര്‍വ്വാഭരണവിഭൂഷിതയായ ദേവിയുടെ മുന്നില്‍ പൊങ്കാലക്കലങ്ങള്‍ തിളച്ചു തൂകിയപ്പോള്‍ ഒരുവര്‍ഷം കാത്തിരുന്ന ആഗ്രഹ സാഫല്യത്തില്‍ മനം നിറഞ്ഞ് ഭക്തലക്ഷങ്ങളുടെ മടക്കം. ഉച്ചയ്ക്ക് 2.15 ന് പൊങ്കാല നിവേദിച്ചപ്പോള്‍ ആകാശത്തുനിന്ന് വിമാനത്തില്‍ പുഷ്പവൃഷ്ടി നടത്തി.
മന്ത്രി കടംകപള്ളി സുരേന്ദ്രന്, എംഎല്‍എമാരായ ഒ. രാജഗോപാല്‍, വി.എസ്. ശിവകുമാര്‍, കെ. മുരളീധരന്, ശശിതരൂര്‍ എംപി തുടങ്ങിയവര്‍ പണ്ടാരഅടുപ്പില്‍ നടന്ന ചടങ്ങുകള്‍ക്ക് സാക്ഷ്യംവഹിച്ചു. നാല്‍പ്പതു ലക്ഷത്തിലധികം ഭക്തജനങ്ങള്‍ പൊങ്കാല അര്‍പ്പിക്കാന്‍ എത്തിയിരുന്നു. 10 കിലോമീറ്റര്‍ ദൂരത്തില്‍ അധികം പൊങ്കാല നിരന്നു. സാമൂഹികരംഗത്തെയും സിനിമാസീരിയല്‍ രംഗത്തെയും പ്രമുഖര്‍ പൊങ്കാല അര്‍പ്പിക്കാന്‍ എത്തിയിരുന്നു. ഗവര്‍ണര്‍ സദാശിവത്തിന്റെ ഭാര്യ സരസ്വതി സദാശിവം, ജയില്‍ ഡിജിപി ശ്രീലേഖ, അഭിനേതാക്കളായ പാര്‍വതി, ചിപ്പി, സോനാ നായര്‍, ഗായിക രാജലക്ഷ്മി, കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം എ.കെ. ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണി തുടങ്ങിയവര്‍ പൊങ്കാല അര്‍പ്പിക്കാന്‍ എത്തിയിരുന്നു. വൈകിട്ട് കുത്തിയോട്ടവും ദേവിയുടെ പുറത്തെഴുന്നെള്ളത്തും നടന്നു. ഇന്ന് രാത്രി നടക്കുന്ന ഗുരുതി തര്‍പ്പണത്തോടെ പൊങ്കാല ഉത്സവം സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: