കൊച്ചി: അത്ഭുതസിദ്ധികള്‍ സാധനയിലൂടെ ആര്‍ക്കും നേടാമെന്നും ആള്‍ദൈവം എന്ന പരാമര്‍ശത്തിന് കാരണം സിദ്ധി മാര്‍ക്കറ്റ് ചെയ്യുന്നതിനാലാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്. അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ റേഡിയേഷന് തെറാപ്പി സെന്റര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു.
അത്തരം കഴിവുകള്‍ സമൂഹത്തില്‍ പ്രദര്‍ശിപ്പിക്കാനുള്ളതല്ല. മഹാകഴിവുകള്‍ നേടിയവര്‍ സിദ്ധികള്‍ മാര്‍ക്കറ്റ് ചെയ്യാറില്ല. ഇതിന്റെ എല്ലാ വശങ്ങളും ഈ വേദിയില്‍ ചര്‍ച്ച ചെയ്യുന്നില്ല. മനുഷ്യന് വ്യത്യസ്ത കഴിവുകള്‍ ആര്‍ജ്ജിക്കാന്‍ കഴിയും. വിവിധ തരത്തിലുള്ള സാധനയിലൂടെയാണ് അത് സാധ്യമാക്കുന്നത്. കഴിവുകള്‍ കൃത്യമായി പ്രവര്‍ത്തിപ്പിച്ചാല്‍ സ്വാഭാവികമായും അത്ഭുത സിദ്ധികള്‍ സാധാരണ മനുഷ്യനും ആര്‍ജ്ജിക്കാം. ഇത് എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. ലോകം തന്നെ ശ്രദ്ധിച്ച സ്വാമി വിവേകാനന്ദനെപ്പോലുള്ളവര്‍ അതിനൊരു ഉദാഹരണമാണ്.
ആതുരാലയങ്ങളുടെ നടത്തിപ്പില്‍ വ്യത്യസ്തതയുണ്ട്. രാജ്യം തന്നെ ശ്രദ്ധിക്കുന്ന രീതിയില്‍ അമൃത ആശുപത്രി വളര്‍ന്നു. ഞാന്‍ താരതമ്യപ്പെടുത്തുന്നത് പൂര്‍ണമായും സൗജന്യ ചികിത്സ നടത്തുന്ന ആശുപത്രിയുമായാണ്. സത്യസായി ബാബയുടെ ആശുപത്രിയില്‍ സൗജന്യ ചികിത്സയാണ് നല്‍കുന്നത്. ലോകത്തിന്റെ പല ഭാഗത്തും നിന്നുള്ള ഡോക്ടര്‍മാര്‍ അവിടെ വന്ന് കുറച്ച് ദിവസം ക്യാമ്പ് ചെയ്ത് ചികിത്സ നല്‍കുന്നുണ്ട്. ഇതില്‍ നിന്ന്, രണ്ടു തരം രീതികളുണ്ടെന്ന് മനസ്സിലാക്കണം. അമൃതയില്‍ കുറച്ച് പേര്‍ക്ക് സൗജന്യ ചികിത്സ നല്കുന്നു.
ബാക്കിയുള്ളവരില്‍ നിന്ന് പണം ഈടാക്കുന്നുണ്ട്. പാവപ്പെട്ട രോഗികള്‍ക്ക് സര്‍ക്കാര്‍ സൗജന്യ ചികിത്സ നല്‍കുന്നുണ്ട്. മുഖ്യമന്ത്രിയായ ശേഷം, ആശുപത്രികളുടെ ചാര്‍ജ്ജ് എത്രയെന്ന് കൃത്യമായി അറിയാം. അതില്‍ വ്യത്യാസങ്ങളുണ്ട്. അത് എന്താണെന്നതിലേക്ക് ഇപ്പോള്‍ പോകുന്നില്ല. തന്നോട് സംസാരിക്കാന്‍ വന്നവരോട് അത് വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: