കോട്ടയം: മെത്രാന് കായലില്‍ ആഘോഷപൂര്‍വം കൊയ്ത്തുല്‍സവം നടത്തി. മന്ത്രിമാരായ വി.എസ്. സുനില്‍കുമാര്‍, തോമസ് ഐസക്, ചലച്ചിത്രതാരം ശ്രീനിവാസന് എന്നിവരുടെ നേതൃത്വത്തിലാണ് കൊയ്ത്തിന് ആരംഭം കുറിച്ചത്.
കായലിന്റെ ഉടമസ്ഥാവകാശം കൈവശപ്പെടുത്തിയിരിക്കുന്ന സ്വകാര്യ കമ്പനി അടുത്തവര്‍ഷം കൃഷിയിറക്കിയില്ലെങ്കില്‍ മെത്രാന് കായല്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലാകുമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍ പ്രസ്താവിച്ചു. കായലിലെ നെല്‍കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കരിയില്‍ പാലത്തിനു സമീപമുള്ള പാടത്തുനിന്ന് നെല്കതിര് കൊയ്തെടുത്താണ് മന്ത്രി വിളവെടുപ്പുത്സവം ഉദ്ഘാടനം ചെയ്തത്.
പൊതുസമ്മേളനം മന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. കെ. സുരേഷ്കുറുപ്പ് എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. മെത്രാന് കായലില്‍നിന്ന് കൊയ്തെടുക്കുന്ന നെല്ല് സംഭരിച്ച് സര്‍ക്കാര്‍ വിപണിയിലിറക്കുന്ന ‘മെത്രാന്’ അരിയുടെ ലോഗോ പ്രകാശനം ചലച്ചിത്രതാരം ശ്രീനിവാസന് നിര്‍വ്വഹിച്ചു. കാര്ഷികോല്പന്ന കമ്മീഷന് സെക്രട്ടറി രാജു നാരായണ സ്വാമി ഭക്ഷ്യസുരക്ഷാ സന്ദേശം നല്കി. മെത്രാന് കായലിലെ 408 ഏക്കര്‍ പാടശേഖരത്തില്‍ 328 ഏക്കറിലാണ് കൃഷിയിറക്കിയിരിക്കുന്നത്.
ഇതിനിടെ മെത്രാന്‍കായല്‍ കൊയ്ത്തുല്സവത്തിനെത്തിയവരെ രാവിലെ കരിയില്‍ കോളനി നിവാസികള്‍ തടഞ്ഞു. കരിയില്‍ പാലം സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. മന്ത്രിമാര്‍ ബോട്ടിലും വള്ളങ്ങളിലുമായി മെത്രാന് കായലിലേക്ക് പോയതിനാല്‍ സ്ത്രീകളടക്കമുള്ളവര്‍ പങ്കെടുത്ത സമരം അവരെ ബാധിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: