കൊച്ചി: പ്രതീക്ഷിച്ചിരുന്നതാണ് ഫേസ്ബുക്കിലെ ആഘോഷം. എന്നാല്‍ ഇത്ര കരുതിയില്ല, അതിനു കാത്തിരുന്നവരും. ട്രോളുകളും പോസ്റ്ററുകളും തയാറാക്കിവെച്ചവര്ക്ക് അതു തിരുത്തേണ്ടി വന്നു. അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു ഫലം വന്നപ്പോള്‍ ഫേസ്ബുക്കില്‍ ആഹ്ലാദവും നിരാശയും ബിജെപിയുടെ വലിയ വിജയത്തില്‍ ചിലര്‍ക്ക് ദേഷ്യവും. പല തരം കമന്റുകള്‍, ചലച്ചിത്ര ഡയലോഗുകളേയും ദൃശ്യങ്ങളേയും കൂട്ടു പിടിച്ചുള്ള ട്രോളുകള്‍ക്കും പഞ്ഞമുണ്ടായിരുന്നില്ല.
ഫലത്തെ വളരെ ഗൗരവത്തോടെ വിശകലനം ചെയ്യുന്ന രാഷ്ട്രീയ, സാമൂഹ്യ പ്രവര്‍ത്തകരുടെ കമന്റുകള്‍ സ്വാഭാവികം. എന്നാല്‍ ഒറ്റവാക്കിലും ഒറ്റ ദൃശ്യത്തിലും മനസിലെ വികാരം മുഴുവന്‍ പ്രകടമാക്കി മറ്റു പലരും. പരിഹാസങ്ങളും തിരിച്ചടികളും വാദപ്രതിവാദങ്ങളും മറുകിയപ്പോള്‍ സോഷ്യല്‍ മീഡിയ വ്യത്യസ്തമായ തെരഞ്ഞെടുപ്പു വിശകലത്തിനു വേദിയായി. ബിജെപി ആരാധകര്‍ വന്‍ വിജയത്തിന്റെ ആഘോഷത്തിലായിരുന്നു. ഫേസ്ബുക്കിലും അവര്‍ മോദി തരംഗം ആവര്‍ത്തിച്ചു.
ബാങ്കില്‍ ക്യൂ നിന്നവര്‍ പോളിങ്ബൂത്തില്‍ ക്യൂ നിന്ന് ബിജെപിയെ തോല്‍പ്പിക്കും എന്നു പറഞ്ഞ കേരളത്തിന്റെ ധനമന്ത്രി തോമസ് ഐസക്ക് നല്ല പരിഹാസത്തിന് ഇരയായി. ബാങ്കില്ക്യൂനിന്നവര് ബിജെപിക്കുപുറകിലും നിന്നു എന്നായിരുന്നു ഇതില്‍ ഏറ്റവും ശ്രദ്ധേയമായ പോസ്റ്റ്. ഉത്തര്‍പ്രദേശില്‍ ഒറ്റ മുസ്ലീം സ്ഥാനാര്‍ഥിയെപ്പോലും മത്സരിപ്പിച്ചില്ല എന്ന ആരോപണത്തിനുള്ള മറുപടികളാണ് മറ്റു ചിലര്‍ ശ്രദ്ധിച്ചത്. ‘അഖ്ലാക്കല്ല മുത്തലാക്കാണ് മുസ്ലിംസ്ത്രീകള്‍ പ്രശ്നമായെടുത്തത്. താമരയ്ക്കാണവര് വോട്ട് ചെയ്തത്’ എന്നാണ് ഒരു കമന്റ്. യു പി യില്‍ ഒരു മുസ്ലിം സ്ഥാനാര്‍ത്ഥിയെ പോലും ബി ജെ പി നിര്‍ത്തിയില്ല എന്നൊക്കെ ഇരവാദം പറഞ്ഞു നിലവിളിച്ചവരുടെ ശ്രദ്ധയിലേക്കായി..അവിടെ 134 മുസ്ലിം സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചതില്‍, 104 മണ്ഡലങ്ങളിലും അതില്‍ തന്നെ 82 ശതമാനത്തിലധികം മുസ്ലീങ്ങളുള്ള മുറാദാബാദില്‍ പോലും ബിജെപി സ്ഥാനാര്‍ഥികള്‍ ആണ് വിജയിച്ചേ..
അതായത് മതത്തിനല്ല, വ്യക്തികള്‍ക്കും അവരുടെ ആശയത്തിനുമാണ് അവിടെയുള്ളവര്‍ വില കല്‍പ്പിച്ചേ എന്ന് മനസിലായല്ലോ അല്ലേ..എന്ന് മറ്റൊരാളുടെ ചോദ്യം. ബീഫും, ദാദ്രിയും, അസഹിഷ്ണുതയും കത്തിച്ച കപട മതേതര വാദികള്‍ക്ക് കനത്ത തിരിച്ചടിയാണ് മുസ്ലീം മേഖലയിലെ ബിജെപി വിജയമെന്ന അഭിപ്രായം ഫേസ്ബുക്കില്‍ നിറഞ്ഞു.
എസ്പി-കോണ്‍ഗ്രസ് സഖ്യത്തെ കളിയാക്കി മറ്റു ചിലര്‍. അഖിലേഷിന്റെ മുന്പില് കേറിയിരുന്നു സൈക്കിളിന്റെ ബ്രേക്ക് പപ്പുമോന് പിടിക്കുവായിരുന്നോ എന്നൊരു സംശയം, എന്നാണ് ഒരാള്‍ അഭിപ്രായപ്പെട്ടത്.
യുപിയില്‍ ബിജെപി തരംഗം എന്ന് ബ്രേക്കിങ് ന്യൂസ് കാണിച്ച കൈരളി പീപ്പിള്‍ ചാനലില്‍ ചില സിപിഎം നേതാക്കള്‍ അമര്‍ഷം പ്രകടിപ്പിക്കുന്നതായി ചിത്രീകരിക്കുന്ന ട്രോളുകള്‍ രസകരമായി. ആക്ഷന്‍ ഹീറോ ബിജുവില്‍ പോലീസ് ഓഫിസറായ നിവിന്‍ പോളിയെക്കാണാനും സ്വാധീനിക്കാനും പ്രാദേശിയ നേതാവു സ്റ്റേഷനില്‍ വരുന്ന ദൃശ്യങ്ങളിലൂടെ സിപിഎമ്മിന്റെ അപ്രസക്തി അവതരിപ്പിക്കാന്‍ ശ്രമിച്ചു ചിലര്‍. ഇനി ബിജെപിയെ തോല്‍പ്പിക്കാന്‍ താന്‍ ബിജെപിയില്‍ ചേരുന്നതാണ് നല്ലതെന്ന് രാഹുല്‍ ഗാന്ധി പറയുന്നതായി ചിത്രീകരിക്കുന്ന മറ്റൊരു കാര്‍ഡും ചിരി പടര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: