തൃശൂര്‍: കാട്ടൂര്‍ എസ്.എന്‍.ഡി.പി. ക്ഷേത്രത്തില്‍ യാതൊരു പ്രകോപനവുമില്ലാതെ എസ്.ഐ.യുടെ നേതൃത്വത്തില്‍ ലാത്തിച്ചാര്‍ജ് നടത്തിയതിനു പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്നും എസ്.എന്‍.ഡി.പി. യോഗം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കാവടി ഘോഷയാത്രയിലേക്ക് ഇടിച്ചു കയറി വളണ്ടിയര്‍മാരേയും കാണികളേയും തല്ലിച്ചതയ്ക്കുകയും ക്ഷേത്രം ഓഫീസില്‍ കയറി ശാഖാ സെക്രട്ടറിയെ ക്രൂരമായി മര്‍ദ്ദിക്കുകയുമാണുണ്ടായതെന്ന് എസ്.പി.യ്ക്ക് നല്കിയ പരാതിയില്‍ പറയുന്നു.കാട്ടൂര്‍ അമയകുമാരേശ്വര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ യാതൊരു പ്രകോപനവും ഇല്ലാതെയായിരുന്നു വെളളിയാഴ്ച പുലര്‍ച്ചെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയത്.
ക്ഷേത്രകമ്മിറ്റി സെക്രട്ടറി,കിഴക്കുമുറി ശാഖാ സെക്രട്ടറി, നെടുമ്പുര ശാഖാ പ്രസിഡന്റ് അടക്കമുളളവര്‍ക്ക് പരിക്കേറ്റിരുന്നു. സംഘര്‍ഷത്തിനിടെ, കിഴക്കുമുറി ശാഖാ സെക്രട്ടറിയുടെ കൈവശമുണ്ടായിരുന്ന 50,000 രൂപയും രസീത് ബുക്കുകളും നഷ്ടപ്പെട്ടിരുന്നു.
മാരമായി പരിക്കേറ്റ അദ്ദേഹം തൃശൂര്‍ എലൈറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. എന്തിനാണ് ലാത്തിച്ചാര്‍ജ് നടത്തിയതെന്ന് ഇതേ വരെ വ്യക്തമാക്കാന്‍ പൊലീസ് തയ്യാറായിട്ടില്ലെന്നും യോഗം പ്രസിഡന്റ് പ്രഭാകരന് ഞാറ്റുവെട്ടി, സെക്രട്ടറി ശിവരാമന് പാലയ്ക്കല്‍, കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മനോജ് വലിയപറമ്പില്‍ എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: