മാവേലിക്കര: താലൂക്ക് സഹകരണ ബാങ്ക് ഭരണ സമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തിയതിലും ക്രമക്കേട്.
അഡ്മിനിസ്ട്രേറ്ററായി നിയോഗിക്കപ്പെട്ട സഹകരണ വകുപ്പ് ഇന്‍സ്പെക്ടര്‍ കെ. ജെ. സുമയമ്മാളിനു ബാങ്കിന്റെ തഴക്കര ശാഖയില്‍ വായ്പ കുടിശിക ഉണ്ടെന്നു കണ്ടെത്തി. സംഭവം വിവാദമായതോടെ ഇന്നലെ കുടിശിക തുക അഡ്മിനിസ്ട്രേറ്റര്‍ അടച്ചു.
ബാങ്കില്‍ 13683-ാം നമ്പര്‍ അംഗമായിട്ടുള്ള സുമയമ്മാള്‍ തന്റെ ശമ്പള സര്‍ട്ടിഫിക്കറ്റ് ജാമ്യമായി നല്കി സ്വന്തം പേരില്‍ 50,000 രൂപ വായ്പ എടുത്തു. വാഹനം വാങ്ങുന്നതിനായാണു വായ്പയ്ക്കു അപേക്ഷിച്ചത്. എന്നാല്‍ ബാങ്കിനു വാഹന വായ്പ ഇല്ലാത്തതിനാല്‍ കെട്ടിടം അറ്റകുറ്റപ്പണി എന്ന പേരില്‍ 2012 ജൂണ്‍ 26നു വായ്പതുക തഴക്കര ശാഖയില്‍ നിന്നും നല്കി.
15 ശതമാനം പലിശ നിരക്കില്‍ 60 മാസത്തേക്കായിരുന്നു വായ്പ. ശമ്പള സര്‍ട്ടിഫിക്കറ്റിനൊപ്പം നല്കിയ 100 രൂപയുടെ മുദ്രപത്രത്തില്‍ വായ്പ എടുത്ത വ്യക്തിയുടെ ഒപ്പു പോലും ഇല്ലെന്നു രേഖകളില്‍ വ്യക്തമായി. 2017 ജൂലൈ 24നു മുന്‍പായി പലിശ സഹിതം തിരികെ അടയ്ക്കണമായിരുന്നു. എന്നാല്‍ 2017 മാര്‍ച്ച് രണ്ടിനുള്ള ബാങ്ക് രേഖകള്‍ പ്രകാരം പലിശയുള്‍പ്പെടെ 28,093 രൂപ മാത്രമാണു സുമയമ്മാള്‍ തിരികെ അടച്ചിട്ടുള്ളത്.
സുമയമ്മാള്‍ ഇന്നലെ 37,000 രൂപയോളം അടച്ചു വായ്പ അവസാനിപ്പിച്ചതായാണു സൂചന. മറ്റൊരാള്‍ എടുത്ത വായ്പയ്ക്കു ജാമ്യമായി ശമ്പള സര്‍ട്ടിഫിക്കറ്റ് നല്‍കുക മാത്രമാണു ചെയ്തതെന്നും അവര്‍ കുടിശിക വരുത്തിയെന്നു ബോദ്ധ്യപ്പെട്ടപ്പോള്‍ താന്‍ വായ്പ അടച്ചു തീര്ക്കുകയായിരുന്നെന്നു സുമയമ്മാള്‍ പറഞ്ഞു.
സഹകരണ വകുപ്പ് ചട്ടങ്ങള്‍ക്കു വിരുദ്ധമായി വായ്പ എടുത്തു കുടിശിക വരുത്തിയ വ്യക്തിയെ അഡ്മിനിസ്ട്രേറ്ററായി നിയോഗിച്ചതു അഴിമതി നടത്തിയവരെ സംരക്ഷിക്കാനാണെന്നാണു ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: