മാന്നാര്‍: അപ്പര്‍ കുട്ടനാട് മേഖലയിലെ എംഎല്‍എമാര്‍ സഹകരിച്ചാല്‍ ചെന്നിത്തല, പള്ളിപ്പാട്, മാന്നാര്‍ ഉള്‍പ്പെടുന്ന അപ്പര്‍ കുട്ടനാട്ടിലെ ഓരു വെള്ള പ്രശ്നം പരിഹരിക്കാമെന്ന് രാജ്യസഭാംഗം സുരേഷ്ഗോപി എംപി പറഞ്ഞു. ചെന്നിത്തലയില്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന യോഗത്തില്‍ കര്‍ഷക പ്രതിനിധികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അപ്പര്‍ കുട്ടനാട്ടിലെ ഏക്കര്‍കണക്കിന് പാടശേഖരം ഓരുവെള്ളം കയറി കൃഷി നശിച്ച് കര്‍ഷകര്‍ ദുരിതത്തിലായ വിവരവും അലപ്പുഴ, കൊല്ലം ജില്ലയിലെ ചില പ്രദേശത്തെ കുടിവെള്ളം ഇല്ലാതാവുകയും ചെയ്ത വിവരമറിഞ്ഞാണ് അപ്പര്‍ കുട്ടനാട് കാര്‍ഷിക വികസന സമിതി ചെയര്മാന് ഗോപന് ചെന്നിത്തലയ്ക്ക് ഒപ്പം കര്‍ഷകരെ കാണുന്നതിനായി സുരേഷ് ഗോപി എംപി എത്തിയത്.
അപ്പര്‍ കുട്ടനാട്ടിലെ 21 പഞ്ചായത്ത്, നാല് മുനിസിപ്പാലിറ്റിയും ഉള്‍പ്പെടുന്ന പ്രദേശത്തെ കാര്‍ഷിക മേഖലയും, നീര്‍ത്തടങ്ങളെ സംരക്ഷിക്കുന്ന തരത്തില്‍ അപ്പര്‍ കുട്ടനാട് കാര്‍ഷിക വികസന സമിതി വിദഗ്ദ്ധരുടെ നേതൃത്വത്തില്‍ തയ്യാറാക്കി നല്കുന്ന വികസന പദ്ധതി കേന്ദ്ര സര്‍ക്കാരിന്റെയും പ്രധാനമന്ത്രിയുടേയും പ്രത്യേക അനുമതി തേടാനായി പാര്‍ലമെന്റില്‍ സമര്‍പ്പിക്കും.
ഈ പദ്ധതിയ്ക്ക് അനുമതി ലഭിച്ചാല്‍ അപ്പര്‍ കുട്ടനാട് പ്രദേശത്തെ കാര്‍ഷിക പ്രശ്നങ്ങള്‍ക്കും, പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കും കുടിവെള്ളമില്ലായ്മയും പൂര്‍ണ്ണമായും പരിഹരിക്കാന്‍ പറ്റുന്ന വലിയ പദ്ധതിയായിരിക്കുമെന്നും എംപി പറഞ്ഞു.
ഓരുവെള്ളം മൂലം പ്രതിസന്ധിയിലായ കര്‍ഷകരെ ആശ്വസിപ്പിക്കാനെത്തിയ സുരേഷ്ഗോപി എംപിക്ക് ചെന്നിത്തല സംയുക്ത പാടശേഖര സമിതി പ്രസിഡന്റ് സാം ചെറിയാന് നിവേദനം സമര്‍പ്പിച്ചു. രാജന് കന്ന്യേത്തറ, ചെന്നിത്തല ഗ്രാമപഞ്ചായത്തംഗങ്ങളായ രമാ ദേവി, ആശാ മോഹന്‍ദാസ്, അജിതാ സുനില്‍, വിവിധ പാടശേഖര സമിതികളുടെ പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: