ന്യൂദല്‍ഹി: ഉത്തര്‍ പ്രദേശിലെ ചരിത്ര വിജയത്തില്‍ മുസ്ലിം സ്വാധീന മേഖലകളിലും ബിജെപി മുന്നേറ്റം. സംസ്ഥാനത്തെ 90 മുസ്ലീം കേന്ദ്രീകൃത മണ്ഡലങ്ങളില്‍ 46ലും ബിജെപി വിജയക്കൊടി പാറിച്ചു. ബിജെപിക്കെതിരെ വ്യാജപ്രചാരണം ഏറെയുണ്ടായ ദാദ്രിയിലും വിരിഞ്ഞത് താമര തന്നെ. സമാജ്വാദി പാര്‍ട്ടിയുടെയും ബിഎസ്പിയുടെയും പ്രീണന രാഷ്ട്രീയത്തെ പുറന്തള്ളിയാണ് മുസ്ലിം സമുദായം ബിജെപിക്കൊപ്പം നിന്നത്. അയോധ്യയിലുള്‍പ്പെടെ മുസ്ലിം സ്ഥാനാര്‍ത്ഥികളെയാണ് ബിഎസ്പി മത്സരിപ്പിച്ചത്. മുസ്ലിങ്ങള്‍ക്ക് പ്രത്യേക പദ്ധതികളായിരുന്നു എസ്പിയുടെ വാഗ്ദാനം. എന്നാല്‍ ഫലം വന്നപ്പോള്‍ തങ്ങള്‍ക്കൊപ്പമുള്ള പരമ്പരാഗത മുസ്ലിം വോട്ടുകള്‍ പോലും ചോര്‍ന്നതിന്റെ ആഘാതത്തിലാണ് രണ്ട് പാര്‍ട്ടികളും.
കലാപം അരങ്ങേറിയ മുസാഫര്‍ നഗറിലെ ആറ് മണ്ഡലങ്ങളിലും ബിജെപി വിജയിച്ചു. കലാപബാധിതരെ സഹായിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാതിരുന്നതില്‍ എസ്പിക്കെതിരെ പ്രതിഷേധമുയര്‍ന്നിരുന്നു. ദിയോബന്ദ്, ബറേലി, ബിജ്നോര്‍, മൊറാദാബാദ് തുടങ്ങിയ മുസ്ലിം സ്വാധീന മേഖലകള്‍ ബിജെപി പിടിച്ചെടുത്തു. എസ്പിയുടെയും ബിഎസ്പിയുടെയും സിറ്റിംഗ് സീറ്റുകളായ ഖതൗലി, മീര്‍പുര്‍, പുര്ഖാസി, ചരത്വാള്‍ എന്നിവിടങ്ങളും ബിജെപിക്കൊപ്പമാണ്. മുസ്ലിം വോട്ടുകള്‍ നിര്‍ണായകമായ പശ്ചിമ യുപി രാഷ്ട്രീയ നിരീക്ഷകരെ ഞെട്ടിച്ച് ബിജെപി തൂത്തുവാരി. കര്‍ഷകരായ മുസ്ലിങ്ങളും ജാട്ട് വിഭാഗവുമാണ് ഇവിടെ ബിജെപിയെ വിജയിപ്പിച്ചത്.
വാരാണസിയിലെ മോദിയുടെ പരിപാടിക്ക് മുസ്ലിങ്ങള്‍ കൂട്ടത്തോടെയെത്തിയത് നേരത്തെ വാര്‍ത്തയായിരുന്നു. തൊഴില്‍രഹിതരായ മുസ്ലിം യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനം നല്കിയ മോദിയുടെ പദ്ധതികള്‍ വാരാണസിയിലും മിര്‍സപുരിലും ബിജെപിയുടെ മുന്നേറ്റത്തിന് കാരണമായെന്നാണ് വിലയിരുത്തല്‍. ഉത്തര്‍ പ്രദേശിലെ ജനങ്ങള്‍ എസ്പിയുടെയും ബിഎസ്പിയുടെയും പ്രീണന രാഷ്ട്രീയത്തെ തിരസ്കരിച്ചതായി ബിജെപി നേതാവ് യോഗി ആദിത്യനാഥ് എംപി പറഞ്ഞു. മുസ്ലിങ്ങള്‍ ബിജെപിക്ക് വോട്ടു ചെയ്യുക അസാധ്യമാണെന്നും തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്നുമാണ് മായാവതിയുടെ ആരോപണം.
മുസ്ലിം സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ബിജെപി ശബ്ദിച്ചെന്ന് അഖിലേന്ത്യാ മുസ്ലിം വനിതാ വ്യക്തിനിയമ ബോര്‍ഡ് പ്രസിഡണ്ട് ഷായിസ്ത അംബര്‍ പ്രതികരിച്ചു. മുസ്ലിങ്ങള്‍ ബിജെപിക്ക് വോട്ടുചെയ്തതില്‍ അത്ഭുതപ്പെടാനില്ല. രണ്ടാംകിട പൗരന്മാരായി പരിഗണിക്കപ്പെടാന്‍ ആഗ്രഹിക്കാത്ത അഭിമാനമുള്ള മുസ്ലിങ്ങളാണ് ബിജെപിക്ക് വോട്ടു ചെയ്തതെന്നും അവര്‍ വ്യക്തമാക്കി. മുത്തലാക്ക് വിഷയം ബിജെപി ഉന്നയിച്ചത് മുസ്ലിം സമുദായത്തെ സ്വാധീനിച്ചെന്നാണ് വിലയിരുത്തല്‍. 19 ശതമാനമാണ് യുപിയിലെ മുസ്ലിം ജനസംഖ്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: