ന്യൂദല്‍ഹി: ഉത്തര്‍പ്രദേശ്, പഞ്ചാബ്, മണിപ്പൂര്‍…മൂന്നു സംസ്ഥാനങ്ങളിലായി മത്സരിച്ചത് 231 സീറ്റുകളില്‍. ഒറ്റ സീറ്റു പോലും കിട്ടിയില്ല…അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു ഫലം പുറത്തു വന്നപ്പോള്‍ ഇടതുപക്ഷം എന്നൊരു സംഭവമേ ചിത്രത്തിലില്ല. ഉത്തരാഖണ്ഡിലും ഗോവയിലും ഇടതുപക്ഷം മത്സരരംഗത്തു തന്നേയുണ്ടായിരുന്നില്ല.
അഞ്ച് സംസ്ഥാനങ്ങളിലും ഇടത് പാര്‍ട്ടികള്‍ക്ക് വട്ടപ്പൂജ്യം. ഭൂരിഭാഗം മണ്ഡലങ്ങളിലും നോട്ടക്കും പുറകിലാണ് ദേശീയ പാര്‍ട്ടികളായ സിപിഎമ്മും സിപിഐയും. ആറിലേറെ ഇടത് പാര്‍ട്ടികള്‍ സംയുക്തമായി തെരഞ്ഞെടുപ്പിനെ നേരിട്ട ഉത്തര്‍ പ്രദേശിലും പഞ്ചാബിലും സ്ഥിതി വ്യത്യസ്തമല്ല. ഇന്ത്യയില്‍ ഇടതു പാര്‍ട്ടികള്‍ക്ക് ഇനി യാതൊരു പ്രസക്തിയുമില്ലെന്ന് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു.
സിപിഎം, സിപിഐ, ഫോര്‍വേര്‍ഡ് ബ്ലോക്ക്, ആര്‍എസ്പി, തീവ്ര ഇടത്പക്ഷക്കാരായ സിപിഐ (എംഎല്), എസ്യുസിഐ എന്നിവരുള്‍പ്പെട്ട സഖ്യം 133 സീറ്റുകളിലാണ് ഉത്തര്‍ പ്രദേശില്‍ മത്സരിച്ചത്. ഒരിടത്തും നിലം തൊട്ടില്ല. 2002ലാണ് സിപിഎം ഇവിടെ അവസാനമായി വിജയിച്ചത്. ആറ് സീറ്റുകള്‍ വരെ യുപിയില്‍ സിപിഎമ്മിന് ഉണ്ടായിട്ടുണ്ട്.
സിപിഎമ്മും സിപിഐയും 14 സീറ്റുകള്‍ വരെ നേടിയിട്ടുള്ള പഞ്ചാബില്‍ ഇത്തവണ 48 സീറ്റിലാണ് ഇടത്പക്ഷം മത്സരിച്ചത്. സിപിഎമ്മിന്റെ ആജന്മശത്രുവായ ആര്‍എംപിയും സഖ്യത്തിലുണ്ടായിരുന്നു. സിപിഐ 23, സിപിഎം 12 സീറ്റുകളില്‍ മത്സരിച്ചു. മുഴുവന്‍ സീറ്റിലും തോറ്റു. മണിപ്പൂരില്‍ അമ്പത് സീറ്റിലാണ് ഇടത്പക്ഷം മത്സരിച്ചത്.
ശ്രദ്ധേമായ മത്സരം പോലും കാഴ്ചവെക്കാനായില്ല. ഇടത്പക്ഷം പിന്തുണച്ച ഇറോം ശര്‍മ്മിളയും ദയനീയമായി തോറ്റു. ഗോവയിലും ഉത്തരാഖണ്ഡിലും ഇടത്പക്ഷം ചിത്രത്തിലേ ഉണ്ടായിരുന്നില്ല. എങ്കിലും 690 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഒരിടത്ത് പോലും ജയിക്കാത്തവരും ദേശീയ പാര്‍ട്ടികളാണ്!.
പ്രതികരിക്കാൻ ഇവിടെ എഴുതുക: