ദേവഭൂമിയായ ഉത്തരാഖണ്ഡില്‍ ചരിത്രവിജയമാണ് ബിജെപി കരസ്ഥമാക്കിയത്. ആകെയുള്ള 70 മണ്ഡലങ്ങളില്‍ 57 സീറ്റുകളിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. ഭരണകക്ഷിയായ കോണ്‍ഗ്രസ് കേവലം 11ല്‍ ഒതുങ്ങിയപ്പോള്‍ രണ്ടു സ്വതന്ത്രരും സംസ്ഥാനത്ത് വിജയിച്ചുകയറി.46.5ശതമാനം വോട്ടുകള്‍ ബിജെപി സംസ്ഥാനത്ത് നേടി. കോണ്‍ഗ്രസ് 33.5 ശതമാനം വോട്ടുകള്‍ മാത്രമാണ് നേടിയത്. ബിഎസ്പിക്ക് 7 ശതമാനവും സ്വതന്ത്രര്‍ പത്തുശതമാനവും വോട്ടുകള്‍ ഇവിടെ നേടി.
ഗഡ്വാള് മേഖലയിലും കുമോണ്‍ മേഖലയിലും ഒരേപോലെ വിജയിക്കാന്‍ ബിജെപിക്ക് സാധിച്ചു. രണ്ട് മേഖലകളിലുമായി മത്സരിച്ച മുഖ്യമന്ത്രി ഹരീഷ് റാവത്തിന് രണ്ട് മണ്ഡലങ്ങളും നഷ്ടമായി. ഹരിദ്വാര്‍ റൂറലിലും കിച്ചയിലും റാവത്ത് ദയനീയമായി തോറ്റു. ബിജെപിയുടെ രാജേഷ് ശുക്ലയാണ് റാവത്തിനെ കിച്ചയില്‍ പരാജയപ്പെടുത്തിയത്.
ബിജെപി നേതാവ് സത്പാല്‍ മഹാരാജ് അടക്കമുള്ളവര്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു കയറി. ബിജെപി സംസ്ഥാന പ്രസിഡന്റ് അജയ് ഭട്ട് കോണ്‍ഗ്രസിന്റെ പരമ്പരാഗത മണ്ഡലമായ റാണിഖേതില്‍ മത്സരിച്ച് പരാജയപ്പെട്ടു. കോണ്‍ഗ്രസിന്റെ പരാജയത്തെ തുടര്‍ന്ന് മുഖ്യമന്ത്രി ഹരീഷ് റാവത്ത് ഗവര്‍ണ്ണര്‍ കെ.കെ പോളിനെ കണ്ട് രാജിക്കത്ത് സമര്‍പ്പിച്ചു. ജനവിധി മാനിക്കുന്നതായും റാവത്ത് പറഞ്ഞു.
വലിയ വിജയം സാധ്യമാക്കിയ ഉത്തരാഖണ്ഡിലെ ബിജെപി പ്രവര്‍ത്തകരെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ദേശീയ അധ്യക്ഷന്‍ അമിത് ഷായും അഭിനന്ദിച്ചു. ഉത്തരാഖണ്ഡ് രാഷ്ട്രീയത്തില്‍ ഇതാദ്യമായാണ് ഇത്രവലിയ മാര്‍ജ്ജിനിലുള്ള വിജയം ഒരു രാഷ്ട്രീയപാര്‍ട്ടിക്ക് ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: