ചങ്ങനാശേരി: നഗരസഭയുടെ പത്തൊന്‍പതാം വാര്‍ഡായ പെരുന്നയില്‍ ആധുനിക സൗകര്യങ്ങളോട് 6.5 കോടി രൂപ മുടക്കി നിര്‍മ്മിക്കാന്‍ അനുമതി ലഭിച്ച അന്താരാഷ്ട്ര സ്റ്റേഡിയം കോംപ്ലക്സ് അട്ടിമറിക്കാന്‍ നീക്കം. പദ്ധതി നടപ്പാക്കപ്പെടുന്ന സ്ഥലം മണ്ണിട്ട്നികത്തുന്നത് തടഞ്ഞുകൊണ്ട് ചിലര്‍ രംഗത്തുവന്നത് ഈ ബൃഹത്പദ്ധതി ഇല്ലാതാക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന ആക്ഷേപം ശക്തമായി.
കെഎസ്ടിപി റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി ലഭിക്കുന്ന മണ്ണ് ഉപയോഗിച്ച് ഇവിടം പദ്ധതിക്കനുയോജ്യമായ നികത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചപ്പോഴാണ് വികസന വിരുദ്ധരും സ്ഥാപിത താല്പര്യക്കാരുമായ ചിലര്‍ പാര്‍ട്ടി കൊടിനാട്ടി മണ്ണ് ഇറക്കുന്നത് തടഞ്ഞത്. പത്തേക്കറോളം വരുന്ന സ്ഥലം നികത്തുന്നതിനായി മണ്ണ് എത്തിച്ചപ്പോഴാണ് വികസന വിരോധികള്‍ തടഞ്ഞത്. നേരത്തെ ഫാത്തിമാപുരത്തുള്ള ഡബിംഗ് യാര്‍ഡിന് നിന്നുള്ള മാലിന്യം ഇവിടെ തള്ളാന്‍ ശ്രമം നടന്നപ്പോള്‍ അനുകൂലമായി നിന്നവരാണ് ഇപ്പോള്‍ മണ്ണിടുന്നതിന് തടസ്സവുമായി നില്‍ക്കുന്നത്.
മുന്‍ ജനപ്രതിനിധിയുടെ നേതൃത്വത്തിലാണ് പണി തടസപ്പെടുത്തി പദ്ധതി തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. സര്‍വ്വകക്ഷി യോഗം വിളിച്ചുകൂട്ടി എല്ലാവരും അംഗീകരിച്ച ശേഷം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതിന്റെ പിന്നില്‍ രാഷ്ട്രീയ താല്പര്യം മാത്രമാണുളളതെന്നാണ് സംശയം. 400ലോഡ് മണ്ണാണ് ഇവിടം നികത്തുന്നതിനായി കണക്കാക്കിയിരുന്നത്. ചിലവ് ഒന്നുമില്ലാതെ സ്ഥലം പദ്ധതിക്കനുയോജ്യമായി നികത്തിക്കിട്ടുന്നതിലൂടെ നഗരസഭയ്ക്ക് ലക്ഷങ്ങള്‍ ലാഭിക്കാന്‍ കഴിയുമായിരുന്നതാണ് ഇല്ലാതാക്കുന്നത്. ഇതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു. വാര്‍ഡ് കൗണ്‍സിലര്‍ പ്രസന്നകുമാരി സ്ഥലം എംഎല്‍എയുടെയും നഗരസഭ ചെയര്‍മാന്റയും അടുത്ത് നിരവധി തവണ പ്രശ്നപരിഹാരത്തിനു സമീപിച്ചെങ്കിലും നടപടിയൊന്നുമില്ല. മണ്ണിറക്കുന്നതിന് അടിയന്തിര ഇടപെടലുകള്‍ സ്ഥലം എം.എല്‍എയും നഗരസഭയും സ്വീകരിക്കണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: