ഉത്തര്‍പ്രദേശിന്റെ എന്നല്ല, അടുത്ത മൂന്ന് ദശാബ്ദങ്ങള്‍ക്കുള്ളിലൊന്നും, ഒരു സംസ്ഥാന തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയും ഇത്ര വലിയ വിജയം നേടിയിട്ടില്ല. നവയുഗത്തിന്റെ ആവശ്യങ്ങള്‍ക്കനുരൂപമായി രാഷ്ട്രീയം പുനര്‍രചിക്കാന്‍ നരേന്ദ്ര മോദിക്കുകഴിഞ്ഞു. അതേസമയം മറ്റ് കക്ഷികള്‍ പഴയ നൂറ്റാണ്ടിന്റെ രാഷ്ട്രീയ വ്യാഖ്യാനങ്ങളാണ് നിരത്തിയത്. വര്‍ഗീയതയും ജാതിയും കുടുംബമഹിമയുമായിരുന്നു ബിജെപിയെ എതിര്‍ത്ത കക്ഷികള്‍ മുന്നോട്ടുവച്ചത്. മുസ്ലിം വോട്ടിനുവേണ്ടി കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും, ബിഎസ്പിയും പരസ്യമായി മത്സരിച്ചു. എന്റെ പാര്‍ട്ടി മുസ്ലിങ്ങള്‍ക്ക് 97 സീറ്റ് മാറ്റിവച്ചു എന്ന് മായാവതി.
തുല്യമായ സീറ്റ് തങ്ങളും നീക്കിവച്ചു എന്ന്, കോണ്‍ഗ്രസിനെയും സമാജ്വാദിയെയും കൂട്ടിവായിച്ചാല്‍ 115 സീറ്റ് മുസ്ലിങ്ങള്‍ക്കുണ്ടെന്ന്, അഖിലേശും രാഹുലും. മുസ്ലിങ്ങള്‍ക്ക് ശവപ്പറമ്പിനായി 1350 കോടി കൊടുത്തപ്പോള്‍, ഹിന്ദുക്കളുടെ ശ്മശാന ഭൂമിക്കായി 500 കോടിയാണ് കൊടുത്തതെന്ന് അഖിലേശ്, ഇതിലുള്ള അസാംഗത്യം, ജനസംഖ്യയിലെ 18 ശതമാനത്തിന് ഇത്രയും വലിയ തുക, 80 ശതമാനം ജനസംഖ്യയുള്ള സമാജത്തിന്, അതിന്റെ മൂന്നിലൊന്ന് തുക അനുവദിച്ചത്, അന്യായമല്ലേ എന്ന് ബിജെപി. ഇതൊക്കെ തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചു. ‘കുറച്ചാള്‍ക്കാര്‍ക്കായി, കുറച്ചുപേരുടെ പുരോഗതി’ ഇതാണ് ബിജെപിയെ എതിര്‍ക്കുന്ന കക്ഷികളുടെ രാഷ്ട്രീയം. അതേസമയം എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടേയും, പുരോഗതിയാണ്, ബിജെപിയുടെ വാഗ്ദാനം എന്ന് മോദി പറഞ്ഞപ്പോള്‍ എല്ലാവരും അത് ചെവിക്കൊണ്ടു. സമാജത്തെ ഒന്നായാണ്, വേര്‍തിരിച്ചല്ല ബിജെപി കാണുന്നതെന്ന സന്ദേശം, എല്ലാ വീട്ടിലുമെത്തിക്കാന്‍ ബിജെപിക്കു കഴിഞ്ഞു.
ജാട്ടുകളും മുസ്ലിങ്ങളും ഒന്നായാല്‍ ഭരിക്കാമെന്ന് മായാവതി കണക്കുകൂട്ടി. യാദവരും മുസ്ലിങ്ങളും ഒന്നായാല്‍ ഭരിക്കാമെന്ന് അഖിലേശും. ജാട്ട്, മുസ്ലിം, യാദവ് ഒരു ഭാഗത്ത്, ബാക്കി എല്ലാവരും ബിജെപിക്കൊപ്പം എന്ന സ്ഥിതി ഇത് സൃഷ്ടിച്ചു.
”ദളിത്, ശോഷത്, വഞ്ചിത്, പീഡിത്” സമാജത്തിനായാണ്, പാവപ്പെട്ടവര്‍ക്കായാണ്, എല്ലാവര്ക്കും, ഒരുപോലെ ന്യായവും വികസനവും ഉറപ്പാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് മോദി ആവര്‍ത്തിച്ച് പറഞ്ഞപ്പോള്‍ അത് സാധാരണ വോട്ടര്‍മാര്‍ വിശ്വസിച്ചു. കഴിഞ്ഞ 32 മാസത്തെ മോദി ഭരണത്തിന്റെ സന്ദേശവും ഇതുതന്നെ.
നോട്ട് നിരോധനം കൂടി കഴിഞ്ഞപ്പോള്‍, പാവങ്ങള്‍ക്കായി പാചകവാതകം എത്തിക്കാന്‍ കഴിഞ്ഞപ്പോള്‍, ജന്‍ധന്‍ യോജന വഴി 25 കോടി ജനങ്ങളെ സമ്പദ്ഘടനയുടെ ഭാഗമാക്കാന്‍ മോദിക്കുമാത്രം കഴിഞ്ഞപ്പോള്‍, ഇതെല്ലാം മോദിയെ പാവങ്ങളുടെ രക്ഷകനും തോഴനുമാക്കി. ഇപ്പോഴത്തെ വിജയം മോദിയുടെ സന്ദേശത്തിന്റെയും, അമിത്ഷായുടെ സംഘടനാ കൗശലത്തിന്റെയും, വിജയമാണ്.
ജനുവരി മാസത്തില്‍ തന്നെ ട്വിറ്ററില്‍ ബിജെപിക്ക് 300 സീറ്റ് കിട്ടുമെന്ന്, ഉത്തര്‍പ്രദേശില്‍ രണ്ടുവട്ടം, യാത്ര ചെയ്ത ശേഷം ഈ ലേഖകന്‍ എഴുതിയിരുന്നു. നാലാഴ്ച മുന്‍പ് ഇത് വീണ്ടും ബിജെപിക്ക് 280 സീറ്റ്, കോണ്‍ഗ്രസിന് 20 ല്‍ താഴെ എന്ന് ഈ ലേഖകന്‍ ട്വിറ്ററില്‍ ആവര്‍ത്തിച്ചു. നോട്ട് നിരോധനം മോദിയുടെ ഏറ്റവും പ്രൗഢമായ സോഷ്യലിസ്റ്റ് നിമിഷമെന്ന് നവംബര്‍ 11 ന് ജന്മഭൂമിയില് എഴുതിയിരുന്നതാണ്. ഇതെല്ലാം ഒട്ടും അതിശയോക്തി അല്ലായിരുന്നു എന്ന് ഇപ്പോഴത്തെ ഫലങ്ങള്‍ തെളിയിക്കുന്നു.
എന്താണ് ഈ ഫലങ്ങളുടെ രാഷ്ട്രീയ സന്ദേശം? ഉത്തര്‍പ്രദേശ് കൈവിട്ടുപോയിരുന്നെങ്കില്‍ 2019 ലെ മോദിയുടെ തിരിച്ചുവരവിനെക്കുറിച്ച് ചോദ്യചിഹ്നങ്ങളുയര്‍ന്നേക്കുമായിരുന്നു. മുന്നോട്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഉറപ്പിനെയും, അത് ബാധിക്കുമായിരുന്നു.
ഇതിലും വലിയ പ്രശ്നം, രാജ്യസഭയിലെ ബിജെപിയുടെ സംഖ്യാബലവും രാജ്യസഭയിലെ നിഷേധാത്മകമായ പ്രതിപക്ഷ നിലപാടും, സര്‍ക്കാരിന്റെ കാര്യക്ഷമതയെ ബാധിക്കുമായിരുന്നു. അടുത്ത ജൂലൈയില്‍ വരാനിരിക്കുന്ന രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകളെയും സ്വാധീനിക്കുമായിരുന്നു, ഈ തെരഞ്ഞെടുപ്പ് ഫലങ്ങള്‍. ഇതിനെല്ലാം, ഇപ്പോള്‍ സ്ഥായിയായ പരിഹാരവും ബിജെപിക്കനുകൂലമായ പരിണാമവുമായി 2017 ലെ ആദ്യത്തെ ജനവിധി. ഇനി ബിജെപിക്ക്, രാജ്യസഭയില്‍ അംഗബലം കൂട്ടാം. ഇഷ്ടപ്പെട്ടവരെ രാഷ്ട്രപതിയും ഉപരാഷ്ട്രപതിയുമാക്കാം. മോദിയുടെ നേതൃത്വശൈലിയെക്കുറിച്ച് ഇനി ആര്‍ക്കും ചോദ്യചിഹ്നങ്ങള്‍ ഉയര്‍ത്താനാവില്ല. ഇനി ഈ വര്‍ഷാവസാനം ഹിമാചലിലും ഗുജറാത്തിലും നടക്കാനിരിക്കുന്ന, നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപിക്കനുകൂലമായ സാഹചര്യമുണ്ടാക്കാന്‍ ഇത് സഹായിക്കും. അടുത്തവര്‍ഷം ആദ്യം നടക്കാനുള്ള കര്‍ണാടക തെരഞ്ഞെടുപ്പിനെയും ഇത് ബിജെപിക്കനുകൂലമാക്കും.
2014 നു ശേഷം, വീണ്ടും യുപി നിയമസഭയില്‍ ഏറ്റവും കുറച്ച് മുസ്ലിം എംഎല്‍എമാര്‍ തെരഞ്ഞെടുക്കപ്പെടുന്ന തെരഞ്ഞെടുപ്പാണിത്. ബിജെപിയെ തോല്പ്പിക്കാനായി തന്ത്രപൂര്‍വം വോട്ടുചെയ്താലുണ്ടാകുന്ന ഫലമിതാണെന്ന് വേണ്ടവര്‍ക്ക് മനസ്സിലാക്കാം. മുംബൈ കോര്‍പ്പറേഷനില്‍, ബിജെപിയും, ശിവസേനയും മാറിനിന്ന് പരസ്പരം മത്സരിച്ചപ്പോഴും ഇതേ അനുഭവം അവിടെയുമുണ്ടായി. ഇന്ത്യന്‍ രാഷ്ട്രീയം ഹിന്ദു കേന്ദ്രിതമാവുകയാണിവിടെ. ഇതൊരുപക്ഷെ, മാറിചിന്തിക്കാനും, ബിജെപിയെ സ്വന്തം പാര്‍ട്ടിയായി കരുതാനും, ഒരു വിഭാഗം മുസ്ലിം വോട്ടര്‍മാരെ പ്രേരിപ്പിച്ചേക്കാം. മുസ്ലിം വര്‍ഗീയതയെ ഊട്ടിവളര്‍ത്തി, അവരെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ച്, സാമ്പത്തികവും സാമൂഹികവും വിദ്യാഭ്യാസപരമായും മുന്നേറാന്‍ അനുവദിക്കാത്ത രാഷ്ട്രീയക്കാരെ തിരിച്ചറിയാന്‍, ഈ ഫലം സഹായിച്ചേക്കും.
മണിപ്പൂരില്‍ ബിജെപിയുടെ വിജയം ശ്രദ്ധേയമാണ്. മണിപ്പൂരില്‍ 2012 ല്‍ ബിജെപിക്ക് ഒറ്റ സീറ്റ് പോലുമില്ലായിരുന്നു. ഉത്തരാഖണ്ഡിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷമാണ് ബിജെപിക്ക്. ഇതും ആദ്യമായാണ്. ഗോവയിലും പഞ്ചാബിലും കേജ്രിവാളിന്റെ പാര്‍ട്ടിയുടെ പരാജയം, ജനങ്ങള്‍ക്ക് ആശ്വാസം തന്നെ. വര്‍ഗീയതയും വിഘടനവാദവും രാഷ്ട്രീയമാക്കിയ പാര്‍ട്ടിയാണ് കേജ്രിവാളിന്റേത്. ഈ പരാജയം അടുത്തമാസം ദല്‍ഹിയില്‍ വരാന്‍ പോകുന്ന കോര്പ്പറേഷന് തെരഞ്ഞെടുപ്പിലും ബിജെപിക്ക് അനുകൂല സാഹചര്യം സൃഷ്ടിച്ചേക്കും.
രണ്ടുവര്‍ഷംകൊണ്ട് മോദിയെ മുട്ടുകുത്തിക്കാമെന്ന് ധരിച്ചവര്‍ക്ക് തെറ്റുപറ്റി. കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങളെ പരിഹസിച്ച്, മോദി ഒരു താല്‍ക്കാലിക പ്രതിഭാസമാണെന്നും, 2014 ഒരു ഒറ്റപ്പെട്ട സംഭവമാണെന്നും ഇതൊരു രാഷ്ട്രീയ വഴിത്തിരിവല്ലെന്നും, സ്ഥാപിക്കാന്‍ ശ്രമിച്ചവര്‍ക്ക് തെറ്റുപറ്റി. ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന സമ്മതിദായകരുടെ ഹൃദയത്തുടിപ്പുകളുടെ രാഷ്ട്രീയാവിഷ്കാരമായിരുന്നു 2014 ലെ ജനവിധിയെന്നും, ഇത് ഇന്ത്യന്‍ രാഷ്ട്രീയത്തിന് നല്കിയ വഴിത്തിരിവ് സ്ഥായിയാണെന്നും, ഉത്തര്‍പ്രദേശ് തെളിയിച്ചു. ഈ യാഥാര്‍ത്ഥ്യവുമായി താദാത്മ്യം പ്രാപിക്കാന്‍ രാഷ്ട്രീയ കക്ഷികള്‍ക്ക് കഴിയണം. അല്ലെങ്കില്‍ കോണ്‍ഗ്രസിനെപ്പോലെ ഓരോ സംസ്ഥാനത്തും തിരിച്ചടി നേരിടേണ്ടിവരും. ഉത്തര്‍പ്രദേശ് രാഷ്ട്രീയം, ജാതിക്കും വര്‍ഗീയതക്കും അതീതമായി വികസനത്തിന്റെ പാതയിലൂടെ മുന്നേറുമെന്ന സന്ദേശവുമാണിത്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അതിരഥിയായി മോദി. അദ്ദേഹത്തെ വെല്ലാന്‍ മറ്റൊരു നേതാവില്ല.
(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ്
ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: