എല്ലാവരും സുഖമാണാഗ്രഹിക്കുന്നത്. സുഖം ലഭിക്കുന്നതിനായി പ്രവര്‍ത്തിക്കുമ്പോഴൊക്കെ എല്ലാവരേയും ആശ്ലേഷിക്കുന്നത് ദുഃഖമാണുതാനും. സുഖത്തിനായി പ്രവര്‍ത്തിക്കുന്നതൊക്കെയും സുഖം തരുന്നില്ല എന്നുതന്നെയല്ല, ദുഃഖം നല്കുകയു ചെയ്യുന്നു. ആഹാരം കഴിക്കുന്നത് ക്ഷീണമെന്ന ദുഃഖം മാറ്റാനാണ്. പക്ഷേ, ക്ഷീണം ആലസ്യത്തിന് വഴിമാറുകയും, രോഗജന്യമായ അസ്വസ്ഥതകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. ക്രമംവിട്ടു കഴിച്ചുപോയാല്‍ അജീര്‍ണ്ണവും ഉദരവ്യാധികളുമുണ്ടാക്കുന്നു. വിദ്യാഭ്യാസം ചെയ്യണം. ഫലം ദുഃഖവും ഉല്‍കണ്ഠയും തര്‍ക്കവും അസ്വസ്ഥതയുമാണ്. പണം ഉണ്ടായാല്‍ ദുഃഖനിവൃത്തിയുണ്ടാകുമെന്നു വിശ്വസിച്ചുകൊണ്ട് ജോലി തേടുന്നു. കിട്ടിക്കഴിഞ്ഞാല്‍ മതിയാവോളം ഉറങ്ങാന്‍പോലും പറ്റാതെ, ഭക്ഷണം കഴിക്കാന്‍പോലും സമയം ലഭിക്കാതെ സ്വസ്ഥത നഷ്ടപ്പെടുന്നു. വിവാഹം കഴിച്ചാല്‍ സുഖം ലഭിക്കുമെന്നു കരുതി. കഴിച്ചപ്പോള്‍ ദുരിതങ്ങളുടെ ഘോഷയാത്രയായി. ഭാര്യ ഭര്‍ത്താവില്‍നിന്നും, ഭര്‍ത്താവ് ഭാര്യയില്‍നിന്നും പ്രതീക്ഷിക്കുന്നത് സുഖമാണ്. രണ്ടുപേരുടെയും ആവശ്യവും ലക്ഷ്യവും സുഖമായതിനാല്‍ രണ്ടുപേര്‍ക്കും അത് കിട്ടുന്നില്ലെന്നുതന്നെയല്ല, ദുഃഖങ്ങളുടെ നിലയ്ക്കാത്ത പ്രവാഹമാണ് ലഭിക്കുന്നത്.
എന്തുകൊണ്ടിങ്ങനെ?
അതാണ് ജീവിതം. പ്രാരബ്ധങ്ങള്‍ നിറഞ്ഞ നൂലാമാലകളുടെ പിണഞ്ഞ കെട്ടുകളഴിക്കാന്‍ ശ്രമിച്ചുകൊണ്ട് കൂടുതല്‍ കൂടുതല്‍ കുരുക്കുകള്‍ സൃഷ്ടിച്ചുകൊണ്ട് എട്ടുകാലിയെപ്പോലെ സ്വന്തം ജീവനില്‍നിന്നും ഉതിര്‍ക്കുന്ന നൂലില്‍ വലകള്‍ നെയ്ത് ഉദരപൂരണത്തിനായി ഇരകള്‍ വീഴുന്നതും കാത്തിരിക്കുന്നു. ഏകാന്തത ഒഴിവാക്കാനും സുഖം പ്രതീക്ഷിച്ചുകൊണ്ടും ഇണചേരുന്നു. ഇണ ഇണയെ വിഴുങ്ങുന്നു. നിലനില്‍പ്പ് ആഗ്രഹിക്കുന്ന മനുഷ്യന് ഇണയില്‍ സുഖത്തിനുവേണ്ടി സ്വയം ബന്ധനസ്ഥനായി ദുഃഖം സുഖമാണെന്ന് ഭാവിച്ചുകൊണ്ട്, ആവര്‍ത്തിച്ചുള്ള ദുഃഖത്തിന്റെ കമ്പളങ്ങളെ വാരിപ്പുണര്ന്നുകൊണ്ട് സുഖം എന്താണെന്നറിയാന്‍പോലും കഴിയാതെ മോഹച്ചുഴിയില്‍പ്പെട്ട് അവിരാമം സുഖം ആഗ്രഹിച്ചുകൊണ്ടിരിക്കെ അത്യന്തവിസ്മൃതിയാകുന്ന മരണത്തിനിരയാകുന്നു. സുഖം നേടിയില്ലെന്നു മാത്രമല്ല, സുഖം എന്താണെന്നറിയാന്‍പോലുമാകാതെ അന്ത്യശ്വാസം വലിച്ചുകൊണ്ട് ജീവിതത്തിനു വീഴുന്ന വിരാമംപോലും തിരിച്ചറിയാതെ സുഖേച്ഛയുടെ കൂടാതെ ശരീരം നഷ്ടമാകുന്നു.
തീര്‍ന്നോ?
ഇല്ല.
വീണ്ടും സുഖം തേടിയലയുന്നു. കര്‍മ്മങ്ങളുടെ വാസനകളും പേറി ഒരു ശരീരംകൂടി കിട്ടിയാല്‍ സുഖമനുഭവിക്കാം; പുനര്‍ജനി ഒഴിവാക്കത്തക്കവണ്ണം ജീവിക്കാം എന്നുള്ള തീവ്രാഭിലാഷങ്ങളോടെ ശരീരം ലഭിക്കാനുള്ള മാര്‍ഗ്ഗം തേടിയലയുന്നു. പ്രാരബ്ധങ്ങളുടെ കണക്കുകള്‍ ആ പ്രയാണത്തെ ചിട്ടപ്പെടുത്തുന്നു. മനസ്സിന്റെ താളങ്ങള്‍ക്കനുസരിച്ച് അടിഞ്ഞുകൂടിയ പ്രാരബ്ധങ്ങള്‍ അനുഭവിക്കാനുതകുന്ന ശരീരം സ്വയം തേടുന്നു. നാനായോനികളിലൂടെ ജനിച്ചും മരിച്ചും, കൊന്നും തിന്നും പ്രാരബ്ധങ്ങള്‍ അനുഭവിക്കാനുതകുന്ന ശരീരം സ്വയം തേടുന്നു. നാനായോനികളിലൂടെ ജനിച്ചും മരിച്ചും, കൊന്നും തിന്നും പ്രാരബ്ധങ്ങളുടെ വിഴുപ്പുകളലക്കി തെളിക്കുന്നതിനിടയില്‍ വീണ്ടും ഒരു മനുഷ്യജന്മം.
‘പുനരപിജനനം പുനരപിമരണം
പുനരപിജനനീ ജഠരേ ശയനം
ഇഹസംസാരേ ഖലു ദുഃസ്താരേ
കൃപയാ പാരേ പാഹിമുരാരേ.’
ആവശ്യമുള്ളത് തിരഞ്ഞെടുക്കാം. വിവേകമുണ്ട്. ബുദ്ധിയുണ്ട്. വിവേകവും ബുദ്ധിയും ഉപയോഗിച്ച് മുമുക്ഷത്വം നേടാം. പക്ഷേ, പ്രയോഗിക്കണം. അതിനൊരു മാര്‍ഗ്ഗമേയേള്ളൂ; വിരാഗം. രാഗമില്ലാതിരിക്കുക. അനാസക്തിയാണ് വിരാഗത്തിന്റെ അവസ്ഥയിലേക്ക് നയിക്കുക.
ശരീരമെടുത്താല്‍ കര്‍മ്മം ചെയ്തേ കഴിയൂ. കിട്ടിയാല്‍ കിട്ടിയത് നിലനിര്‍ത്തണമെന്ന വാഞ്ഛ. അനുസ്യൂതം നടക്കുന്ന കര്‍മ്മവിപാകങ്ങളുടെ ആവരണവിക്ഷേപങ്ങള്‍ അതിന്റെ ഭാഗമാണ്. എങ്കിലും രാഗത്തോടെ അല്ലാതായാല്‍ അനാസക്തിയായി. അപ്പോള്‍ ഒന്നും ബാധിക്കുന്നില്ല. താമരയിലയില്‍ മഴത്തുള്ളികള്‍ വീണാലെന്നതുപോലെ. അല്ലെങ്കില്‍ മനസ്സില്‍ ഹൃദയഗ്രന്ഥികള്‍ കൂട്ടിക്കെട്ടിക്കൊണ്ട് പ്രാരബ്ധം ജനിക്കും. അതൊഴിവാകണമെങ്കില്‍ സത്യവസ്തുവിനെക്കുറിച്ചുള്ള അറിവുണ്ടാകണം. അതാണ് ജ്ഞാനം. ശരീരസംബന്ധിയായിട്ടുള്ള അറിവുമുഴുവന്‍ വിജ്ഞാനമാണ്. വിജ്ഞാനം പ്രേയസ്സു നല്‍കും. ജ്ഞാനം ശ്രേയസ്സു നല്‍കും.
രണ്ടു മാര്‍ഗ്ഗങ്ങള്‍; പ്രേയോ മാര്‍ഗ്ഗവും ശ്രേയോ മാര്‍ഗ്ഗവും. ഏത് സ്വീകരിക്കണം എന്നത് വ്യക്ത്യധിഷ്ഠിത സ്വാതന്ത്ര്യമാണ്.
പ്രേയോഗമാര്‍ഗ്ഗം സ്വീകരിച്ചാല്‍ കുടിലത വര്‍ധിക്കും. രജോഗുണവും തമോഗുണവും അധികരിച്ച് ഭൗതികസുഖാധിക്യത്തിനുതകുന്ന സമ്പത്തും വിഷയങ്ങളും സ്വന്തമാക്കി സുഖഭോഗങ്ങളില്‍ നീന്തിത്തുടിച്ച് കൈകാലുകളുള്‍പ്പെടെയുള്ള അവയവങ്ങള്‍ കുഴഞ്ഞുമരിക്കാം. അന്ത്യമില്ലാത്ത തമസ്സിനെ വാരിപ്പുണര്‍ന്ന് ആര്‍ത്തട്ടഹസിച്ചുള്ള ആ ജീവിതമാണ് രാക്ഷസം. അങ്ങനെയുള്ളവര്‍ക്ക് താനാഗ്രഹിക്കുന്നതൊക്കെയും ശരിയാണ്. തന്റെ ആഗ്രഹങ്ങള്‍ക്ക് എതിരുനില്‍ക്കുന്നവരൊക്കെ ശത്രുക്കളാണ്. അവരെ വിദ്വേഷിച്ചും നശിപ്പിച്ചും നിഗ്രഹിച്ചുംകൊണ്ട് ജീവിതം പുലര്‍ത്തുന്നവരാണ് രാക്ഷസന്മാര്.
അവരുടെ വേദം ധര്‍മ്മമല്ല; അധര്‍മ്മമാണ്.
ധാരയതി ഇതി ധര്‍മ്മം എന്നാണ് വ്യുല്‍പ്പത്തി.
നിലനിര്‍ത്തുന്നതെന്താണോ അതാണ് ധര്‍മ്മം.
താന്‍ നിലനില്‍ക്കുന്നതിനോടൊപ്പം, തന്നോടൊപ്പമുള്ളവരേയും നിലനില്ക്കാന് അനുവദിക്കുക എന്നതാണ് ഇതിന്റെ പൊരുള്‍. മറ്റുള്ളവരെ നിലനില്‍ക്കാനനുവദിക്കാതെ തന്റെ സ്വാര്‍ത്ഥത പുലര്‍ത്തിയെടുക്കാനുള്ള ശ്രമവും സിദ്ധാന്തവും അധര്‍മ്മമാകുന്നു.
‘അവനവനാത്മ സുഖത്തിനാചരിക്കുന്നവ
അപരന്നു ഗുണത്തിനായ് വരേണം.’
ധര്‍മ്മത്തിന്റെ ലളിതമായ മലയാള ഗുരവാക്യമാണിത്.
വിഷയഗ്രാഹ്യശക്തി ഇന്ദ്രിയങ്ങള്‍ക്കാണ്. അവര്‍ വിഷയങ്ങളെ പ്രകാശിപ്പിച്ച് ജീവന് അനുഭവവേദ്യമാക്കുന്നതുകൊണ്ട് അവരെ ദേവന്മാര് എന്ന് സംബോധന ചെയ്യുന്നു. വിഷയങ്ങള്‍ തനിക്ക് ഹിതകരമാണെന്നോ അല്ലെന്നോ നിര്‍ണയിക്കുന്നത് അന്തഃകരണത്തിന്റെ ചാതുര്‍വിദ്ധ്യ-ഘടകങ്ങളിലൊന്നായ ബുദ്ധിയാണ്. മനസ്സ് ചിത്തം ബുദ്ധി അഹങ്കാരം എന്നീ നാലുഘടകങ്ങള്‍ ചേര്‍ന്നതാണ് അന്തകരണം. ചിത്തത്തില്‍ ഉദിക്കുന്ന വികാരങ്ങളെ ബുദ്ധിയോടെ പൂര്‍ണ നിയന്ത്രണത്തിലാക്കണം. അനന്തരം അഹങ്കാരത്തില്‍ വിലയിപ്പിച്ച് മനസ്സില്‍ പൂര്‍ണമാക്കി അന്തഃകരണത്തില്‍ നിറയ്ക്കണം.
9447441653
പ്രതികരിക്കാൻ ഇവിടെ എഴുതുക: