തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്കില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന് എംഎല്‍എ. പ്രവര്‍ത്തകരെ ചലിപ്പിക്കാന്‍ കഴിയുന്ന പുതിയൊരാള് നേതൃത്വത്തില്‍ വരണം. ഗ്രൂപ്പിന് അതീതമായി വേണം പ്രസിഡന്റിനെ തിരഞ്ഞെടുക്കാനെന്നും മുരളീധരന് പറഞ്ഞു.
ഗ്രൂപ്പ് യാഥാര്‍ഥ്യമാണങ്കിലും ഗ്രൂപ്പ് നോക്കി പ്രസിഡന്റിനെ തീരുമാനിച്ചാല്‍ യുപിയിലെ സ്ഥിതിയായിരിക്കും കേരളത്തില്‍. പാര്‍ട്ടി ഉണ്ടെങ്കില്‍ മാത്രമേ ഗ്രൂപ്പ് ഉണ്ടാവൂ. പാര്‍ട്ടി രക്ഷപ്പെടണമെങ്കില്‍ ശക്തമായ നേതൃത്വം വേണം. ഹൈക്കമാന്‍ഡ് തീരുമാനത്തെ പിന്തുണയ്ക്കുകയാണ് വേണ്ടത്.
പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ കെപിസിസി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുമോ എന്നു ചോദിച്ചപ്പോള്‍, ഞാന്‍ ഇതില്‍ കക്ഷിയല്ല എന്നായിരുന്നു പ്രതികരണം. ഒരിക്കല്‍ ഈ സ്ഥാനത്ത് ഇരുന്നതാണ്. ചെയ്യാവുന്ന കാര്യങ്ങള്‍ അന്ന് ചെയ്തതാണ്. ഇനി പുതിയ ആള്ക്കാര് വരട്ടേ എന്നും മുരളീധരന് വ്യക്തമാക്കി.
സോണിയ ഗാന്ധി വിദേശത്ത് നിന്ന് തിരിച്ചെത്തിയാലുടന്‍ ചര്‍ച്ചകള്‍ തുടങ്ങുമെന്നും താല്‍ക്കാലിക ചുമതല നല്‍കുന്നത് സംബന്ധിച്ച് ഈയാഴ്ച തന്നെ തീരുമാനമുണ്ടാകുമെന്നും മുരളീധരന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: