പത്തനാപുരം: വേനല്‍ കടുത്ത് കുടിവെള്ളക്ഷാമം രൂക്ഷമായ സാഹചര്യത്തിലും ജല അതോറിട്ടിയുടെ പൈപ്പ് പൊട്ടി ജലം പാഴായി. പത്തനാപുരത്ത് പുതുതായി പ്രവര്‍ത്തനം ആരംഭിച്ച വാട്ടര്‍ അതോറിട്ടി ഓഫീസിന് മുമ്പിലായാണ് പൈപ്പ് പൊട്ടി ജലം പാഴായത്.
പത്ത് മണിക്കൂറിന് ശേഷവും പൈപ്പിന്റെ ചോര്‍ച്ച പരിഹരിച്ചിരുന്നില്ല. റോഡിലെ അറ്റകുറ്റപ്പണികള്‍ക്കായി ജെസിബി ഉപയോഗിച്ച് മണ്ണ് മാന്തുന്നതിനിടെയാണ് പൈപ്പ് പൊട്ടിയത്. പൈപ്പ് പൊട്ടിയ വിവരം നാട്ടുകാര്‍ വാട്ടര്‍ അതോറിട്ടി ഓഫീസില്‍ അറിയിച്ചെങ്കിലും മണിക്കൂറുകളോളം വെള്ളം ഒഴുകി.
സമീപത്തെ തോട്ടിലേക്കാണ് വെള്ളം ഒഴുകിയത്. കഴിഞ്ഞ ആഴ്ച പുതുതായി ആരംഭിച്ച വാട്ടര്‍ അതോറിട്ടി ഓഫീസിന്റെ ഉദ്ഘാടനത്തിനായി എത്തിയ വകുപ്പ് മന്ത്രി ജലം പാഴാകുന്നത് വാട്ടര്‍ അതോറിട്ടി ഓഫീസില്‍ അറിയിച്ചാല്‍ വേഗത്തില്‍ ശരിയാക്കാനുള്ള സംവിധാനങ്ങള്‍ ഉണ്ടെന്ന് പറഞ്ഞിരുന്നു. കാര്യങ്ങള്‍ പ്രസംഗത്തില്‍ മാത്രമല്ലെന്നും പ്രവൃത്തിയിലില്ലെന്നും തെളിയുകയാണ് ഇവിടെ.
വിവിധ സ്ഥലങ്ങളില്‍ പൈപ്പ് തകരാറിലായി ലിറ്റര്‍ കണക്കിന് ജലം പാഴാകുന്നത് നിത്യ സംഭവമാണ്. റോഡ് പണിക്കും ടെലിഫോണ്‍ കേബിള്‍ ഇടുന്നതിനുമായും ജെസിബി ഉപയോഗിക്കുമ്പോള്‍ വാട്ടര്‍ അതോറിട്ടിയുടെ അനുവാദം വാങ്ങണമെന്ന നിയമവും പലപ്പോഴും പാലിക്കപ്പെടുന്നില്ലെന്നും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: