ന്യൂദല്‍ഹി: ബിജെപി നേടിയ വന്‍ വിജയത്തിന്റെ മുഴുവന്‍ ക്രെഡിറ്റും പ്രധാനമന്ത്രി നരേന്ദ്രമോദിക്കു നല്കി വിദേശ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. മോദി ഇന്ത്യയുടെ ഏക നേതാവ് എന്ന തലത്തിലായെന്നും നോട്ടു പിന്‍വലിക്കലിനുള്ള അംഗീകാരമാണെന്നും വീണ്ടും പ്രധാനമന്ത്രി പദത്തില്‍ രണ്ടാം ടേം എന്ന മോദിയുടെ ശ്രമങ്ങള്‍ക്ക് കരുത്തു പകരുന്ന വിജയം എന്നിങ്ങനെ വിവിധ തരത്തിലാണ് വിദേശ മാധ്യമങ്ങള്‍ ബിജെപിയുടെ വിജയത്തെ കണ്ടത്.
അസാധാരണ നേട്ടം-ന്യൂയോര്‍ക്ക് ടൈംസ്
2019ല്‍ മോദി വീണ്ടും പ്രധാനമന്ത്രിയാവാനുള്ള എല്ലാ സാധ്യതകളും തെളിഞ്ഞിരിക്കുന്നു എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നത്. രാജ്യവ്യാപകമായി ഒറ്റ നേതാവ് എന്ന പ്രതീതി മോദി സൃഷ്ടിച്ചുകഴിഞ്ഞു എന്ന് പത്രം വിലയിരുത്തുന്നു. അസാധാരണമായ നേട്ടം എന്നാണ് ഗീത ആനന്ദ് തയാറാക്കിയ റിപ്പോര്‍ട്ടില്‍ വിജയത്തെ വിശേഷിപ്പിക്കുന്നത്. രാഷ്ട്രീയ നിരീക്ഷകന് അശോക് മാലിക്, കിങ് കോളെജിലെ പ്രഫസറും അന്താരാഷ്ട്ര ബന്ധങ്ങളില്‍ വിദഗ്ധനുമായ ഹര്‍ഷ് പന്ത് എന്നിവരുടെ അഭിപ്രായങ്ങള്‍കൂടി ക്രോഡീകരിച്ചിട്ടുണ്ട് ഈ റിപ്പോര്‍ട്ടില്‍.
പ്രാദേശിക നേതാക്കന്മാരുടെ അഭാവത്തില്‍ രാജ്യത്താകെ ഏക നേതാവ് എന്ന അവസ്ഥ സൃഷ്ടിച്ചിരിക്കുന്നു മോദി. നോട്ടു പിന്‍വലിക്കലിനെ സാമ്പത്തിക കാര്യം എന്നതിനപ്പുറം രാഷ്ട്രീയ പ്രശ്്നമായാണ് മോദി അവതരിപ്പിച്ചത്. കള്ളപ്പണത്തിനെതിരായ പോരാളിയാണ് താന്‍ എന്ന പ്രതിച്ഛായയുണ്ടാക്കാന്‍ മോദിക്കു കഴിഞ്ഞു. റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതിച്ഛായക്കു കോട്ടമില്ല, അഴിമതി ആരോപണമില്ല-ഗാര്ഡിയന്
മോദിയുടെ നയങ്ങള്‍ക്ക് വിശാലമായ അംഗീകാരം ലഭിച്ചിരിക്കുന്നു എന്നാണ് ഗാര്ഡിയന് പത്രം അഭിപ്രായപ്പെട്ടത്. രാജ്യത്തിന്റെ പല ഭാഗത്തും പണത്തിനു ക്ഷാമമുണ്ടായിരുന്നു. എന്നാല്‍ കോടീശ്വരന്മാര് പൂഴ്ത്തി വെച്ചിരിക്കുന്ന കള്ളപ്പണം പുറത്തുകൊണ്ടുവരാനുള്ള തന്റെ ശ്രമത്തെ പിന്തുണക്കുക എന്ന മോദിയുടെ ആവശ്യത്തിനൊപ്പമാണ് ജനങ്ങള്‍ എന്ന് തെരഞ്ഞെടുപ്പു ഫലം തെളിയിച്ചിരിക്കുന്നു, ഗാര്‍ഡിയനിലെ മൈക്കിള്‍ സാഫിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിച്ഛായക്കു കോട്ടമില്ല, അഴിമതി ആരോപണമില്ല. നയങ്ങളോടു യോജിക്കുന്നവരും അല്ലാത്തവരും ഒരു കാര്യത്തില്‍ യോജിക്കുന്നു, നയങ്ങള്‍ നടപ്പാക്കുന്നതിലെ അദ്ദേഹത്തിന്റെ പ്രതിബദ്ധതയോട്. 24 മണിക്കൂറും ജോലി ചെയ്യുന്ന ഒരാള്‍, ചോരാത്ത ഊര്ജത്തിനുടമ…എന്നിങ്ങനെയാണ് ഗാര്‍ഡിയനിലെ റിപ്പോര്‍ട്ടില്‍ മോദിയെ വിശേഷിപ്പിക്കുന്നത്. ഒറ്റ മുസ്ലീം സ്ഥാനാര്‍ഥിക്കും സീറ്റു നല്‍കിയില്ല, ഹിന്ദുത്വ അജണ്ടയുയര്ത്തുന്നു എന്നീ ആരോപണങ്ങള്‍ക്കിടയിലും ഉത്തര്‍പ്രദേശിലെ മുസ്ലീം മേഖലയില്‍ നേടിയ വിജയം സവിശേഷമാണെന്നും ഗാര്ഡിയന് അഭിപ്രായപ്പെട്ടു.
ഇന്ദിരാഗാന്ധിക്കു ശേഷം മോദി-ബിബിസി
ചരിത്ര വിജയം എന്നാണ് ബിബിസിയുടെ വിശേഷണം. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ കേന്ദ്ര ധ്രുവം ബിജെപിയായി മാറിയിരിക്കുന്നു എന്നാണ് ബിബിസിയുടെ ഇന്ത്യയിലെ പ്രതിനിധി സൗത്തിക് ബിസ്വാസ് തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രതിപക്ഷം മങ്ങി. രാജ്യസഭയിലും മുന്നിലെത്തിയത് ബിജെപിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. അടുത്ത പൊതുതെരഞ്ഞെടുപ്പിലും മുന്‍തൂക്കം മോദിക്കു തന്നെ എന്നു വ്യക്തമായിരിക്കുന്നു.
മോദി വീണ്ടും അധികാരത്തിലെത്തും എന്നുറപ്പിക്കുന്നു ബ്ലൂംബെര്‍ഗ് ഡോട്ട് കോമിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ദിരാഗാന്ധിക്കു ശേഷം രാജ്യത്തിന്റെ മുക്കിലും മൂലയിലും സ്വീകാര്യത കിട്ടിയ നേതാവ് എന്നാണ് ബ്ലൂംബെര്‍ഗ് മോദിയെ വിശേഷിപ്പിക്കുന്നത്. അടുത്ത പൊതു തെരഞ്ഞെടുപ്പു മുന്നില്‍ക്കണ്ടുള്ള തീരുമാനങ്ങള്‍ വരും മാസങ്ങളില്‍ പ്രതീക്ഷിക്കാം. നയങ്ങള്‍ രൂപീകരിക്കാനും നടപ്പാക്കാനും മാത്രമല്ല ജനങ്ങളെ അതു ബോധ്യപ്പെടുത്താനും മോദിക്കും ടീമിനും അറിയാം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: