ചേര്‍ത്തല: താലൂക്ക് ഓഫീസ് താല്‍ക്കാലിക കെട്ടിട നിര്‍മാണത്തില്‍ അഴിമതിയെന്ന് പരാതി, വിജിലന്‍സ് അന്വേഷണം തുടങ്ങി. റസ്റ്റ് ഹൗസ് കോമ്പൗണ്ടില്‍ നിര്‍മിച്ച കെട്ടിടത്തെ ചൊല്ലിയാണ് അഴിമതി ആരോപണം ഉയര്‍ന്നിരിക്കുന്നത്.
താലൂക്ക് ഓഫീസ് കെട്ടിടം പുനര്‍നിര്‍മിക്കുന്നത് വരെ താല്‍ക്കാലികമായി ഓഫീസ് പ്രവര്‍ത്തിക്കുന്നതിനായാണ് ഒരു കോടി അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് റെസ്റ്റ് കോമ്പൗണ്ടില്‍ കെട്ടിടം നിര്‍മിച്ചത്. പൊതുമരാമത്ത് വകുപ്പിനായിരുന്നു നിര്‍മാണ ചുമതല. മിനി സിവില്‍ സ്റ്റേഷന്റെ അനക്സ് നിര്‍മിക്കുന്നതിനും നിലവില്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക് ഓഫീസ് കെട്ടിടം താല്‍ക്കാലികമായി മാറ്റി സ്ഥാപിക്കുന്നതിനും കെട്ടിടം കണ്ടെത്താന്‍ 2012 ലാണ് തീരുമാനിച്ചത്.
ഇതിനനുയോജ്യമായ വാടകകെട്ടിടങ്ങള്‍ കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് ടിബിയോട് ചേര്‍ന്ന് കെട്ടിടം നിര്‍മിക്കാന്‍ ധാരണയായത്. സര്‍ക്കാര്‍സര്‍വീസില്‍ നിന്ന് വിരമിച്ചയാള്‍ക്ക് കരാറ് നല്‍കിയെന്നും കെട്ടിടത്തിന്റെ നിര്‍മാണത്തില്‍ ക്രമക്കേടുണ്ടെന്നും കാട്ടി പൊതുപ്രവര്‍ത്തകനായ വേളോര്‍വട്ടം ശശികുമാറാണ് പരാതി നല്‍കിയത്. വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദ്ദേശപ്രകാരം ആലപ്പുഴയിലെ വിഭാഗമാണ് അന്വേഷണം നടത്തുന്നത്.
കോടികള്‍ മുടക്കി താല്‍ക്കാലിക കെട്ടിടം നിര്‍മിച്ചത് അഴിമതിക്ക് കളമൊരുക്കുമെന്ന് നേരത്തെ വിമര്‍ശനമുയര്‍ന്നിരുന്നു. താലൂക്ക് ഓഫീസിന്റെ പ്രവര്‍ത്തനം ഇവിടേക്ക് പൂര്‍ണമായി മാറ്റുന്നതിനുള്ള സൗകര്യം പുതിയ കെട്ടിടത്തിലില്ലെന്നും വിമര്‍ശനം ഉണ്ട്. റസ്റ്റ് ഹൗസ് കോമ്പൗണ്ടില്‍ നിരവധി കെട്ടിടങ്ങള്‍ ഉപയോഗിക്കാതെ കിടന്നിട്ടും ഇത് പ്രയോജനപ്പെടുത്താതെ താല്‍ക്കാലിക കെട്ടിടം നിര്‍മിക്കാന്‍ അനുമതി നല്‍കിയതിനു പിന്നില്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടെന്നും ആരോപണമുണ്ട്.
താലൂക്ക് ഓഫീസിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ച ശേഷം താല്‍ക്കാലിക കെട്ടിടം ആധൂനിക സജ്ജീകരണങ്ങളോടെയുള്ള റസ്റ്റ് ഹൗസായി നിലനിര്‍ത്താനാണ് തീരുമാനിച്ചിട്ടുള്ളതെന്നാണ് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: