ഇടുക്കി: സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയിലെ ജലനിരപ്പ് താഴുന്നത് കെഎസ്ഇബിയെ ആശങ്കയിലാക്കുന്നു. ഇടുക്കി ഡാമിന്റെ പദ്ധതി പ്രദേശത്ത് ഒരാഴ്ചക്കിടെ 13 സെന്റീ മീറ്റര്‍ മഴ ലഭിച്ചിട്ടും ജലനിരപ്പ് ഇന്നലെ ലഭിച്ച കണക്ക് പ്രകാരം 29.86 ശതമാനമായി. അതായത് 2329.62 അടി. കഴിഞ്ഞ വര്‍ഷമിതേ ദിവസം ഇത് 2344.8 അടിയായിരുന്നു. 41.48 ശതമാനം. മുന്‍വര്‍ഷത്തേക്കാള്‍ നിലവില്‍ 15 അടിയുടെ കുറവ്.
ഒന്നരയാഴ്ച മുമ്പ് ജലനിരപ്പ് 33.5 ശതമാനത്തില്‍ താഴെയെത്തിയിരുന്നു. ജലനിരപ്പ് താഴുന്നത് മന്ദഗതിയിലാകാന്‍ മഴയെത്തിയത് സഹായകമായി. ശക്തമായ വേനല്‍ മഴ ലഭിച്ചതിനാല്‍ ഇടുക്കിയിലെ ഉല്പാദനവും ഉയര്‍ത്തിയിരുന്നു.
ശനിയാഴ്ച പദ്ധതി പ്രദേശത്ത് മഴ ലഭിച്ചിട്ടില്ല. എങ്കിലും 0.523 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാവശ്യമായ വെള്ളം ഡാമിലേക്ക് ഒഴുകിയെത്തി. അതേസമയം ലോവര്‍ പെരിയാറിലെ ജലനിരപ്പ് 77ല്‍ നിന്നും 81 ശതമാനമായി ഉയര്‍ന്നു. മാട്ടുപ്പെട്ടിയില്‍ 55 ഉം, പൊന്മുടിയില് 18 ഉം, ആനയിറങ്കലില്‍ 34 ഉം, നേര്യമംഗലത്ത് 50 ഉം ശതമാനം ആണ് നിലവിലെ ജലനിരപ്പ്.
ഇടുക്കിയില്‍ ആകെ 641.539 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പ്പാദിപ്പാക്കാനാവശ്യമായ വെള്ളം അവശേഷിക്കുമ്പോള്‍ സംസ്ഥാനത്താകെയുള്ള ഡാമുകളില്‍ ഇത് 1487.01 ദശലക്ഷം യൂണിറ്റ് മാത്രമാണ്. മൂലമറ്റത്ത് 4.198 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിച്ചപ്പോള് സംസ്ഥാനത്താകെ ഉപയോഗിച്ചത് 68.1906 ദശലക്ഷം യൂണിറ്റ് ആണ്.
ജലവൈദ്യുതി നിലയങ്ങളില്‍ നിന്ന് 11.7395 ദശലക്ഷം യൂണിറ്റും മറ്റിടങ്ങളില്‍ നിന്നായി ആകെ 0.4913 ദശലക്ഷം യൂണിറ്റും കേരളത്തില്‍ ഉല്പാദിപ്പിച്ചു. 55.9394 ദശലക്ഷം യൂണിറ്റും പുറമെ നിന്നു വാങ്ങിയപ്പോള്‍ ഇതില്‍ 31.9309 ദശലക്ഷം യൂണിറ്റ് കേന്ദ്ര പൂളില്‍ നിന്നുള്ള വിഹിതമാണ്. രണ്ട് ദിവസമായി മഴയുടെ ശക്തി കുറഞ്ഞെങ്കിലും വരും ദിവസങ്ങളിലും മഴയെത്തുമെന്ന പ്രതീക്ഷയിലാണ് വൈദ്യുതി വകുപ്പ്. കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും കൃഷിപ്പണികള്‍ക്കും മഴയെത്തിയത് ഒരു പരിധി വരെ സഹായകരമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: