വിജയത്തിന്റെ വില എല്ലാ വ്യാപാരികളും നല്‍കേണ്ടതുണ്ട്. നീണ്ട മണിക്കൂറുകളുടെ കഠിനാദ്ധ്വാനവും നിരന്തര പരിശ്രമവും ആണ് ആ വില. ”വിടാതെ പരിശ്രമം വീണ്ടും വീണ്ടും നടത്തുന്ന വ്യക്തിയെയാണ് ഭാഗ്യം അനുകൂലിക്കുന്നത്” എന്നാണ് ‘മനു’ ഉപദേശിക്കുന്നത്.
ഒരു സംരംഭം പരാജയപ്പെടുമെന്ന് തോന്നിയാല്‍ പണം മാത്രം മോഹിച്ച്, അതുപേക്ഷിച്ച് മറ്റൊന്നിലേക്ക് ചാടുന്നത് ഹിന്ദുവിന്റെ പാരമ്പര്യത്തിലില്ല. പരമ്പരാഗതമായി ഒരു സംരംഭം വിജയത്തിലെത്തുംവരെ പിന്തുടരുക എന്ന രീതിയാണ് നാം അവലംബിക്കുന്നത്. പ്രതിബന്ധങ്ങള്‍ നേരിടുമ്പോള്‍ ഒന്നുവിട്ടു മറ്റൊരു സംരംഭമെന്ന നിലയ്ക്ക് മാറിക്കൊണ്ടിരിക്കല്‍ നമ്മുടെരീതിയല്ല. ”സ്വന്തം ബലഹീനതമൂലം ഒരു ശ്രമം ബുദ്ധിമുട്ടാണെന്ന് പറയരുത്. കാരണം തുടര്‍ച്ചയായുള്ള ശ്രമം അതു നേടാനുള്ള കഴിവുണ്ടാക്കും” എന്നു ‘തിരുക്കുറള്‍’ പറയുന്നു. ക്ഷമയും സ്ഥിരോത്സാഹവും ആകണം നമ്മുടെ ആദര്‍ശങ്ങള്‍. കാരണം ധനദേവത ആമയുടെ പുറത്താണ് സഞ്ചരിക്കുന്നത്.
വ്യാപാരത്തില്‍ കുടുംബകൂട്ടായ്മ
ഹിന്ദുക്കള്‍ വ്യാപാരം നടത്തുമ്പോള്‍ കുടുംബത്തെ മുഴുവന്‍ അതില്‍ ഭാഗഭാക്കാക്കുന്നു. വിപുലമായിക്കൊണ്ടിരിക്കുന്ന ഒരു വ്യാപാരത്തില്‍ പങ്കാളികളാക്കാനും ജോലിക്കാരാക്കാനും നാം ആദ്യം പരിഗണിക്കുന്നത് അച്ഛന്, അമ്മ, മുത്തച്ഛന്, മുത്തശ്ശി, മക്കള്‍, മരുമക്കള്‍, അമ്മാമന് ഇവരെയൊക്കെയായിരിക്കും. ഇങ്ങനെ ബന്ധുക്കള്‍ നമുക്ക് മൂലധനവും സഹായധനവുമൊക്കെയായി മാറുന്നു.
ഇളംപ്രായത്തില്‍ കുടുംബവ്യാപാരത്തില്‍ ഏര്‍പ്പെടുന്ന മക്കള്‍ പലപ്പോഴും മാതാപിതാക്കളെക്കാള്‍ കഴിവുകള്‍ സമ്പാദിക്കുന്നതായി കാണാം. കുടുംബംതന്നെ സ്ഥാപനവുമാകയാല് ഇവര്‍ സ്വാര്ത്ഥതാല്പര്യങ്ങള് പരിഗണിക്കാതെ സ്ഥാപനത്തിന്റെ അഭിവൃദ്ധിക്കായി പ്രവര്‍ത്തിക്കാനുള്ള സാധ്യതയും ഏറെയാണ്. ‘ജോലിസമയം’ നോക്കാതെ സ്ഥാപനത്തിനുവേണ്ടി അധികസമയം പ്രവര്‍ത്തിക്കുവാന്‍ സാധ്യതയേറെയാണ്. (ആധുനിക കോര്‍പ്പറേറ്റ് ഘടനയുടെ ആവിര്‍ഭാവം കുടുംബവ്യാപാരത്തിന്റെ പ്രചാരം കുറച്ചിട്ടുണ്ടെങ്കിലും അതിന്റെ മെച്ചം നാം മറന്നുകൂടാത്തതാണ്.)
നല്കുകില് നേടീടാം:
ഋഗ്വേദം ഉദ്ഘോഷിക്കുന്നത് ഇങ്ങനെയാണ്: ”ഒരു ധനികന് തന്നോട് സഹായം അഭ്യര്ത്ഥിക്കുന്നവനെ തൃപ്തിപ്പെടുത്തട്ടെ; ദീര്‍ഘദൂരം അങ്ങനെതന്നെ നീങ്ങട്ടെ.” ധനം നേടാന്‍ കഴിഞ്ഞാല്‍ പിന്നീട് വേണ്ടത് ധനത്തെ വേണ്ടവിധം വിനിയോഗിക്കലാണ് അതായത് സ്വന്തം ആവശ്യങ്ങള്‍ക്കും ധര്മ്മാവശ്യങ്ങള്ക്കുമായി അതിനെ ഉപയോഗിക്കുക.
തന്റെ അളവറ്റ ധനസമ്പാദ്യത്തില്നിന്ന് പത്തിലൊന്ന് ഭാഗം മതപരമായ കാര്യങ്ങള്‍ക്ക് നീക്കിവയ്ക്കണമെന്നാണ് വ്യവസ്ഥ. അതിനു സംസ്കൃതത്തില്‍ ഒരു പദമുണ്ട്. ‘ദശമാംശം.’ ഹിന്ദുധര്‍മ്മത്തിന്റെ കാഴ്ചപ്പാടില്‍ എല്ലാ ധനവും ഈശ്വരന്റെതാണ്. നാം ‘നമ്മുടെ ധനം’ എന്ന് അഭിമാനിക്കുന്നതെല്ലാം അദ്ദേഹം നമുക്ക് അനുഗ്രഹിച്ചുതന്നതാണ്, സൂക്ഷിക്കാന്‍ തന്നതാണ്. അതിന്റെ പത്തു ശതമാനം തിരിച്ചുതരാന്‍ അവിടുന്ന് നിര്‍ബന്ധിക്കുന്നുമുണ്ട്. അതിനാല്‍ ധനികര്‍ സ്വത്തിന്റെ പത്തിലൊന്ന് ഈശ്വരനും സമൂഹത്തിനും ധര്‍മ്മത്തിനുമായി നീക്കിവയ്ക്കുന്നു. ഓഹരി ഉടമകളെക്കൊണ്ട് രൂപവല്‍ക്കരിക്കപ്പെട്ട ആധുനിക കമ്പനികള്‍ ഇതുപോലൊരു ഉദാരസമീപനം പാലിക്കുന്നില്ല.
ആധുനിക പുരോഗതി പരമ്പരാഗത ഹിന്ദുവ്യാപാരിയുടെ ആദ്ധ്യാത്മികതയെ കവര്‍ന്നെടുത്തിരിക്കുന്നു. നാമിപ്പോള്‍ സമൂഹനന്മയ്ക്കായി ചെലവാക്കുന്ന രീതിയില്‍നിന്ന് സ്വന്തം സ്വാര്ത്ഥതാല്പര്യങ്ങള് മാത്രം സംരക്ഷിക്കുന്ന രീതിയിലേക്കു മാറാനുള്ള പ്രവണതയാണ് പ്രദര്‍ശിപ്പിക്കുന്നത്. പണ്ട് ഇതായിരുന്നില്ല സ്ഥിതി. ധാര്‍മ്മികമായ ധനവ്യയം ഒഴിവാക്കാന്‍ പണ്ടുള്ളവര്‍ ഒരു ഒഴിവുകഴിവും മുന്നോട്ടുവച്ചിരുന്നില്ല.
നമ്മുടെ ദാനശീലം ഇന്നും തീര്‍ത്തും അറ്റുപോയിട്ടില്ല എന്ന കാര്യം ആശാവഹമാണ്. ദക്ഷിണ ഭാരതത്തിലെ ചെട്ടിയാര്‍ വംശം ക്ഷേത്രങ്ങള്‍ പണിയുന്നു-അവര്‍ ചിലപ്പോള്‍ സിംഗപ്പൂരിലോ, ചെന്നൈയിലോ, ഇംഗ്ലണ്ടിലോ ബിസിനസ്സ് നടത്തുന്നവരാകാം. മുതലിയാര്‍മാര്‍ വേദഗ്രന്ഥങ്ങളെ പുനരുജ്ജീവിപ്പിച്ചു നിലനിര്‍ത്താന്‍ ഉദാരമായി സംഭാവന ചെയ്യുന്നു. പൊതുവെ ഹിന്ദുവ്യാപാരികള്‍ പരമ്പരാഗതമായി തങ്ങള്‍ക്ക് വന്നുചേര്‍ന്നിട്ടുള്ള ക്ഷേത്രങ്ങള്‍ക്കും കുലഗുരുക്കന്മാര്ക്കും മറ്റു ധര്‍മ്മസ്ഥാപനങ്ങള്‍ക്കും ധനം സമര്‍പ്പിക്കുന്നു. വ്യക്തിഗതമായ ദാനശീലങ്ങളില്‍ സാധാരണയായി ഉള്ളത്-അന്നദാനം, അനാഥര്‍ക്കും വിധവകള്‍ക്കും അഭയം നല്കാന് വീടുകള്‍ നിര്‍മിക്കല്‍, ആതുരസേവനം, ക്ഷേത്ര ജീര്‍ണോദ്ധാരണം ഇവയൊക്കെയാണ്.
ധന്യമായ ധനം
”ദാനം ഭോഗോ നാശ സ്തിസ്രോ
ഭവന്തിഗതയോ വിത്തസ്യ.”
(പഞ്ചതന്ത്രം 2-157)
ദാനം, ആവശ്യത്തിനുപയോഗിക്കല്‍, നാശം ഇവയാണ് ധനത്തിന്റെ മൂന്നു ഗതികള്‍ എന്നു പ്രശസ്തമായ പഞ്ചതന്ത്രം പ്രസ്താവിക്കുന്നു. ഇവയില്‍ ഒന്നാമത്തെ ഗതി (ദാനം) ആണ് നമ്മുടെ ധനത്തിനുണ്ടാകുന്നതെങ്കില് ആ ധനമാണ് ധന്യം എന്ന് മഹാത്മാവായ തുളസീദാസനും പറഞ്ഞിരിക്കുന്നു- ‘സോ ധന് ധന്യ് പ്രഥമഗതി ജാകീ’ (തുളസീരാമായണം 7-127) ആവശ്യത്തിനുപയോഗിക്കുക എന്നതും ധനത്തിന്റെ പ്രധാന ധര്‍മ്മം തന്നെ. ഈ രണ്ടുരീതികളില്‍ ധനം ചെലവഴിക്കപ്പെടണമെന്ന് ഉദ്ദേശിച്ചുകൊണ്ടാണ് നമ്മുടെ സംസ്കൃതി ധനാര്ജ്ജനത്തെയും ധനവിനിയോഗത്തെയും സംബന്ധിച്ചുള്ള നിയമങ്ങള്‍ ശാസ്ത്രങ്ങളില്‍ ആവിഷ്കരിച്ചിട്ടുള്ളത്. വേണ്ടവിധം ഉള്‍ക്കൊണ്ട് അവയെ അനുസരിച്ചാല്‍ ഹിന്ദുപാരമ്പര്യത്തിന് അതിന്റെ പഴയ പ്രതാപം-ആദ്ധ്യാത്മികവും ഭൗതികവുമായ പ്രതാപം-അനായാസം വീണ്ടെടുക്കാന്‍ കഴിയുമെന്നത് നിസ്തര്‍ക്കമായ സംഗതിയത്രേ!
പ്രതികരിക്കാൻ ഇവിടെ എഴുതുക: